Monday, August 27, 2012

മാവേലി കണ്ട കക്കൂസ് ...!!



ഒരഞ്ചാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്,

ഒരു തിരുവോണനാള്‍.


രാവിലെ എഴുന്നേറ്റ് പല്ല് തേക്കണോ വേണ്ടയോ എന്ന് സംശയിച്ച് വീടിന്‍റെ കോലായില്‍ എത്ര ഓടുണ്ട് എന്നതിനെ പറ്റി ഞാന്‍ ഒരു കണക്കെടുപ്പ് നടത്തുകയായിരുന്നു. ദിവസവും ചെയ്യുന്നതായതിനാല്‍ ആ പ്രക്രിയ തുടരുന്നതില്‍ എനിക്ക് യാതൊരു മടിയോ മടുപ്പോ ഒന്നും തോന്നിയില്ല.

സാധാരണ ബ്രഷ് വിത്ത്‌ പേസ്റ്റ് കൂടെ ഉണ്ടാവാറുള്ള ഒരു കൃത്യം ആണ് ഞാന്‍ അന്നൊറ്റക്ക് നിര്‍വഹിച്ചുകൊണ്ടിരുന്നത്. പെട്ടെന്നായിരുന്നു അമ്മയുടെ അലറല്‍, എല്ലാരേം നോക്കി നില്‍ക്കാന്‍ ഇവിടെ ആര്‍ക്കും സമയമില്ല പോലും. ചായ തണുക്കുന്നു അത്രേ...

അമ്മക്കൊക്കെ എന്തറിയാം?

നമ്മുടെ ദിനചര്യകളില്‍ ഒന്ന് ചെയ്യാതിരുന്നാലത്തെ അവസ്ഥ!! 
ഹോ ഓര്‍ക്കാന്‍ കൂടി വയ്യ. മുറുമുറുത്തുകൊണ്ട് ഞാന്‍ കുളിമുറിയിലേക്കോടി, മറ്റുള്ളവര്‍ കരുതുന്ന പോലെ അത്ര നിശബ്ധനൊന്നുമല്ല ഞാന്‍.. പിന്നെ, പട്ടിണി കിടന്നു ചാവണ്ട എന്ന് വിചാരിച്ച് മിണ്ടാതിരുന്നതാ. അതും അടുക്കള വിഭാഗത്തിന്‍റെ സര്‍വാധിപതി ആയ അമ്മയോട് ഉടക്കി ഇനി കഞ്ഞി കുടി മുട്ടിക്കാന്‍ മാത്രം എനിക്ക് പറ്റില്ല. അതുമാത്രമല്ല തായംബകം തുടങ്ങിയ വയറിന് ശാന്തി നല്‍കുക എന്ന ഉത്തരവാധിത്ത്വപരമായ കര്‍മ്മം നിര്‍വഹിക്കേണ്ടത് ആവശ്യവുമാണ്.

കുളി കഴിഞ്ഞു വന്ന എന്‍റെ കയ്യില്‍ കിടന്നു ചൂടുള്ള ദോശകള്‍ മരിച്ചു വീണു.

എല്ലാം കഴിഞ്ഞ് വീടിന്‍റെ വരാന്തയില്‍ മാനം നോക്കി കഴിഞ്ഞ് പോയ നിമിഷങ്ങളെ ഓര്‍ത്തെടുത്തു. എന്‍റെ കയ്യില്‍ കിടന്നു പിടഞ്ഞു പിടഞ്ഞ് ജീവനറ്റുപോയ എത്ര ദോശകള്‍ ആയിരുന്നു എന്ന് എത്രയോര്‍ത്തിട്ടും എനിക്ക് മനസ്സിലായില്ല.

ഒരു മുരടനക്കം കേട്ട് തിരിഞ്ഞ് നോക്കിയ എന്‍റെ കണ്ണ് പരമാവധി പുറത്തേക്കുന്തി, വായ നല്ലവണ്ണം തുറന്നു. സ്കിന്നി പാന്‍റും, മെതിയടിയും, മോളിലോട്ട് വരും തോറും മണ്ണെണ്ണ കുനില്‍ കണക്ക് രൂപം വലുതായിക്കൊണ്ടിരിക്കുന്ന ഒരു ശരീരം. ഇട്ടിരിക്കുന്ന ഷര്‍ട്ടിന്‍റെ ബട്ടന്‍സ് ഇപ്പോള്‍ പൊട്ടും എന്നാ അവസ്ഥയിലാണ്. അങ്ങനെ വല്ലതും സംഭവിച്ചാല്‍ ഞാന്‍ അരിപ്പ ആകും ഡബിള്‍ ബാരല്‍ ഗണ്ണില്‍ നിന്നും വരുന്ന ഉണ്ട കണക്ക് അവയെന്‍റെ നെഞ്ചില്‍ തുളഞ്ഞു കേറും.

ഇതാരെടാ ഈ പുതിയ ഏടാകൂടം എന്നാലോചിച്ചുകൊണ്ട് ഞാന്‍ അയാളോട് ചോദിച്ചു.

“ആരാ മനസ്സിലായില്ല”

“കക്കൂസെവിടാ?”!!!

അന്ധാളിച്ചു നില്‍ക്കുന്ന എന്‍റെ അടുത്തേക്ക് ഒരു വിധം കഷ്ടപെട്ടുകൊണ്ടയാള്‍ നടന്നടുത്തു. ദയനീയമായി എന്നെ ഒന്ന്‍ നോക്കി. ഞാന്‍ പതിയെ അയാള്‍ക്ക് ടോയ്ലെറ്റ് കാണിച്ചുകൊടുത്തു...

ചിരിച്ചുകൊണ്ട് എന്നെ കടന്നു നടന്നുപോകുന്ന ആ വ്യക്തിയെ ഞാന്‍ നോക്കി നിന്നു. പെട്ടെന്ന്‍ എനിക്കൊരു സംശയം!

ഇങ്ങേരാണോ ഇനി തിരുവോണായിട്ട് പാതാളത്തീന്നു വരണ മാവേലി?

ശരീര പ്രകൃതി ഒക്കെ അത് തന്നെ പക്ഷേ വേഷം!!!

സംശയങ്ങള്‍ നിറഞ്ഞ മനസ്സുമായി ഞാന്‍ അങ്ങിനെ നില്‍ക്കുമ്പോള്‍ അദ്ദേഹം എന്‍റെ നേരെ നടന്നടുത്തു. “നിങ്ങള്‍ മാവേലി ആണോ?”

എന്‍റെ ചോദ്യത്തിനയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. “കുഞ്ഞേ ഞാന്‍ മാവേലി ഒക്കെ തന്നെ പക്ഷേ നാടകത്തില്‍ ആണെന്ന് മാത്രം. ഇന്നലെ ഒരു കളി ഉണ്ടായിരുന്നു. അത് കഴിഞ്ഞപ്പോള്‍ നേരം വൈകി. ഞങ്ങള്‍ എല്ലാവരും കൂട്ടത്തോടെ നടന്നു വരുന്ന വഴിക്ക് ഒരു പട്ടി ഓടിച്ചു. എന്‍റെ കൂടെ ഉള്ളവരൊക്കെ എവിടെയോ പോയി. എനിക്ക് വഴിയും തെറ്റി. പക്ഷേ പട്ടിക്ക് മാത്രം വഴി തെറ്റിയില്ല. എന്നെ തിരഞ്ഞു പിടിച്ചു കടിച്ചു കീറി. എന്‍റെ വസ്ത്രം മുഴുവന്‍ കീറി. ഒടുക്കം ഞാന്‍ ഇവിടെ എത്തി. ഈ ഡ്രസ്സ്‌ ഒക്കെ വരുന്ന വഴി ഒരു വീട്ടിന്‍റെ അയയില്‍ നിന്നും എടുത്തതാ..

ബൈ ദി ബൈ ഇതേതാ സ്ഥലം? എനിക്ക് മുണ്ടൂര്‍ക്ക് പോകണം. എന്‍റെ വീടവിടെയാ...”

ഇത്രേം കേട്ടപ്പോള്‍ ആണ് ഞാനയാളുടെ കാല്‍പാദങ്ങള്‍ മുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. സൂക്ഷ്മമായി. പട്ടി ശരിക്കും അര്‍മാദിച്ച ലക്ഷണം കാണാം..

ചിരിയെ അടക്കി പിടിച്ചുകൊണ്ട് ഞാന്‍ തൂണില്‍ പിടിച്ചയാളുടെ മുഖത്തേക്ക് നോക്കി.

ഒടുവില്‍ എനിക്ക് പതിനൊന്നുമണിക്ക് കഴിക്കാന്‍ മാറ്റിവച്ച ദോശയും ചമ്മന്തിയും ചായയും കുടിച്ച് ബസ് സ്റ്റോപ്പ്‌ ലക്ഷ്യമാക്കി നടന്നു പോകുന്ന ആ മാവേലിയെ നോക്കി ഞാന്‍ നിന്നു.
ഒറിജിനല്‍ മാവേലി എന്ന് വരുമോ എന്തോ?

16 comments:

  1. ഹഹഹ്ഹാ
    പ്യാവം മവേലിയുടെ ഒരു കാര്യം
    അല്ല ഈ മാവേലി ഇനി വിളപ്പില്‍ശാലയിലെ മാലിന്ന്യ കൂമ്പാരം കണ്ടുവോ അവോ

    നന്നായി എഴുതി

    ReplyDelete
  2. അത് കുഴപ്പമില്ല... ആപത്തില്‍ പെട്ട ഒരാള്‍ക്ക് ഫുഡ്‌ കൊടുക്കാന്‍ പറ്റിയില്ലേ അപ്പോള്‍ തന്നെ മനസ്സില്‍ മഹാബലി വന്നു കഴിഞ്ഞു... ആശംസകള്‍

    ReplyDelete
  3. ജോമോന്‍, ഇഷ്ടപ്പെട്ടു നര്‍മത്തില്‍ ചാര്‍ത്തിയ ഓണം ഓര്‍മ്മകള്‍, വിഗുസ് പറഞ്ഞ പോലെ ഒരു നേരത്തെ ഭക്ഷണം അയാള്‍ക്ക് കൊടുക്കാന്‍ സാധിച്ചല്ലോ, അതിന്റെ അനുഗ്രഹം ദൈവം തരും കൂട്ടുകാരാ .................ഈ വഴി ആദ്യമായ് വരുകയാണ്, പക്ഷെ എനിക്ക് അത്ഭുതം നമ്മള്‍ രണ്ടു പേരുടെയും പേരും ഒന്നാണ്,കൂടാതെ രണ്ടു പേരും ബ്ലോഗ്‌ സ്റ്റാര്‍ട്ട്‌ ചെയ്തത് ഏകദേശം ഒരേ സമയം :) നമ്മുക്ക് ഒന്ന് കാണണം കേട്ടോ , വീണ്ടും വരാം ! എല്ലാ ആശംസകളും !!!!!

    ReplyDelete
    Replies
    1. എന്‍റെ കര്‍ത്താവേ?

      ഇതെങ്ങനെ സംഭവിച്ചു?

      എന്തായാലും ജോമോനെ കാണാനും പരിചയപ്പെടാനും സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്.
      കാണാം ജോമോന്‍, ഞാന്‍ ഇവിടെ ഒക്കെ തന്നെ ഉണ്ട്.

      Delete
  4. മാവേലി തിന്ന ദോശയുടെയുംചമ്മന്തിയുടെയും കഥ കൊള്ളാം ഭേഷ്‌ ......

    ReplyDelete
  5. അഥിതി മാവേലി ഭവ: എന്നാണല്ലോ. :-)

    ReplyDelete
  6. ഗതികെട്ടാല്‍ മാവേലിയും ഇങ്ങിനെയാകും അല്ലെ?നല്ലൊരു ഓണക്കുറിപ്പ് ...:)

    ReplyDelete
  7. സംഗതി സത്യമാണോ ? ആണെങ്കിൽ ചിരിച്ചു..

    ReplyDelete
    Replies
    1. സത്യമാണോ എന്ന് ചോദിച്ചാല്‍....

      എന്തായാലും ചിരിചില്ലേ?
      അത്രയെ ഞാന്‍ ഉദേശിച്ചുള്ളൂ....

      Delete
  8. പട്ടി വലിച്ചു കീറിയ മാവേലി...നന്നായി എഴുതി..

    ReplyDelete