Monday, August 27, 2012

മാവേലി കണ്ട കക്കൂസ് ...!!



ഒരഞ്ചാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്,

ഒരു തിരുവോണനാള്‍.


രാവിലെ എഴുന്നേറ്റ് പല്ല് തേക്കണോ വേണ്ടയോ എന്ന് സംശയിച്ച് വീടിന്‍റെ കോലായില്‍ എത്ര ഓടുണ്ട് എന്നതിനെ പറ്റി ഞാന്‍ ഒരു കണക്കെടുപ്പ് നടത്തുകയായിരുന്നു. ദിവസവും ചെയ്യുന്നതായതിനാല്‍ ആ പ്രക്രിയ തുടരുന്നതില്‍ എനിക്ക് യാതൊരു മടിയോ മടുപ്പോ ഒന്നും തോന്നിയില്ല.

സാധാരണ ബ്രഷ് വിത്ത്‌ പേസ്റ്റ് കൂടെ ഉണ്ടാവാറുള്ള ഒരു കൃത്യം ആണ് ഞാന്‍ അന്നൊറ്റക്ക് നിര്‍വഹിച്ചുകൊണ്ടിരുന്നത്. പെട്ടെന്നായിരുന്നു അമ്മയുടെ അലറല്‍, എല്ലാരേം നോക്കി നില്‍ക്കാന്‍ ഇവിടെ ആര്‍ക്കും സമയമില്ല പോലും. ചായ തണുക്കുന്നു അത്രേ...

അമ്മക്കൊക്കെ എന്തറിയാം?

നമ്മുടെ ദിനചര്യകളില്‍ ഒന്ന് ചെയ്യാതിരുന്നാലത്തെ അവസ്ഥ!! 
ഹോ ഓര്‍ക്കാന്‍ കൂടി വയ്യ. മുറുമുറുത്തുകൊണ്ട് ഞാന്‍ കുളിമുറിയിലേക്കോടി, മറ്റുള്ളവര്‍ കരുതുന്ന പോലെ അത്ര നിശബ്ധനൊന്നുമല്ല ഞാന്‍.. പിന്നെ, പട്ടിണി കിടന്നു ചാവണ്ട എന്ന് വിചാരിച്ച് മിണ്ടാതിരുന്നതാ. അതും അടുക്കള വിഭാഗത്തിന്‍റെ സര്‍വാധിപതി ആയ അമ്മയോട് ഉടക്കി ഇനി കഞ്ഞി കുടി മുട്ടിക്കാന്‍ മാത്രം എനിക്ക് പറ്റില്ല. അതുമാത്രമല്ല തായംബകം തുടങ്ങിയ വയറിന് ശാന്തി നല്‍കുക എന്ന ഉത്തരവാധിത്ത്വപരമായ കര്‍മ്മം നിര്‍വഹിക്കേണ്ടത് ആവശ്യവുമാണ്.

കുളി കഴിഞ്ഞു വന്ന എന്‍റെ കയ്യില്‍ കിടന്നു ചൂടുള്ള ദോശകള്‍ മരിച്ചു വീണു.

എല്ലാം കഴിഞ്ഞ് വീടിന്‍റെ വരാന്തയില്‍ മാനം നോക്കി കഴിഞ്ഞ് പോയ നിമിഷങ്ങളെ ഓര്‍ത്തെടുത്തു. എന്‍റെ കയ്യില്‍ കിടന്നു പിടഞ്ഞു പിടഞ്ഞ് ജീവനറ്റുപോയ എത്ര ദോശകള്‍ ആയിരുന്നു എന്ന് എത്രയോര്‍ത്തിട്ടും എനിക്ക് മനസ്സിലായില്ല.

ഒരു മുരടനക്കം കേട്ട് തിരിഞ്ഞ് നോക്കിയ എന്‍റെ കണ്ണ് പരമാവധി പുറത്തേക്കുന്തി, വായ നല്ലവണ്ണം തുറന്നു. സ്കിന്നി പാന്‍റും, മെതിയടിയും, മോളിലോട്ട് വരും തോറും മണ്ണെണ്ണ കുനില്‍ കണക്ക് രൂപം വലുതായിക്കൊണ്ടിരിക്കുന്ന ഒരു ശരീരം. ഇട്ടിരിക്കുന്ന ഷര്‍ട്ടിന്‍റെ ബട്ടന്‍സ് ഇപ്പോള്‍ പൊട്ടും എന്നാ അവസ്ഥയിലാണ്. അങ്ങനെ വല്ലതും സംഭവിച്ചാല്‍ ഞാന്‍ അരിപ്പ ആകും ഡബിള്‍ ബാരല്‍ ഗണ്ണില്‍ നിന്നും വരുന്ന ഉണ്ട കണക്ക് അവയെന്‍റെ നെഞ്ചില്‍ തുളഞ്ഞു കേറും.

ഇതാരെടാ ഈ പുതിയ ഏടാകൂടം എന്നാലോചിച്ചുകൊണ്ട് ഞാന്‍ അയാളോട് ചോദിച്ചു.

“ആരാ മനസ്സിലായില്ല”

“കക്കൂസെവിടാ?”!!!

അന്ധാളിച്ചു നില്‍ക്കുന്ന എന്‍റെ അടുത്തേക്ക് ഒരു വിധം കഷ്ടപെട്ടുകൊണ്ടയാള്‍ നടന്നടുത്തു. ദയനീയമായി എന്നെ ഒന്ന്‍ നോക്കി. ഞാന്‍ പതിയെ അയാള്‍ക്ക് ടോയ്ലെറ്റ് കാണിച്ചുകൊടുത്തു...

ചിരിച്ചുകൊണ്ട് എന്നെ കടന്നു നടന്നുപോകുന്ന ആ വ്യക്തിയെ ഞാന്‍ നോക്കി നിന്നു. പെട്ടെന്ന്‍ എനിക്കൊരു സംശയം!

ഇങ്ങേരാണോ ഇനി തിരുവോണായിട്ട് പാതാളത്തീന്നു വരണ മാവേലി?

ശരീര പ്രകൃതി ഒക്കെ അത് തന്നെ പക്ഷേ വേഷം!!!

സംശയങ്ങള്‍ നിറഞ്ഞ മനസ്സുമായി ഞാന്‍ അങ്ങിനെ നില്‍ക്കുമ്പോള്‍ അദ്ദേഹം എന്‍റെ നേരെ നടന്നടുത്തു. “നിങ്ങള്‍ മാവേലി ആണോ?”

എന്‍റെ ചോദ്യത്തിനയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. “കുഞ്ഞേ ഞാന്‍ മാവേലി ഒക്കെ തന്നെ പക്ഷേ നാടകത്തില്‍ ആണെന്ന് മാത്രം. ഇന്നലെ ഒരു കളി ഉണ്ടായിരുന്നു. അത് കഴിഞ്ഞപ്പോള്‍ നേരം വൈകി. ഞങ്ങള്‍ എല്ലാവരും കൂട്ടത്തോടെ നടന്നു വരുന്ന വഴിക്ക് ഒരു പട്ടി ഓടിച്ചു. എന്‍റെ കൂടെ ഉള്ളവരൊക്കെ എവിടെയോ പോയി. എനിക്ക് വഴിയും തെറ്റി. പക്ഷേ പട്ടിക്ക് മാത്രം വഴി തെറ്റിയില്ല. എന്നെ തിരഞ്ഞു പിടിച്ചു കടിച്ചു കീറി. എന്‍റെ വസ്ത്രം മുഴുവന്‍ കീറി. ഒടുക്കം ഞാന്‍ ഇവിടെ എത്തി. ഈ ഡ്രസ്സ്‌ ഒക്കെ വരുന്ന വഴി ഒരു വീട്ടിന്‍റെ അയയില്‍ നിന്നും എടുത്തതാ..

ബൈ ദി ബൈ ഇതേതാ സ്ഥലം? എനിക്ക് മുണ്ടൂര്‍ക്ക് പോകണം. എന്‍റെ വീടവിടെയാ...”

ഇത്രേം കേട്ടപ്പോള്‍ ആണ് ഞാനയാളുടെ കാല്‍പാദങ്ങള്‍ മുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. സൂക്ഷ്മമായി. പട്ടി ശരിക്കും അര്‍മാദിച്ച ലക്ഷണം കാണാം..

ചിരിയെ അടക്കി പിടിച്ചുകൊണ്ട് ഞാന്‍ തൂണില്‍ പിടിച്ചയാളുടെ മുഖത്തേക്ക് നോക്കി.

ഒടുവില്‍ എനിക്ക് പതിനൊന്നുമണിക്ക് കഴിക്കാന്‍ മാറ്റിവച്ച ദോശയും ചമ്മന്തിയും ചായയും കുടിച്ച് ബസ് സ്റ്റോപ്പ്‌ ലക്ഷ്യമാക്കി നടന്നു പോകുന്ന ആ മാവേലിയെ നോക്കി ഞാന്‍ നിന്നു.
ഒറിജിനല്‍ മാവേലി എന്ന് വരുമോ എന്തോ?

Wednesday, August 8, 2012

ശനിയാഴ്ചയും കോഴിമുട്ടയും


ഒരു ശനിയാഴ്ച പ്രഭാതം.

സൂര്യന്‍ ഒരു ആവശ്യവുമില്ലാതെ പതിവിലും നേരത്തെ അമേരിക്കേന്നു വടീം കൊടേം പെട്ടീം താങ്ങി മനക്കുളങ്ങര വന്നു ലാന്‍ഡ്‌ ചെയ്തു.

മനക്കുളങ്ങര സ്കൂളിന്‍റെ ഓരോര്‍മ്മയും മനസ്സില്‍ നിര്‍ത്താതെ ഞാന്‍ മായ്ച്ചു കളഞ്ഞു. ഇനി ഞായറാഴ്ച വൈകുന്നേരം ആയാലേ മനസ്സില്‍ മിസ്സിംഗ്‌ ഫീല്‍ ചെയ്യൂ. സ്കൂളിന്‍റെ അല്ല, കഴിഞ്ഞു പോയ ശനിയുടെയും, തീരാന്‍ പോണ ഞായറിന്‍റെം ഓര്‍മ്മകള്‍ എന്നെ വല്ലാതെ അലട്ടിയിരുന്നു.

"മീശമാധവനില്‍ ദിലീപ്‌ പറയുന്ന പോലെ ഇനി ഒരാഴ്ച്ച എടുക്കും ശനിയേട്ടന്‍ തിരിച്ചു വരാന്‍......................"," എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞിരുന്നു എന്ന് തോന്നുന്നു.

അങ്ങനെ പ്രത്യേകിച്ച് ഒരു പണിയുമില്ലാതെ ഞാന്‍ വീടിനു ചുറ്റും ഒരു ചെറിയ "നീരോലി വടി"യുമായി, കണ്ടതൊക്കെ തല്ലി പൊളിച്ചു നടക്കണ സമയം.
"വടി" എന്‍റെ ഒരു സന്തത സഹചാരിയായിരുന്നു. ഇപ്പോഴും കയ്യില്‍ ഒരു വടിയോ കമ്പോ കൊണ്ട് നടക്കുന്നതിനാല്‍ എനിക്കൊരു ഓമനപ്പേര് വീണു. വടിവേലു  :(((
അത് പില്‍ക്കാലത്ത് എന്‍റെ ഔദ്യോഗിക നാമധേയം ആയി മാറിയിരുന്നു.

എന്താന്നറിയില്ല ഇപ്പോഴും ഞാന്‍ ഇടയ്ക്കൊക്കെ ആ സ്വഭാവം കാണിക്കാറുണ്ട്..

"വടിവേലു രാവിലെ തന്നെ എണീറ്റോ?" എന്ന അമ്മയുടെ (അമ്മയുടെ അമ്മ) ചോദ്യം കേട്ടില്ലെന്നു നടിച്ച് ഞാന്‍ ചായക്കടയിലേക്ക് കയറി. അല്ലെങ്കിലും എനിക്കാ പേര് സമ്മാനിച്ച അമ്മയെ എനിക്കത്രയ്ക്കും മതിപ്പ്‌ പോരായിരുന്നു.

ഞാനില്ലെങ്കില്‍ അമ്മ ചായക്കട നടത്തില്ല. അറിയോ?
കാലത്ത്‌ ഞാനാ മനക്കുളങ്ങര സൊസൈറ്റിയില്‍ പോയി ചോറുംപാത്രത്തില്‍ പാല് വാങ്ങീണ്ട് വരണത്.
ആ എന്നോടാണ് ഒരു മര്യാധയുമില്ലാണ്ട് അമ്മേടെ ഈ കളിയാക്കലൊക്കെ...

അന്നുകാലത്ത് കൊടകര, വഴിയമ്പലം, മനക്കുളങ്ങര, ചക്കംകുറ്റി എന്നീ മെട്രോ പൊളിറ്റന്‍  സിറ്റികളുടെ മെയിന്‍ വാര്‍ത്താ മാധ്യമ കേന്ദ്രം ആയിരുന്നു അമ്മയുടെ ചായക്കട.

ന്യൂസ്‌ റീഡര്‍ പദവി അമ്മ തന്നെ നോക്കികോളും.

അന്നൊക്കെ ദോശയും, ചമ്മന്തിയും, പുട്ടും, കടലയും, വെള്ളയപ്പവും ഒക്കെ എന്നെ നോക്കി ചില്ലലമാരയില്‍ ഇരുന്ന് 'എന്നെ ഒന്ന് തിന്നോ' എന്ന് ദയനീയമായി ചോദിക്കുമ്പോള്‍, എന്‍റെ മുഖത്തൊരു പുച്ഛം വിടരുമായിരുന്നു, "പോടാ പുല്ലുകളെ" എന്നുള്ള രീതിയില്‍...
"അമ്മ വീട്ടീന്ന്" എന്‍റെ സ്വന്തം നാട്ടില്‍ക്ക് പറച്ചു നാട്ടപ്പോള്‍ ആദ്യത്തെ ആഴ്ചയില്‍ തന്നെ അന്നെന്നെ നോക്കി വിതുമ്പാറുള്ള ആഹാരങ്ങളെ ഓര്‍ത്ത്‌ ദീര്‍ഘനിശ്വസങ്ങള്‍ കൊറേ വിട്ടിട്ടുണ്ട്. ഹാ...അത് അവഗണനയുടെ ആകെത്തുകയാണ്.

ഒരു ചില്ല് ഗ്ലാസ്സെടുത്ത് പഞ്ചാര കൂട്ടി , പാല് കൂട്ടി, കപ്പിപൊടി ആവശ്യത്തില്‍ കൂടുതല്‍ വാരികോരിയിട്ട് ഞാന്‍ ഒരു കാപ്പി ഉണ്ടാക്കും. എന്നിട്ട് അവനെ ഒരു കപ്പിലൊഴിച്ച്, കപ്പ് വെള്ളത്തില്‍ വച്ചു ചൂടാറ്റി എടുക്കും. ചൂടാറിയ കാപ്പിയെ ഗ്ലാസ്സില്‍ പകര്‍ത്തുക ഒറ്റ വലി, നീറ്റായി വലിക്കുക. ഗ്ലാസ്സ് കഴുകി വയ്ക്കുക.

ചായകുടി കഴിഞ്ഞാല്‍ പിന്നെ ഞാന്‍ ശമ്പളം വാങ്ങിയ സര്‍ക്കാര്‍ ജോലിക്കാരന്‍ സ്വന്തം ഓഫീസിനെ ഒന്ന് നോക്കണ പോലെ ഒരു നോട്ടമാ. പിന്നെ അമ്മ കാണാണ്ട് ഒറ്റ മുങ്ങല്‍...

അന്നും അതാവര്‍ത്തിച്ചു. ഞാന്‍ മുങ്ങി. പക്ഷെ പൊങ്ങിയത് അച്ഛന്‍റെ (അമ്മയുടെ ആങ്ങള) മുന്നില്‍., കൂടെ മേമയുമുണ്ട്. വല്ലപ്പോഴും കാണുന്ന പ്രതിഭാസം ആണത്. അച്ഛന്‍ വീട്ടില്‍ അങ്ങനെയൊന്നും ഇണ്ടാവണ ആളല്ല. ഗഡി ഭയങ്കര ബിസി ആണ്. ചാലക്കുടിയിലെ കമ്പനിയില്‍ ജോലി ഉള്ള കാരണം എനിക്ക് കാണാനും മിണ്ടാനും ഒക്കെ അവസരം കുറവായിരുന്നു.
ഞാന്‍ എനീക്കുമ്പോള്‍ ചുള്ളന്‍ പോയിട്ടുണ്ടാകും. ഗെഡി പണിയും കഴിഞ്ഞു, ജോസേട്ടന്റെ തീപെട്ടികമ്പനീടെ മുന്നിലുള്ള സ്ഥിരം മീറ്റിങ്ങും കഴിഞ്ഞു ക്ഷീണിച്ചു വീട്ടില്‍ വരുമ്പോള്‍ ഞാന്‍ ഉറങ്ങിയിട്ടുണ്ടാകും.

ചുള്ളന്‍ കാരണം ഞാന്‍ പലരുടെം മുന്നില്‍ നിന്ന് കണ്ണീര്‍ വാര്‍ത്തിട്ടുണ്ട്. എനിക്കതിനന്ന് ഒരു "ഹരിച്ചന്ധനവും, കുങ്കുമപൂവും" കാണണ്ട കാര്യമുണ്ടായിരുന്നില്ല.

രാവിലെ ഒരു പത്ത്‌ പതിനൊന്നു മണി കഴിഞ്ഞാല്‍ പിന്നെ ചായക്കട ഇല്ല.
അങ്ങനെ ഉള്ളപ്പോള്‍ ഞങ്ങള്‍ അതിനകത്ത് കാണും.
അങ്ങനെ ഒരു ദിവസം ആണ് ചായക്കടയിലെ ടെസ്ക്കിന്മേല്‍ അച്ഛന്‍ ഗഡി ഒരു കൈ വച്ചിട്ട് എന്നോട് "ഇടിക്കെടാ ധൈര്യമുണ്ടെങ്കില്‍""`" എന്ന് പറഞ്ഞത്‌.....
വെല്ലുവിളി?
അതും ഇമ്മളോട്?
ഞാന്‍ എന്‍റെ സര്‍വ്വശക്തിയും എടുത്ത്‌ ആഞ്ഞൊരു കീറ് കൊടുത്തു.
എന്‍റെ കണ്ണില്‍ പൊന്നീച്ച പറന്നു, ഞാന്‍ ഇടിക്കാന്‍ കൈ ഓങ്ങിയപ്പോഴേ ഗെഡി കൈ മാറ്റിയിരുന്നു.
വേദനയുടെ ആക്കം പരമാവധി കൂട്ടുവാന്‍ എന്നില്‍ നിറഞ്ഞു നിന്ന പൈശാചീകശക്തി എന്‍റെ കണ്ണുകളെ മൂടികളഞ്ഞു.
വേദനയുടെ ആഴം എന്‍റെ കണ്ണുകളില്‍ വ്യക്തമായിരുന്നു. അന്നൊക്കെ എന്‍റെ കണ്ണീരിനു ഒരു ക്ഷാമവും ഇല്ലായിരുന്നു.

പണ്ടൊരിക്കല്‍ എന്തോ കുസൃതി ചെയ്തുകൊണ്ട് നിക്കുമ്പോള്‍ അപ്പന്‍ (അമ്മയുടെ അപ്പന്‍)))`)  ഒന്ന് ഉറക്കെ വിളിച്ചേ ഉള്ളൂ "ടാ കന്നാലീ" എന്ന്. ഞെട്ടിത്തിരിഞ്ഞ ഞാന്‍ താഴേക്ക്‌ നോക്കിപ്പോയ എന്‍റെ കാലിലൂടെ ഒരു പുഴ, അതിങ്ങനെ എന്‍റെ ട്രൌസറിന്‍റെ മധ്യഭാഗത്ത് നിന്നും ഉത്ഭവിച്ച്  സിമെന്‍റിട്ട തറയിലൂടെ ഒഴുകി പോകുംമ്പോളേക്കും അടുത്ത അണക്കെട്ട് പൊട്ടി. വളരെ പൈശാചീകവും മൃഗീയവുമായി ഞാന്‍ കരഞ്ഞു. കണ്ണുകളില്‍ കൂടി ഒരു പ്രവാഹാമായിരുന്നു. അപ്രത്തെ വീട്ടിലെ റേഡിയോ എനിക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്ത ഗാനത്തിന്‍റെ ഒരു വരി എന്‍റെ കാതില്‍ മുഴങ്ങിക്കേട്ടു. "ആലുവാപ്പുഴ പിന്നെയുമോഴുകി"..
അത്രയ്ക്കും ധൈര്യ ഷാലി ആയിരുന്നു ഞാന്‍.., ഇതിപ്പോള്‍ അതല്ല സംഭവം,
ഇത് എനിക്ക് ശരിക്കും നൊന്തു.
പ്രതികാരം ചെയ്തെ പറ്റൂ.
ഞാന്‍ അതെ നാണയത്തില്‍ തന്നെ തിരിച്ചടിക്കാന്‍ ഉറപ്പിച്ചു.
അച്ഛനെ കരയിക്കണം. പക്ഷെ ടെസ്ക്കില്‍ ഞാന്‍ കൈ വച്ചാല്‍ അച്ഛന്‍ ഇടിക്കില്ല.

ഞാന്‍ പിന്നൊന്നും ആലോചിച്ചില്ല. എന്‍റെ കൈ നേരെ എന്‍റെ സ്വന്തം നെഞ്ചത്ത് വച്ച് "ഇടിക്കാന്‍ ധൈര്യണ്ടാ?" എന്ന ഭാവത്തില്‍ അച്ഛനെ നോക്കി.
അങ്ങേരു ചിരിച്ചുകൊണ്ടെന്നെ നോക്കി. ഞാന്‍ പറഞ്ഞു.
"അച്ഛന് ധൈര്യണ്ടാ? ഇണ്ടേല്‍ ഒന്നിടിച്ചേ? കാണട്ടെ"
ഇടിയും കഴിഞ്ഞു, ഞാന്‍ വാവിട്ടു കരഞ്ഞു.
ഞാന്‍ കയ്യൊക്കെ വലിച്ചു. ടെമിങ്ങും തെറ്റിയില്ല. പക്ഷെ നെഞ്ചും കൂട് തുറന്നു രണ്ടു മൂന്ന് കിളികള്‍ പറന്നുപോയി. അന്നത്തോടെ ഞാന്‍ ഈ ഡാവുമായുള്ള ഏര്‍പ്പാട് നിര്‍ത്തി വച്ചതാ. അപ്പോഴാണ് ചുള്ളന്‍ എന്‍റെ മുന്നില്‍.., ഞാന്‍ ഒഴിഞ്ഞു മാറാന്‍ ശ്രമം നടത്തി.

അച്ഛന്‍ മേമയുമായി ഒരു മല്‍സരം നടത്താന്‍ തീരുമാനിച്ചു.
ചായക്കടയില്‍ നിന്നും അമ്മ കാണാതെ ഒരു കോഴിമുട്ട കൊണ്ടുവന്നു. അതിന്‍റെ  പ്രത്യേക രണ്ടറ്റങ്ങളില്‍ മാത്രം അമക്കി മുട്ട പൊട്ടിക്കണം. അമുക്കേണ്ട രണ്ടറ്റങ്ങള്‍ അച്ഛന്‍ പറഞ്ഞുകൊടുത്തു. മേമ വെല്ലുവിളി സ്വീകരിച്ചു.
മല്‍സരം ആരംഭിച്ചു. എനിക്ക് കുറെ കഴിഞ്ഞപ്പോള്‍ ആകാംക്ഷ കൂടി.
ആര് ജയിക്കും?
ആര് തോല്‍ക്കും?
ആരായാലും മല്‍സര തുകയായ സര്‍വത്ത് വെള്ളം എനിക്കും കിട്ടും. എന്നാലും പ്രശ്നം അതല്ല . ആരായാലും ജയിക്കണം. ഇതിപ്പോള്‍ കുറെ നേരായി ഒരു ചെറിയ മുട്ട പോലും പൊട്ടിക്കാന്‍ മേമയ്ക്ക് ആരോഗ്യമില്ലേ?

ഇനി കോഴി പരസ്യത്തിലെ പോലെ ഫെവികോള്‍ പാത്രത്തില്‍ നിന്നും അരി തിന്നിട്ട് ഇട്ട മുട്ടയാണോ?

എന്തായാലും ആകാംക്ഷ എന്നെ ഭ്രാന്ത് പിടിപ്പിക്കുകയും ഞാന്‍ നീങ്ങി നീങ്ങി മേമയും അച്ഛനും നില്‍ക്കുന്നതിന്‍റെ നടുവില്‍ ആവുകയും, മേമയുടെ കൈകള്‍ മുട്ടയേ ആരും കാണാതെ ഒരല്‍പം പൊസിഷന്‍ മാറ്റിയതും ഞാന്‍ കണ്ടു.
"മുട്ട പൊട്ടി" എന്ന എന്‍റെ ഹര്‍ഷാരവത്തിന്,
"ഈശോ" എന്ന് അടക്കിപിടിച്ചുകൊണ്ട് ചിരിക്കുന്ന അച്ഛനേം മേമയേം നോക്കി ഞാന്‍ കുറച്ചു നേരം നിന്നു.
മേമ ജയിച്ചതില്‍ ഞാന്‍ ആഹ്ലാദിച്ചു ചിരിച്ചു. ജോസ്‌ പ്രകാശ്‌ സ്റ്റൈലില്‍ "വെല്‍ ഡണ്‍ മൈ ഗേള്‍"""". എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിച്ചോ എന്തോ?

എല്ലാത്തിനും ഒടുക്കം, അവര്‍ അച്ഛനും, മേമയും ഒത്തൊരുമയോടെ, ആഴ്ചയില്‍ ഒരിക്കല്‍ മാത്രം തല കുളിക്കാവൂ എന്ന് ഡോക്ടര്‍ പറഞ്ഞിട്ടുള്ള എന്‍റെ തലയൊക്കെ കുളിപ്പിച്ച്, പൌഡര്‍ ഒക്കെ ഇടീച് കുട്ടപ്പനാക്കി ഇരുത്തി.
തലേദിവസം തല കുളിച്ചതാ ഞാന്‍.,

പക്ഷെ ആവേശം കൂടുമ്പോള്‍ നീങ്ങി നീങ്ങി അവരുടെ ഇടയില്‍ പോയി നിന്നപ്പോള്‍, പൊട്ടിയ മുട്ട ഡയറക്റ്റ് വന്നു വീണത് എന്‍റെ തലയില്‍ ആയിരുന്നു.

അങ്ങനെ കോഴിമുട്ടയും എന്നെ തോല്‍പ്പിച്ചു.

തോല്‍വികള്‍ ഇനിയും ഏറ്റുവാങ്ങാന്‍ ജീവിതമിങ്ങനെ വീണ്ടും ബാക്കിയായി.