Saturday, November 22, 2014

ആത്മാവ്

നമ്പർ ൯൮ (1)

ആത്മാവിന്റെ അന്തരാളങ്ങളിൽ മുളയ്ക്കുന്ന ആന്തരീക ജൽപനങ്ങളുടെ മിന്നുന്ന പ്രതിബിംബങ്ങൾ.
ഹൃദയഭിത്തികളിൽ തട്ടി പ്രതിഫലിക്കുന്ന മ്രുദുലതയുടെ ആക്രോശങ്ങൾ.
സ്വപ്നങ്ങളുടെ തേങ്ങലുകളിൽ തളം കെട്ടിയ വ്യാഖ്യാനങ്ങളുടെ മാറ്റൊലികൾ.
രാഗങ്ങളും താളങ്ങളുമില്ലാത്ത സംഗീതം.
വാക്കുകൾ കൊണ്ടലങ്കരിക്കുകയും, പോറി വേദനിപ്പിക്കുകയും ചെയ്യുന്ന സ്വരലയ വിന്യാസം.

ആകെത്തുക ഞാനെന്ന വിഡ്ഢിത്തം...


നമ്പർ ൯൮ (2)

ചവുട്ടിക്കുഴച്ച ആദ്ധ്യാത്മീകമായ അന്തർധാരകളുടെ സർഗ്ഗശേഷികൾ,
മൂല്യച്യുതിയുടെ മുങ്ങാംകുഴികളിലൂടെ മുങ്ങിപൊങ്ങിയ ചേതനകൾ,
ദൂന്യത നഷ്ടപെട്ടവന്റെ ആത്മരോദനങ്ങളുടെ മലീമസങ്ങളായ ചിന്താധരണികൾ,
മണ്മറഞ്ഞുപോയ ഓർമ്മകളുടെ മരിക്കാത്ത മൂടുപടലങ്ങളുടെ മായാ വലയങ്ങൾ,
പൊടിയും, മാറാലയും പിടിച്ചു കിടക്കുന്ന ആത്മ നൊമ്പരങ്ങൾ,
അകാലത്തിൽ പൊഴിഞ്ഞുപോയ, പഴകി ദ്രവിച്ച പ്രണയം മണക്കുന്ന ശവകുടീരങ്ങൾ,
നഷ്ടമായവയെ തിരിച്ചുകിട്ടുവാനുള്ള വ്യഗ്രതകളിൽ അവഗണിക്കപ്പെട്ടു പോയ പോറലേറ്റ, സ്വകാര്യതകളുടെ മുഖം മൂടികൾ...

ആകെത്തുക ഞാനെന്ന വൈകൃതം...


നമ്പർ ൯൮ (3)

ആരാണു ഞാൻ...

അപരാഹ്നത്തിന്റെ അനന്ത വിഹായസ്സിൽ പറന്നുയരുന്ന ഒരു പരുന്താണു ഞാൻ...
കോടാനുകോടി വരുന്ന ജനസമുഛയത്തിന്റെ ഏകത്വങ്ങളിൽ നിന്നും വേറിട്ട് നിൽക്കുവാനാഗ്രഹിക്കുന്ന ഒരുവൻ...
മൃഗീയമായ ചിന്തകളെ ഉളളിലൊതുക്കി മനുഷ്യത്വത്തിന്റെ ചായക്കൂട്ടുകൾ തീർത്ത മുഖം മൂടി ധരിച്ച രക്തദാഹി...
സ്വന്തമല്ലാത്ത പലതിനേയും സ്വായത്തമാക്കുവാൻ വെമ്പൽപൂണ്ട ഒരത്യാഗ്രഹി...
മാനവീകതയുടെ പുതിയ തലമുറയുടെ ഒരു പ്രതിരൂപം...
ആസക്തികളുടെ കുടിലതകളാൽ മൂടപെട്ട മനസ്സിനുടമയായ ആരുമല്ലാത്ത ആർക്കുമറിയാത്ത ഒരു വ്യക്തി...
അപകർഷതാബോധത്തിന്റെ വിത്തുകൾ പാകിമുളപ്പിച്ച മനസ്സുമായി ജീവിക്കുന്നവൻ...
സ്വന്തം ജീവചരിത്രത്തിന്റെ ഏടുകളിൽ എത്ര തിരുത്തിയിട്ടും ആവർത്തിക്കപെട്ട തെറ്റുകളെ ശരികളാക്കുവാൻ ശ്രമിക്കുന്ന വിഡ്ഢിത്തങ്ങൾ മാത്രം കൈമുതലായവൻ...
പശ്ചാത്താപങ്ങളെ പരിഛേദനം ചെയ്ത്, ഇതരവിചാരങ്ങളുടെയും, പുനരാരംഭങ്ങളുടെയും ഊന്നുവടികൾ നൽകി ജീവിതത്തിനു കരുത്തേകിപ്പോരുന്ന അതിജീവനത്തിന്റെ നിഴൽരൂപം...

ആകെത്തുക ഞാനെന്ന ഇതിഹാസം!!!

Sunday, November 9, 2014

ഒരു വേദനയുടെ ഓർമ്മക്കുറിപ്പുകൾ

മോഹങ്ങളെ മണ്ണിട്ട്‌ മൂടിയപ്പോൾ അവ വേദനകൾ തഴച്ചു വളരുന്ന വൃക്ഷങ്ങൾക്ക് വളമായി. വേരുകളിൽ മോഹഭംഗങ്ങൾ ഊട്ടി ആ മരങ്ങൾ വളർന്നു പന്തലിച്ചപ്പോൾ, അവയുടെ തണലുകളിൽ ഞാനഭയം തേടി...

കുന്നുകൂടിയ വേദനകൾ നാഗങ്ങളെപ്പോലെ ഇഴഞ്ഞുകയറി എന്നെ വരിഞ്ഞു മുറുക്കി. വേദനാസംഹാരികൾ നൽകുന്ന സമാശ്വാസ നിമിഷങ്ങൾക്ക് ദൈർഘ്യം നന്നേ കുറവായിരുന്നു. സ്ഥിരീകരിക്കപ്പെടാത്ത കാഠിന്യ൦ നിറഞ്ഞ വേദനകൾ ആസ്സഹനീയമായൊരവസ്ഥ നല്കി. മനസ്സും, മനസ്സുഖവും നഷ്ടപെട്ട നിമിഷങ്ങളുടെ വേവലാതികളായി ആ വേദനകൾ മാറി...

മനശാന്തി തേടിയുള്ള എന്റെ യാത്രകൾ അതിരുകളില്ലാത്തതായിരുന്നു...

കുഴച്ചു മെനഞ്ഞെടുത്ത കളിമണ്‍ പ്രതിമകളുടെ ആത്മരോദനം പോലെ, കരങ്ങൾ നീട്ടിപ്പിടിച്ച് എന്റെ നേരെ നിസ്സഹായതയുടെ നോട്ടമയച്ച ജീവിതത്തിനു നാശമെന്ന വ്യാഖ്യാനം നൽകുവാൻ എന്റെ മനസ്സ് വെമ്പൽ കൊണ്ടു...
സഹതാപത്തിന്റെ കണ്ണുകൾക്ക് ശാരീരിക വേദനകളെക്കാൾ നൊമ്പരം നൽകുവാൻ നിഷ്പ്രയാസ്സം സാധിക്കുന്നുണ്ടായിരുന്നു...

ഓ ഹൃദയമേ, നിന്റെ വേദനകളെ ഞാനറിയുന്നു. മറ്റാരേക്കാളുമുപരി നിന്നിലെ വൃണങ്ങളെ ഞാൻ കാണുന്നു. ജീവന് വേണ്ടിയുള്ള നിന്റെ സ്പന്ധനങ്ങളെ ഞാൻ കേൾക്കുന്നു. നിസ്സഹായത മാത്രമാണെന്റെ കൈമുതൽ. നിന്നെയോർത്ത്, നിന്റെ വേദനകളെയോർത്ത് സഹതപിക്കുവാൻ ഞാനല്ലാതെ വേറാരുമില്ല താനും. നിന്റെ സ്പന്ദനം നിലയ്ക്കും വരേയ്ക്കും നിനക്ക് കൂട്ടായി ഞാൻ മാത്രം...

Wednesday, October 29, 2014

കൊള്ളീം ബോട്ടീം!!!

കണ്ട പറമ്പിലെ ജാതീം, കശുവണ്ടീം മോട്ടിച്ച് വിറ്റ് കൊള്ളീം ബോട്ടീം (അന്ന് ചില്ലി ചിക്കനും പൊറോട്ടയൊന്നും ഇല്ലാരുന്നല്ലോ!!!)


തിന്നാൻ നിക്കുമ്പോഴാ...
"ടാ ഞാനപ്പഴേ പറഞ്ഞില്ലേ, ആ കടക്കാരൻ പറ്റിക്കും ന്ന്...
നമുക്കീ ജാതിപത്രി ഒണക്കികൊടുത്താ നല്ല കാശ് കിട്ടിയേനെ" ന്നുള്ള കൂട്ടുകാരന്റെ പണ്ടാപരപ്പ് കേൾക്കുക...

മരത്തീ വലിഞ്ഞു കേറി ട്രൌസറു കീറീതും കയ്യിന്ടവിടേം ഇവിടേം ഒരഞ്ഞു ചൊമന്നു പൂച്ചമാന്തിയ പോലെ തൊലി പോയതുമായ ഭാഗത്തെ നീറ്റലിനേക്കാൾ വല്ലാത്ത വിമ്മിഷ്ടമാ കുടുമ്മം കട്ട് മുടിപ്പിച്ചോൻ ന്നു നാട്ടാരും വീട്ടാരും വിളിച്ചാലുള്ള സ്ഥിതി ഓർക്കുമ്പോ ഇണ്ടാവുക...

"നാട്ടാര് കള്ളൻ കള്ളൻ ന്നു വിളിക്കണ വരെ ഇനിയത് നിന്റപ്പന്റെ തലേല് ഒണക്കാൻ വയ്ക്കാടാ ന്നും പറഞ്ഞ് പരിചയക്കാര് ആരേലും കാണണ്ടാന്നു ഒളിഞ്ഞും തെളിഞ്ഞും നോക്കിയാ കടേല് കേറൂ...

ന്നാ കക്കാണ്ടിരിക്കോ???

എവിടെ? വറീസേട്ടൻ ലോകത്തില്ലാത്ത മണൊള്ള മാസലയിട്ടല്ലേ തട്ടുകടേല് ബോട്ടീം കൊള്ളീം ഇണ്ടാക്കൊള്ളു...

സ്കൂളീന്ന് വീട്ടീ വരണ വഴിയിൽ ഇങ്ങേർടെ കടേം ഇണ്ട്...
സ്കൂളീന്നെറങ്ങുമ്പോ തൊട്ട് ഈ മണാ...

പിന്നവിടന്ന് തൊട്ങ്ങി വീട് വരെ ഇതിനെകുറിച്ചൊള്ള ചിന്തേം...

വീട്ടാര് കട്ടത് കണ്ടുപിടിക്കോന്നാലോചിച്ച് ഒരുമാസം ടെൻഷനടിച്ച് നടക്കും...

ഏതാണ്ട് ഒരുമാസം കഴിഞ്ഞാ പിന്നെ, ഹ്ഹേയ് ഈ ഇരുവത്തഞ്ച് രൂവേടെ കാര്യത്തിനാണല്ലോ ദൈവേ ഞാൻ ഒരുമാസം ടെൻഷനടിച്ചത് എന്നാലോചിച്ച് സമാധാനിക്കും....

കശുമാങ്ങകളും, അടക്കകളും, ജാതികളുമൊക്കെ പിന്നേം പൂക്കും...

മഴയും വേനലുമൊക്കെ വന്നും പോയുമിരുന്നു...
ഞങ്ങടെ മോഷണങ്ങളും, കൊള്ളീം ബോട്ടീം തീറ്റയുമൊക്കെ
ഉത്സാഹപൂർവ്വം കൊണ്ടാടി കൊണ്ടുമിരുന്നു...

കാലം കൊള്ളിയും, ബോട്ടിയിലും നിന്ന് കൗമാരത്തെ കടലാസുച്ചുരുട്ടിയ പുകപടലങ്ങളിലേക്കും, കത്തിയെരിയുന്ന മട്ടികോലുകളിലേക്കും പൊടിമീശയൊക്കെ ഒട്ടിച്ച് ഒരപ്പൂപ്പൻ താടി പറത്തി വിടുന്ന ലാഘവത്തോടെ വളരാൻ വിട്ടു...

അങ്ങനെയങ്ങനെ കടലാസും മട്ടികോലുമൊക്കെ ബീഡിക്കും, സിഗരറ്റിനും, പ്രണയത്തിനുമൊക്കെ വഴിമാറിനിന്നു...

ഒന്നോർക്കുമ്പോ പഴയ കാലത്തിലേക്ക് മടങ്ങിപോകാൻ തോന്നും...
പിന്നൊന്നൂടി ഓർത്ത്‌ നോക്കുമ്പോ ഹോ, ഇനീം ഈ സ്കൂളില് പഠിച്ചും, തല്ല് കൊണ്ടും വീണ്ടും വലുതാവാൻ എത്ര സമയമെടുക്കും???

കഴിഞ്ഞു പോയ കാലത്തിനുമിപ്പുറം ഓർമ്മകളുടെ ഒരു നിധി തന്നെയുണ്ടല്ലോ കൂട്ടിനെന്ന സന്തോഷം...

പെണ്ണുകാണൽ

പെണ്ണ് കാണൽ ചടങ്ങ്...

ഇത്രേം മുഷിപ്പ് പിടിച്ച ഒരു പരിപാടി ഇല്ല...

രാവിലെ തന്നെ ജീൻസിന്റെയുളളിൽ കയറി, ഷർട്ടും വലിച്ച് കേറ്റി മുടിയൊക്കെ എണ്ണയിട്ട് ചീകി പരിഷ്ക്കാരിയായി!!!
നേരെ വണ്ടി വിട്ടു...

പെണ്ണ് വീട്...

പറഞ്ഞതിലും അരമണിക്കൂർ മുന്നേ പെൺകുട്ടീടെ വീട്ടിലെത്തി...
വീട്ട്കാരു മിക്സ്ചറും, ചക്കവർത്തതും വാങ്ങാൻ പോയിട്ട് ഓടി കിതച്ചെത്തി...

ചായേം കുടിച്ച്, ഇരിക്കുമ്പ പെൺകൊച്ച് വന്നിങ്ങനെ നിന്ന്...

ആദ്യത്തെ ലേഡി വാച്ചിങ്ങ് ആയതോണ്ട്,
എന്റെ ഹാർട്ട് പടപടാന്ന് പളളീലെ കൂട്ടമണി അടിക്കണപോലെ അടിച്ചോന്നൊരു ഡവുട്ട്!!!
ഹ്ഹേയ്, തോന്നീതാവും...!

പെൺകുട്ടീടെ മുഖഭാവം കണ്ടപ്പോ ദിപ്പോ ശ്വസം മുട്ടി ചാവോന്ന് തോന്നി...

തുടക്കകാരന്റെ അങ്കലാപ്പ് മാറീപ്പൊ ഞാൻ സഹൂദിയെയും എന്റെ ജോലിയെയും കുറിച്ചൊരു ചെറിയ ക്ലാസ്: കുട്ടിക്കും, കുട്ടീടെ വീട്ടുകാർക്കും കൊടുത്ത്...

പതിവ് ടിവി പെണ്ണ്കാണൽ രംഗം പോലെ, റോസീ, റോസീടെ പേരെന്താണു റോസീന്ന് ചോദിക്കണപോലെ ചോദിച്ച് വഷളാക്കിയില്ല...

കൊച്ചിനു ഡ്യൂട്ടിക്ക് പോകുവാൻ ഉളളത്കൊണ്ടും, എന്റെ സംസാരിക്കാൻ ഉളള സ്റ്റോക്ക് തീർന്നതുകൊണ്ടും, കൊച്ചിനോട് അധികം നിന്നി വിയർത്ത് വിഷമിക്കാണ്ട്, പോയി ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്ത് ഡ്യൂട്ടിക്ക് പൊയ്ക്കോളാൻ ചിരിച്ചോണ്ട് പറഞ്ഞ്...

ഞാനിങ്ങട് വീട്ടിലേക്ക് പോന്ന്...

എന്തെക്കെ പറഞ്ഞാലും ഈ പെണ്ണ്കാണൽ ചടങ്ങിന്റത്രെം ബോറേർപ്പാട് വേറെ ഇല്ല...

ഒരു പരിചയവുമില്ലാത്ത ആണൊരുത്തന്റെ മുന്നിൽ ഇങ്ങനെ ഉടുത്തൊരുങ്ങി നിൽക്കാൻ വിധിക്കപ്പെട്ട പെൺകുട്ടികളുടെ ഒരു കാര്യം...

ഭയങ്കരം തന്നെ...

സ്റ്റാർട്ടിങ്ങ് ട്രബിൾ

പത്ത് പതിമൂന്ന് കൊല്ലം മുമ്പ്,

കൊടകര ബോയ്സ് ഹൈസ്കൂളിന്റെ വരാന്തയുടെ ഒരൊഴിഞ്ഞ മൂലയിൽ, ക്ലാസ്സിൽ കയറണോ വേണ്ടയോ എന്ന് ശങ്കിച്ച് ഞാനിങ്ങനെ നിന്നു...

ക്ലാസ്സ് തുടങ്ങിയിട്ട് കുറച്ച് നേരവുമായി...

എന്നും രാവിലെ വർതേട്ടന്റെ ബജാജ് ചേതക്കിനുണ്ടാകുന്ന സ്റ്റാർട്ടിങ്ങ് ട്രബിൾ പോലെ. ചിലപ്പോൾ അതിനെ വർതേട്ടൻ ചെരിച്ച് കിടത്തിയിട്ട് പതുക്കെ നിവർത്തി, മൂലക്കുരുവുളളയാൾ ഇരിക്കാൻ ബുദ്ധിമുട്ടി നിൽക്കുന്ന പൊസിഷനിൽ നിന്ന് കിക്കറിൽ ഒരു ചവിട്ടുണ്ട്...
ചേതക്ക് പിന്നെ വർതേട്ടന്റെ മലഞ്ചരക്ക് കടയുടെ മുന്നിൽ ചെന്നേ നിൽക്കൂ...

എന്റെ സ്റ്റാർട്ടിങ്ങ് ട്രബിൾ അതിലും ഭീകരമായിരുന്നു...

അന്നെനിക്കിന്നുളള പോലെ സിക്സ് പായ്ക്കില്ലായിരുന്നു!!!
വണ്ണവും...
നീണ്ടുമെലിഞ്ഞ്, കുരിശിൽ ചുരിദാറിട്ടപോലെയൊരു പേക്കോലം...

എന്റെ പാന്റ്സിനുളളിൽ ഒന്നുൽസാഹിച്ചാൽ ഒരാൾക്കുകൂടി കയറാം...
ഷർട്ടും അങ്ങനെതന്നെ...

സ്കൂളിനു തൊട്ടടുത്തുളള വർഗ്ഗീസേട്ടന്റെ പെട്ടികടയിലെ ചില്ലുകുപ്പിയിലെ തേൻ നിലാവും, ചുക്കുണ്ടയും ഒന്നര രൂപ കൊടുത്താൽ കിട്ടുന്ന സ്പെഷ്യൽ ഐസിട്ട മോരു വെളളവും, പിന്നെ പണക്കാരനാകുമ്പോൾ തിന്നുന്ന ഐസ് ക്രീമും ദ്വാരക ഹോട്ടലിലെ നെയ് റോസ്റ്റും, മസാല ദോശയുമൊക്കെ സ്വപ്നം കണ്ട് നിന്ന ഞാൻ സ്കൂളിന്റെ ഗർജ്ജിക്കുന്ന സിംഹം ശ്രീ ജോസ് അവർകൾ പുറകിൽ വന്നു നിൽക്കുന്ന കാര്യം അറിഞ്ഞതേയില്ല...

ചറപറാ നിർത്താതെയുളള അടിയുടെ ആഘാതത്തിൽ എന്റെ ചുറ്റുമുളള ഭൂമിയൊന്ന് കറങ്ങി, കൂടെ അലുമിനിയം കലത്തിൽ കല്ലിട്ട് കുലുക്കിയപോലുളള സൗണ്ടിൽ "എന്തടാ ക്ലാസ്സിൽ കയറാത്തത്" എന്ന ചോദ്യവും...

ആനന്ദലബ്ധിക്കിനിയെന്ത് വേണം???

"വയറു വേദനയാ മാഷേ" വരുത്താൻ പറ്റാവുന്നത്ര ദയനീയത മുഖത്ത് വരുത്തി ഞാൻ വച്ച് കാച്ചി...

എന്ത് ഫലം???

അവധി കഴിഞ്ഞ് സകല പിളളാാർക്കും ഉണ്ടാവുന്ന സ്റ്റാർട്ടിങ്ങ് ട്രബിൾ പോലെയൊന്നാണെന്റെ വയറുവേദനയെന്നൂഹിക്കാൻ അങ്ങേർക്ക് ഒരു പ്രയാസവുമുണ്ടായില്ല...!

കരഞ്ഞോണ്ട് ക്ലാസ്സിലേക്ക് വന്ന ഞാൻ അന്നുകാലത്ത് കാണാൻപറ്റാവുന്ന സാമാന്യം ഭീകരമായ ഒരു കാഴ്ചകണ്ട് ഞെട്ടിതരിച്ച് നിന്നു...

അനിയനേം കൊണ്ട് ആസ്പത്രിയിൽ നിന്നും മടങ്ങും വഴി എന്നെ കാണാൻ എന്റെ അപ്പനും അമ്മയും അനിയനും ക്ലാസ്സിന്റെ മുന്നിൽ നിൽക്കുന്നു...
കൊർച്ച് നേരായി ഗെഡികളെന്നെ വെയിറ്റ് ചെയ്യുന്നു...

അമ്മവീട്ടിൽ നിന്നും പഠിച്ചിരുന്ന എന്നെ ഇടക്കിടയ്ക്ക് സ്കൂളിൽ വന്ന് വിസിറ്റരുത് എന്ന് എത്ര തവണ പറഞാലും അവർക്ക് മനസ്സിലാകില്ല...
ഞാൻ എല്ലാ ഞായറാഴ്ചയും വീട്ടീ വന്ന് വാങ്ങുന്നുണ്ടല്ലോ ഒരു നാണവുമില്ലാതെ!!!
പിന്നെന്തിനീ ഹിഡൻ അറ്റാക്ക്???

എല്ലാം ഞാൻ മനസ്സിലൊളിപ്പിച്ച് വച്ചിങ്ങനെ നിന്നു...

ഇതൊരു തവണ വല്ലതുമാണോ ഇവരുടെ അണെക്സ്പെക്റ്റട് വിസിറ്റ്...

പണ്ട് ചാർലിയെ സ്നഗി ബോയ് എന്നു വിളിച്ചതിന്റെ പേരിൽ ടീച്ചർ കയ്യിൽ തായമ്പക കൊട്ടുമ്പൊഴും ഇവർ വിസിറ്റാൻ വന്നു...
അന്നും ലിസ്റ്റിലില്ലാത്ത അടി വാങ്ങിക്കൂട്ടി...

നമ്മടെ യോഗം എന്നല്ലാണ്ടെന്ത് പറയാൻ...
പതിവ്പോലെ അന്നും സ്കൂളീന്ന് വാങ്ങാനുളളത് മുഴുവനും പിന്നെ ആരും കാണാതെ അമ്മ കൈതണ്ടയിൽ തന്നതുമൊക്കെ വാങ്ങിച്ച്കൂട്ടി കൃതാർതഥനായി ഞാൻ വീട്ടീപോന്നു...

ഇന്നിപ്പോ വർഷാവർഷം പതിച്ചുകിട്ടിയ പരോളും, ഈദ് അവധിയുമൊക്കെ കഴിഞ്ഞ് നാളെ മുതൽ ജോലിക്ക് പോകണമല്ലോന്നോർക്കുമ്പോൾ ദേ പിന്നേം ലവൻ...
സ്റ്റാർട്ടിങ്ങ് ട്രബിൾ...
അതും പതിവിലും നേരത്തെ തന്നെ...!!!

Wednesday, August 20, 2014

ആകസ്മികം

കാറ്റിന്റെ പ്രണയ കാവ്യം ശ്രവിച്ചപോൾ കാതരയായി കുണുങ്ങികൊണ്ട് ഒഴിഞ്ഞുമാറിയ കർട്ടൻ വിടവുകളിലൂടെ സൂര്യൻ, തന്റെ രശ്മി പ്രവാഹം മുഴുവൻ തേജസ്സോടെ, കിടക്കയിലെ പതുപതുപ്പിൽകിടന്നു മത്സ്യകന്യകയോടൊത്ത് സല്ലപ്പിചിരുന്നവനെ തല്ലി എഴുന്നേൽപ്പിച്ചു...

"ഹെൽ" എന്നാക്രോശിച്ചുകൊണ്ട് എഴുന്നേറ്റ് ബാത്രൂമിലെക്ക് നടന്നു..

പുതിയൊരു ദിവസത്തെ അംഗീകരിക്കാൻ സാധിക്കാത്ത ആലസ്സ്യത്താൽ ടൂത്ത് പേസ്റ്റിനെ ബ്രഷിലേക്ക് കിടത്തി പല്ലുതേയ്ക്കാൻ തുടങ്ങി...
മനസ്സിപ്പോഴും സ്വപ്നത്തിലെ ഏതോ മൽസ്യകന്യകയുടെ മേനിക്കൊഴുപ്പും സൗന്ദര്യവും നോക്കി അലഞ്ഞു നടക്കുകയായിരുന്നു...
പണ്ടെപ്പോഴോ കണ്ട കരീബിയൻ കടൽകൊള്ളക്കാരുടെ സിനിമയിലാണ് മത്സ്യകന്യകമാരെ കാണുന്നത്...
ഇതിപ്പോ എന്തിന് സ്വപ്നത്തിൽ വന്നു?

ഒരു ശരാശരി മനുഷ്യൻ കക്കൂസിലിരുന്നു ചിന്തിക്കുന്ന അത്രയും ചിന്ത അവന്റെ പഠിപ്പിലോ, ഉദ്യോഗത്തിലോ ഉണ്ടായിരുന്നുവെങ്കിൽ ആളുകളൊക്കെ ജീനിയസ്സുകളായേനെ...

കുളിയും, തുണിയുടുക്കലും യാന്ത്രികമായി കഴിഞ്ഞു...
ലോകത്തിന്റെ വിരിമാറിലേക്ക്...
പതിവ് ഇളിച്ചു കാണിക്കൽ ഗോഷ്ടികളോടെ ഓഫീസ് ബിൽഡിങ്ങ് കയറുമ്പോൾ കൊളസ്ട്രോൾ കിതയ്ക്കുന്നുണ്ടായിരുന്നു...
ലിഫ്റ്റില്ലാത്ത ബിൽഡിങ്ങിൽ ജോലി ചെയ്യാൻ തീരുമാനിച്ച ദിവസത്തെ ഓർത്തെടുക്കാൻ ഒരു പാഴ്ശ്രമം നടത്തിനോക്കി...
എത്ര കൊല്ലമായിക്കാണും??
അഞ്ചോ, പത്തോ?
ആഹ്... പുല്ല് ആർക്കറിയാം!!!

പരിചിതമല്ലാത്തതും, സിഗരറ്റും പുകച്ച് "കിസ്സ്‌ മി" എന്നെഴുതിയ വാനിറ്റി ബാഗും ചുമന്നു നില്ക്കുന്ന ഒരുത്തിയെ കണ്ണുകൾകൊണ്ട് അളന്നെടുത്ത് ഒരു ചിരി അവൾക്കും സമ്മാനിച്ചു ഓഫീസിലേക്ക് നടന്നകന്നു...

സ്റ്റികി നോട്ടുകൾ കൊണ്ടലങ്കരിച്ച ഓഫീസ് ക്യാബിൻ...
ഫോണ്‍ നമ്പറുകൾ, ഈമെയിൽ അഡ്രസ്സുകൾ...
കറുത്ത മഷിയാൽ വെട്ടി വീഴ്ത്തിയ ദിവസങ്ങളുള്ള ഒരു കലണ്ടർ...
തിരിഞ്ഞു നോക്കാത്ത ഇൻബോക്സ്...

പാസ്വേർഡ് എറർ...
പാസ്വേർഡ് എറർ...
പാസ്വേർഡ് എറർ...
തീർന്നു. ഇനി അരമണിക്കൂർ കഴിഞ്ഞാൽ കമ്പ്യൂട്ടർ തുറക്കാം...!

റിസപ്ഷനിൽ വിളിച്ചൊരു സ്ഥിതി വിവരകണക്കെടുപ്പ് നടത്തി...
താപ്പാനകളൊന്നും എത്തിയിട്ടില്ല...
കസേരയിലേക്ക് ചാഞ്ഞൊന്നിരുന്ന് ദീർഘനിശ്വാസമെടുക്കാൻ തയ്യാറെടുക്കും മുന്നേ ടിംഗ് ടിംഗ് മൊബൈൽ ചിലച്ചു...

അനു: "ഹേയ്, വിൽ യു കം വിത്ത് മി റ്റു ഗോൾഡ്‌ പ്ലാസ?"
"ഗോ റ്റു ഹെൽ വിത്ത് യുവർ പർച്ചേസിങ്ങ്. യു നോ അയാം നോട് യുവർ ഷുഗർ ഡാഡി, ഗോ ഗെറ്റ് അരുണ്‍ ഓർ വിജയ്‌"

"യു ആർ സച് എ ജെർക്ക്"

"റ്റു ബിച്ചസ് ഒണ്‍ലി"

"ഫൈൻ"

"പെർഫെക്റ്റ്"

അവളുടെ മുഖഭാവം ഓർത്തപ്പോൾ ചിരി വന്നു...
ഒരുമാസം മുഖം കനപ്പിച്ച് നടക്കാനുള്ള വകുപ്പല്ലേ അഞ്ചുമിനിറ്റ് കൊണ്ട് അവൾ നേടി എടുത്തത്!!!
അവൾടെ കൂടെ പർച്ചേസിങ്ങിനു പോകാനും കണ്ട പാർട്ടിക്കും സിനിമയ്ക്കുമൊക്കെ വാലുപോലെ കൂടെ ചെല്ലാനും ഒരുപാട് കൊളീഗസ് അവൾക്കും മറ്റു സകലവളുമാർക്കും ഉള്ളപ്പോൾ നമ്മളെ എന്തിനാണാവോ ഇടയ്ക്കിടെ ഇങ്ങനെ അവരുമായി ഉടക്കാൻ പ്രകോപിപ്പിക്കുന്നത്???
പുല്ലുകൾ...

ഇനിയിന്നീ ഓഫീസിൽ ഇരുന്നാൽ ശരിയാവില്ല...
ലോകത്തിന്റെ തിരക്കുകളുടെ മറ പിടിച്ച് അദൃശ്യനാകാം...
പാസ്വേർഡ്‌ ഉപയോഗിച്ച് കമ്പ്യൂട്ടർ തുറക്കാൻ അഞ്ചു മിനിറ്റുകൾ കൂടി ബാക്കിയുണ്ടെന്ന മോണിറ്ററിലെ മെസ്സേജിനെ നടുവിരൽ ഉയർത്തിക്കാണിച്ച് ഒരു കമ്പനി പ്രൊഫയിലും കൊണ്ടിറങ്ങി...

റിസപ്ഷനിലെ സുന്ദരിയെ നോക്കി "പുറത്ത് പോകുകയാണ്, ഉച്ച കഴിഞ്ഞേ മടങ്ങി വരൂ എന്നറിയിച്ചു."
അവൾ ചിരിച്ചുകൊണ്ട് അത് രജിസ്ട്രറിലേക്ക് എഴുതി...
എങ്ങോട്ടാണ്?
എന്തിനാണ് പോകുന്നത് തുടങ്ങിയ ചോദ്യങ്ങളെ ഇവൾ ബുദ്ധിപൂർവ്വം ഒഴിവാക്കിയിരിക്കുന്നു...
ഒരുപക്ഷേ, ഇവളോട്‌ മാത്രമായിരിക്കും ഈ ഓഫീസിൽ അല്ലെങ്കിൽ ജീവിതത്തിൽ താൻ സൗമ്യമായി പെരുമാറുന്നത്...

മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതെന്തിന്???
"നിനക്ക് എല്ലാവരുമായി പ്രശ്നങ്ങളുണ്ടെങ്കിൽ നീയാണ് പ്രശ്നം" എന്നേതോ വിവരമുള്ളവൻ പറഞ്ഞിട്ടുള്ളത് ഓർത്തുകൊണ്ട് നടന്നകന്നു...

ഡ്രൈവിംഗ് സീറ്റിലിരുന്ന് പുറകിലേക്ക് ഓടിമറയുന്ന ലോകത്തെ നോക്കി...
വേഗത്തിൽ പറന്നകന്നുപോയ ചില ജീവനുകളുടെ അഭാവം മനസ്സിൽ തീർത്ത ഉണങ്ങാത്ത മുറിവുകളാണ് ജീവിക്കുന്ന താനിന്നെന്ന തോന്നലിൽ എതിരേ ഹോണടിച്ച് തെന്നിമാറിയ വാഹനത്തെ നോക്കി കൈവീശി കാണിച്ചു...

സ്വപ്നവും, ജീവനും, സന്തോഷവുമെല്ലാം അവളിലൂടെ അവൾക്ക് ലഭിച്ച ക്യാൻസർ കാർന്നു തിന്നപ്പോൾ നഷ്ടമായത് തന്നിലെ സ്നേഹമായിരുന്നു...
വിഭിന്നങ്ങളെ കൂട്ടിപ്പിരിച്ച് തന്റെ ജീവനോട് ചേരുവാൻ വെമ്പൽ കൊണ്ടവൾ...
ഐ സി യുവിലെ മരുന്ന് മണക്കുന്ന കിടക്ക വിരികളിൽ ചുരുണ്ടുകൂടി തന്റെ കൈകളെ കൂട്ടിപിടിച്ച് വേദനകളില്ലാത്ത മറവിയുടെ അനന്തവിഹായസ്സിലേക്ക് നിദ്രയുടെ കൂട്ടുപിടിച്ച് നടന്നുപോയ മത്സ്യകന്യക...

അതേ....
സ്വപ്നത്തിൽ വന്ന മുഖമോർമ്മിക്കാൻ സാധിക്കാത്ത മത്സ്യകന്യകയ്ക്ക് അവളുടെ മുഖം നൽകിയപ്പോൾ കവിളിലൂടെ അരിച്ചിറങ്ങിയ ഉപ്പുജലത്തിന് നനുത്ത തണുപ്പുണ്ടായിരുന്നു...
ഒടുവിൽ അവൾ ഉണരാതെ താൻ ഉണർന്ന ആ ഐസിയു വിലെ പുലർകാലത്ത് അവളുടെ കൈകൾക്കുണ്ടായിരുന്ന പോലൊരു തണുപ്പ്...

കാറ്റിന്റെ പ്രണയകാവ്യം ശ്രവിച്ച് തരളിതയായിളകുന്ന ജനൽ കർട്ടനുകളുടെ ആഹ്ലാദം നോക്കി, കയ്യിലെരിയുന്ന ഡണ്‍ഹിൽ സിഗരറ്റും ഒഴിയുന്ന വോഡ്ക നിറഞ്ഞ ഗ്ലാസുമായി അവളെ വീണ്ടും ഓർത്തു...
സ്വപ്നത്തിൽ വന്ന മദാലസയായ മത്സ്യകുമാരിയെ...
മാറുകൾ തലമുടികളാൽ മറച്ച് അരയോളം വെള്ളത്തിൽ നിന്നുകൊണ്ട് തന്നെ നോക്കി ചിരിക്കുന്ന തുടുത്ത കവിളുകളുള്ള മത്സ്യകന്യകയെ...

വോഡ്ക നല്കുന്ന ആലസ്യത്താൽ മയങ്ങുന്ന കണ്ണുകളും, കുഴഞ്ഞ കാലുകളുമായി അനന്തമായ മനസ്സിന്റെ കടലിലേക്ക് മൽസ്യകന്യകയുടെ അരയിൽ കൈച്ചുറ്റി മുങ്ങിത്താഴുമ്പോഴും
തന്റെ കഴുത്തിൽ കൈ ചുറ്റി അവൾ വശ്യമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു...

Monday, January 20, 2014

നിഴലും നിലാവും

ഡ്രാക്കു, നിന്നിൽ ഞാനൊരു മനുഷ്യസ്നേഹിയെ കാണുന്നു...

കോൾ ഹാഡന്റെ കഥയിലെ ഡ്രാക്കുളയെപ്പോലെ, ജോനാഥൻ ഹാർക്കാറെ, അയാളുടെ വധുവിനെ, റെൻഫീൽഡിനെ, ലേഡി ജെയിനിനെ അങ്ങനെ എല്ലാവരെയും സ്നേഹിക്കുന്ന ഡ്രാക്കുള...

"നിന്റെ ചിന്തകളിലെ ഡ്രാക്കുള ഏതോ നോവലിലോ, സിനിമയിലോ ഉള്ള ഒരു കഥാപാത്രത്തോട് സാമ്യം പുലർത്തുന്നു..."

ഞാനറിഞ്ഞിടത്തോളം ഏകാന്തതയാണ് താങ്കളുടെ മനസ്സിലുള്ള ഏക പീഡനം...
വർഷങ്ങൾ, യുഗങ്ങൾ, അതുമല്ലെങ്കിൽ  നൂറ്റാണ്ടുകളുടെ ഏകാന്തത ആയിരിക്കാം...

"എന്റെ സാമീപ്യം താങ്കളെ ചിലപ്പോഴൊക്കെയെങ്കിലും എന്നെ സ്നേഹിക്കുവാൻ പ്രേരിപ്പിക്കാറില്ലേ???
എന്റെ കണ്ണുകളിൽ നിന്നും താങ്കൾ കണ്ണുകളെ വിദൂരതയിലേക്കയക്കുന്ന ഈ നിമിഷത്തിൽപോലും, എന്റെ തോളിലൂടെ അരിച്ചിറങ്ങുന്ന ഈ കൈകൾക്ക് എന്നോടുള്ള അങ്ങയുടെ സ്നേഹത്തെക്കുറിച്ച് പറയുവാനുണ്ട്...
ഒരുപക്ഷെ ശബ്ദിക്കുവാനൊരു അവസരം കിട്ടിയിരുന്നെങ്കിൽ എന്നാ കൈകൾ ആശിക്കുന്നുണ്ടായിരിക്കും...

നിസ്സംഗതയും, നിശബ്ദതയും നിറഞ്ഞ ഈ നിമിഷത്തിൽപോലും ഈ കൈകളിൽ നിന്നൊരിക്കലും അകന്നുപോകുവാൻ ഇടയാകരുതേ എന്ന് ഞാൻ ആത്മാർത്ഥമായി ആശിക്കുന്നു...

തീർത്തുപറഞ്ഞാൽ നിന്റെ നിശബ്ദത എന്നിൽ വ്യസനമുളവാക്കുന്നു, നിന്റെ കൈകളുടെ തലോടൽ ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരനുഭൂതിയും...
ഒരേസമയം എന്നിൽ ഈ രണ്ടു വികാരങ്ങളും അനുഭവപ്പെടുന്നതെങ്ങനെ എന്ന് ഞാൻ ആശ്ചര്യപ്പെടുന്ന ഈ സന്ദർഭത്തിൽ, മൂന്നു വികാരങ്ങൾക്കടിമപ്പെട്ട എന്റെ കണ്ണുകൾ നിറയുന്നു...

"നിന്റെ സാന്നിദ്ധ്യത്തിലെപ്പോഴും ഞാനൊരു കേൾവിക്കാരനായിരിക്കുവാൻ മാത്രം ആഗ്രഹിക്കുന്നു..."

ഡ്രാക്കു...
"നിന്നെ എത്ര ശ്രമിച്ചിട്ടും മനസ്സിലാക്കുവാൻ എനിക്ക് സാധിക്കുന്നില്ലല്ലോ..."

"ക്രൂരതകളിൽ ഒളിപ്പിച്ച നിന്റെ സ്നേഹം ഞാൻ മനസ്സിലാക്കുന്നു..."

"ഈ ലോകത്തെക്കുറിച്ച് നീയറിഞ്ഞ രഹസ്സ്യങ്ങൾ, നിന്നെ കൊലക്ക് കൊടുക്കുവാനല്ലാതെ ഒന്നിനും ഉപകാരപ്പെടുകയില്ല പ്രിയപ്പെട്ടവളെ...
മരണത്തിന്റെ കൈകളിലേക്ക് നിന്നെ വിട്ടുകൊടുക്കുവാൻ എനിക്കാവുകയുമില്ല...

"നീയിന്ന് അന്വേഷിച്ചു, കണ്ടെത്തിയ  സത്യങ്ങളും,രഹസ്യങ്ങളുമെല്ലാം മറന്നു കളയുക...
എന്നെക്കുറിച്ച് മറക്കുക...
നമ്മൾ തമ്മിൽ ഒരിക്കലും പരിചയപെട്ടിട്ടില്ല...
ഈ നഗരമുപേക്ഷിച്ച് നീ യാത്രയാകുക...
നിനക്കിവിടെ ബന്ധുക്കളോ, പരിചയക്കാരോ ആരുമില്ല..."

Sunday, January 19, 2014

ഇരുട്ടിന്റെ നിശ്വാസങ്ങൾ

കമ്പ്യൂട്ടർ മോണിറ്ററിൽ നോക്കിയിരുന്ന് അവൾ സമയത്തെ കൊന്നൊടുക്കുവായിരുന്നു...
ഏതാനും നിമിഷങ്ങൾ, അവയെ കൂടി മരണത്തിനു വിട്ടുകൊടുത്താൽ പിന്നെ വീട്ടിൽ പോകാം...
ഈ ജോലിയും, എകാന്തതയുമെല്ലാം അവളെ തികച്ചും അസ്വസ്ഥയാക്കിയിരുന്നു...
എല്ലാമുണ്ടായിട്ടും, എല്ലാവരുമുണ്ടായിട്ടും ഏകാന്തതയുടെ സഹചാരിയായിരുന്നു അവൾ...

ആറുമണി ആകുവാൻ ഇനിയും പതിനഞ്ച് മിനിറ്റുകൾ ബാക്കിയുണ്ട്...

ഇ മെയിൽ എല്ലാം ചെക്ക് ചെയ്തുകൊണ്ടിരിക്കുമ്പോൾ അവളെ ആകർഷിച്ചുകൊണ്ട് അയാൾ ക്യാബിനിൽ നിന്നും നടന്നുവന്നു...

പ്രത്യേകമായ ഒരു ആകർഷണവും അവനിലില്ല...
കമ്പനിയിൽ പുതിയതായി ചാർജ്ജെടുത്ത ഒരു ഫീൽഡ് എഞ്ചിനീയർ എന്നതിലൊഴികെ...

പക്ഷെ അവന്റെ കണ്ണുകളിലെ മാസ്മരീകത എന്തോ വിളിച്ചു പറയുന്നുണ്ടായിരുന്നു അവളോട്‌...
കറുത്ത ടീ ഷർട്ടും, കറുത്ത ജീൻസുമല്ലാതെ മറ്റൊരു വേഷത്തിൽ അവനെ ഒരാഴ്ചയായി കണ്ടിട്ടേ ഇല്ല...

അവന്റെ കൈകളിലെ കറുത്ത കല്ലുവച്ച മോതിരം പോലും എന്തോ നിഗൂഡതകൾ ആവരണം ചെയ്യപ്പെട്ടവയെപൊലെ അവൾക്ക് തോന്നി...

തികച്ചും യാദൃശ്ചികമായി, എന്നാൽ എന്തോ ഒരു മാസ്മരീക ശക്തി അയാളുടെ വാക്കുകൾക്കുള്ളതുപോലെ അവൾക്കനുഭവപെട്ടു...
ഇതാദ്യമായല്ല ഇങ്ങനെയൊരനുഭവം...
രണ്ടുമൂന്നു തവണയായി ഇതേ വികാരം തന്നെ കീഴ്പ്പെടുത്തുന്നത് എന്നവൾ ഓർത്തു...

ആരാണയാൾ???
ഒരപരിചിതൻ...

എന്തിനാണയാൾ എന്റെ മനസ്സുകൊണ്ട് അമ്മാനമാടുന്നത്???
അയാളുടെ വാക്കുകൾ എന്നെ ആകർഷിക്കുന്നതിനു കാരണമെന്താണ്???

കുഴക്കുന്ന ചോദ്യങ്ങളുടെ നടുവിലവൾ തന്റെ ടേബിളിനു മുന്നിലൂടെ നടന്നുപോകുന്ന അയാളെ നോക്കി വിളിച്ചു...
എന്തിനെന്നോ, എങ്ങിനെയെന്നൊ ഉള്ള ചോദ്യങ്ങളെ അവഗണിച്ചുകൊണ്ട്...

 "എക്സ്ക്യൂസ്മീ  മിസ്റ്റർ ഡെവിൾ???"

അവനു ഉള്ളിൽ കൊണ്ടിട്ടുണ്ടാവണം ഈ അഭിസംബോധന. ഒരാളും ഒരാളെ പരസ്യമായി ഡെവിൾ എന്ന് വിളിക്കാറില്ല...

മറുപടിക്കായി അധികനേരം കാത്തു നില്ക്കേണ്ടി വന്നില്ല...
അവൻ തിരിഞ്ഞു നിന്നു, മുഖത്ത് പ്രത്യേകിച്ചൊരു ഭാവ വ്യത്യാസമൊന്നുമില്ലാതെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു

"ഹെലോ മാലാഖ, നിനക്ക് സുഖമല്ലേ???"

വിളറി വെളുക്കുന്ന തന്റെ മുഖം എവിടെ ഒളിപ്പിക്കും എന്നവൾ ആലോചിച്ചു.
എന്തുകൊണ്ടെന്നെ അങ്ങനെ അഭിസംബോധന ചെയ്തു എന്നുപോലും ചോദിക്കതെയുള്ള അവന്റെ മറുപടി അവളുടെ മനസ്സിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ചു...

അവൾ ആലോചിക്കുകയായിരുന്നു; ഇയാൾക്ക് എന്നെ അറിയാമോ, ഒരുപക്ഷെ എന്നെക്കാളും എത്രയോ വർഷങ്ങൾക്ക് ചെറുപ്പമായിരിക്കും ഇയാൾ, അതുമല്ലെങ്കിൽ എന്നെക്കാൾ പ്രായമുള്ള ഒരാൾ...
എന്നിരുന്നാലും  എന്നെ "നീ" എന്ന് ഇത്ര ഉറപ്പിച്ച് വിളിക്കുവാൻ മാത്രം...!

ആ അറിയില്ല...

അരോചകമായ ആ അവസ്ഥയെ തുറന്നു പറയണം എന്നവൾ ആഗ്രഹിച്ചിരുന്നെങ്കിലും ഒരു പുഞ്ചിരി മറുപടിയായി നൽകി...

സമയം ആറുമണി ആയിരിക്കുന്നു...
അവൾ വീട്ടിലേക്ക്...

അസ്വസ്ഥമായ മനസ്സോടു കൂടി അവൾ ഉറക്കമുണർന്നു...
സ്വപ്നങ്ങളിലും ചെകുത്താൻ ആക്രമണം തുടങ്ങിയിരിക്കുന്നു...

ജീവിതമാകുന്ന പോരാട്ടത്തിൽ പാതിവഴിയിൽ മുറിവേറ്റു വീണുപോയ തന്റെ ചുറ്റിലും നൃത്തം ചെയ്യുന്ന ചെകുത്താൻമാരുടെ ദുഷിച്ച രീതികൾ സ്വപ്നങ്ങളിൽ പോലും തന്നെ സ്വൈര്യം കെടുത്തുന്നുവോ...

പക്ഷെ, ഇന്നലെ കണ്ട സ്വപ്നത്തിലെ ചെകുത്താന്, ചിരിക്കുവാൻ കഴിയുമായിരുന്നു...
വശ്യമായ പുഞ്ചിരികൾ മറുപടികളായി നൽകിയ ചെകുത്താൻ...
അവളുടെ ചോദ്യങ്ങൾക്കെല്ലാം പുഞ്ചിരിച്ചുകൊണ്ട്, എങ്കിലും കുറിക്കു കൊള്ളുന്ന മൂർച്ചയുള്ള മറുപടികൾ നൽകിക്കൊണ്ട് പുൽത്തകിടിയിലൂടെ അവളോടൊപ്പം നടക്കുന്ന ചെകുത്താൻ...

ഒരുപക്ഷേ ഇന്നലെ ഓഫീസിൽ വച്ച് താനുമായി ഏറ്റുമുട്ടിയ ആ ചെകുത്താനായിരിക്കുമോ സ്വപ്നത്തിലും വന്നുപോയത്???

തന്റെ വീട്ടിലെ ചെകുത്താൻ വിട്ടുമാറാത്ത മദ്യത്തിന്റെ ആസക്തിയിൽ കുഴഞ്ഞാടുന്ന കാലുകളോടെ പുറത്തേക്ക് പോകുന്നതവൾ കണ്ടു...

താലിമാലയിൽ കോർത്ത് കുരുങ്ങിപോയ തന്റെ സ്വാതന്ത്ര്യങ്ങളെ, സ്വസ്ഥതകളെ, താനെന്ന സ്വാർഥതകളെ പിന്നെ ചുറുചുറുക്കുളള തന്നിലെ പ്രസരപ്പിനെ എല്ലാം നിശബ്ധമായ സന്ധ്യകളുടെ ചുവപ്പ് ചാലിച്ച ഓർമ്മകളിലേക്ക് ചുരുട്ടിയെറിഞ്ഞ അവസ്ഥയെ ഓർത്തവൾ നെടുവീർപ്പിട്ടു...

വിവാഹമെന്ന കൂദാശയിലൂടെ സാത്താനെ വരിച്ച കന്യകയുടെ അവസ്ഥ അവൾ ഓർത്തുപോയി...

ഇന്നലെ രാത്രി നടന്ന ഒരു കലഹത്തിന്റെ തിണർത്ത പാടുകൾ കവിളിൽ നീറുന്നുണ്ടായിരുന്നു...

ജോലിത്തിരക്കുകൾക്കിടയിൽ ചെകുത്താന്റെ ചലനങ്ങളെ, മറ്റുള്ളവരുമായുള്ള ഇടപെടലുകളെ, അവനെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളെയെല്ലാം അവൾ ഇഴകീറി മുറിച്ചു പോസ്റ്റ്മോർട്ടം ചെയ്തു...

ഇന്നലെ നൽകിയ പുഞ്ചിരിക്ക് അയാൾ മറുപടി ഒന്നും തന്നില്ലല്ലോ???
അല്ലെങ്കിലും ചമ്മിയ ഒരു പുഞ്ചിരിക്ക് എന്ത് മറുപടി നൽകുവനാണ്???

തിരിച്ചാക്രമിക്കുക തന്നെ...
തന്റെ ശീലങ്ങളെയാണ് സ്വയം മാറ്റിമറിക്കുന്നത് എന്ന ചിന്ത അവളിലുണ്ടായിരുന്നുവെങ്കിലും അയാളെ അറിയുവാനുള്ള തീക്ഷ്ണത അവളുടെ ഗൗരവ സ്വഭാവത്തെ പതിയെപതിയെ കീഴ്പ്പെടുത്തുകയായിരുന്നു...

"ഗുഡ് മോർണിംഗ് ഡെവിൾ"

"വെരി ഗുഡ് മോർണിംഗ് സ്വീറ്റ് ഹാർട്ട്‌..."

ഇയാളൊരു പഞ്ചാര ചെകുത്താൻ ആണെന്ന് തോന്നുന്നു...
ചെകുത്താന്റെ വില കളയുവനായി...

"ശൃംഗാരം എനിക്കിഷ്ടമല്ല... മാത്രവുമല്ല ഞാൻ താങ്കളുടെ ശൃംഗാരവാക്കുകൾ കേൾക്കുവാനുള്ള ഒരു അവസ്ഥയിലുമല്ല.."

"അപ്പോൾ പറഞ്ഞു വരുന്നത് അവസ്ഥകൾ മാറിയിരുന്നേൽ എന്റെ ശൃംഗാരം നീ ആസ്വദിച്ചിരുന്നേനെ എന്നാണോ???"

"നോക്കൂ ഡെവിൾ, എനിക്കിഷ്ടമല്ല ഈ ഫ്ലർട്ടിങ്ങ്..."

"ഓക്കേ, അവഗണിക്കുക്ക... മറ്റുള്ളവർ ചെയ്യുന്നതുപോലെ എന്റെ വാക്കുകളെ അവഗണിച്ചു കളയുക"

അന്ന് സമയം കിട്ടിയപ്പോഴൊക്കെ അവൾ അവനുമായി സംസാരിച്ചിരുന്നു...

പിറ്റേന്ന് ജോലിക്ക് വന്ന അവൾ ആദ്യം അവനുമായി സംസാരിക്കുകയാണ് ചെയ്തത്...

അവനുമായി സംസാരിക്കാത്ത നിമിഷങ്ങൾ അവൾക്ക് ആരോചകങ്ങളായി തോന്നി...

അവന്റെ വാക്കുകളിലെ ശൃംഗാരങ്ങൾ സ്വീകാര്യങ്ങളും...

അവന്റെ കണ്ണുകളിലെ തീക്ഷ്ണത അവളുടെ രോമാകൂപങ്ങളെ ഉണർത്തുന്നത് അവനോടൊപ്പം സംസാരിക്കുമ്പോൾ അവളറിയുന്നുണ്ടായിരുന്നു...
എങ്കിലുമവൻ അവളോട്‌ ഒരിക്കലും അവനിൽ അവളോടുള്ള വികാരവേലിയേറ്റത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല...
മറിച്ച് വാക്കുകൾ കൊണ്ടും നോട്ടങ്ങൾക്കൊണ്ടും അവനവളെ ദിനംപ്രതി കീഴ്പ്പെടുത്തികൊണ്ടിരുന്നു...

അവൾ സ്വപ്‌നങ്ങൾ കാണുവാൻ തുടങ്ങി, ദിവാസ്വപ്നങ്ങളിൽ മുഴുകി അവൾ...
ജീവിതത്തിലാദ്യമായി അവൾ രാത്രികളെ, സായാഹ്നങ്ങളെ വാരാന്ത്യങ്ങളെയൊക്കെ വെറുത്തു...
ഓഫീസ് ക്ലോക്കിൽ ആറുമണിയാകും മുമ്പ് വീട്ടിലേക്ക് പുറപ്പെട്ടിരുന്ന അവൾ പല ദിവസങ്ങളിലും അവൻ പോയതിനുശേഷം പുറപ്പെടുവാൻ തുടങ്ങി...

മോഹിക്കുവാൻ അവകാശമില്ലെങ്കിലും അവൾ ആരുമറിയാതെ അവനെ മോഹിച്ചു...

ഒരുപാടുപേരുമായി പരിചയമുണ്ടെങ്കിലും ഇതുപോലൊരു വ്യക്തിയെ, വ്യക്തിത്വത്തെ അവൾ ആദ്യമായി അറിയുകയായിരുന്നു...
പരുക്കൻ സ്വഭാവവും, ഉള്ളിന്റെ ഉള്ളിലെ അവനെ അവഗണിക്കാനാവാത്ത അവന്റെ സ്വീകാര്യതയുമെല്ലാം അവളെ മത്തുപിടിപ്പിച്ചിരുന്നു...

അവളിൽ വെറുപ്പുളവാക്കുമായിരുന്ന മദ്യത്തിന്റെ, സിഗരറ്റിന്റെ ഗന്ധം അവന്റെ അടുത്തിരിക്കുമ്പോൾ യാദൃശ്ചികമായി അവൻ സംസാരിക്കുമ്പോൾ വരുന്ന സിഗരറ്റിന്റെ രൂഷഗന്ധം അവൾക്ക് പ്രിയമുള്ളതായി മാറി...

രാത്രിയുടെ യാമങ്ങളിൽ അവനെന്ന സങ്കല്പത്തിൽ തലയിണകളെ പുൽകി അവൾ അവനോട് രമിച്ചു...

അവനിലെ ചെകുത്താന്, ഒരു മനുഷ്യനെക്കാൾ നന്നായി അവളെ സ്നേഹിക്കുവാൻ കഴിയുമെന്ന് അവൾ അറിയുകയായിരുന്നു...
അവളുടെ സ്വപ്നങ്ങൾക്ക്  നിറങ്ങൾ നൽകിയ ചെകുത്താൻ അവളുടെ മനസ്സിനെ കീഴ്പ്പെടുത്തിക്കഴിഞ്ഞിരുന്നു...
അവൾക്ക് പിന്തിരിഞ്ഞു പോകുവാൻ കഴിയും മുമ്പേ...

ഒരിക്കൽ ചാറ്റൽ മഴ പൊടിഞ്ഞു ഭൂമിയെ തരളിതയാക്കിയ ഒരു സായന്തനത്തിൽ ഓഫീസിൽ നിന്ന് പുറത്തേക്കിറങ്ങിയ അവളെ അവൻ വാരിപുണർന്നു...
ആ നെറുകിൽ ചുംബിച്ചു...

ആഗ്രഹിച്ചിരുന്നതെങ്കിലും കുതറിമാറുവാനുള്ള അവളുടെ ശ്രമങ്ങൾ അവന്റെ ചുംബനങ്ങളാൽ തോറ്റുപിന്മാറുകയായിരുന്നു...

അവന്റെ ചുംബനങ്ങൾ  നൽകിയ  വിട്ടുമാറാത്ത ആലസ്യത്തിൽ അവൾ കിടക്കുകയായിരുന്നു...
അവനെന്ന സങ്കൽപ്പത്തിൽ അവളുടെ നെഞ്ചിൽ  ആ തലയിണയുമുണ്ടായിരുന്നു...

ആലസ്യത്തിനൊടുവിലെ മയക്കത്തിൽ അവൾ ഒരു നൂൽപാലത്തിന് നടുവിൽ നിൽക്കുന്ന അവളുടെ പ്രതിബിംബത്തെ കണ്ടു...
ഇരുവശങ്ങളിലും അവൾക്ക് നേരെ നോക്കിനിൽക്കുന്ന രണ്ടു രൂപങ്ങളെയും...
ഒരുവശത്ത് അട്ടഹസിച്ചുകൊണ്ട് നിൽക്കുന്ന പിശാചിനെയും, മറുവശത്ത് പുഞ്ചിരിതൂകി അവളെ നോക്കുന്ന പിശാചിനെയും അവൾ കണ്ടു...

തന്നെ കീഴ്പെടുത്തുന്ന അവനെന്ന മൃദുലവികാരങ്ങളെ ഒഴിവാക്കുവാനായി അവൾ ശ്രമിക്കുമ്പോഴൊക്കെയും അവൻ അവളുടെ മനസ്സിൽ നിറഞ്ഞു നിന്നു...

അവൾ അവനോട് പറഞ്ഞു...

"നീയൊരു ചെകുത്താനാണ്‌, സ്നേഹമുള്ള ചെകുത്താൻ...
ഞാനകലും തോറും എന്നെ നിന്നിലേക്ക്‌ നിന്റെ മാന്ത്രിക ശക്തിയാൽ നീ വലിച്ചിഴക്കുന്നു..
എന്തിനു നീയെന്നെ ഇത്രയധികം സ്നേഹിക്കുന്നു???
ചെകുത്താന്മാർ ഹൃദയത്തിന് വേണ്ടിയാണ് മനുഷ്യരെ തേടി വരാറുള്ളതെന്നു ഞാനെവിടെയോ വായിച്ചിട്ടുണ്ട്.
അങ്ങനെയെങ്കിൽ  എന്റെ ഹൃദയം നുറുങ്ങിയതാണ്...
ഒരിക്കലും കൂട്ടിയോജിപ്പിക്കുവാൻ കഴിയാത്തവിധം നുറുങ്ങിയത്...
ഇനിയെന്റെ ശരീരമാണ് നിനക്ക് വേണ്ടതെങ്കിൽ, അത് മറ്റൊരു ചെകുത്താൻ ഉപയോഗിച്ചതുമാണ്...
എന്നിൽ നല്ലതൊന്നും തന്നെ അവശേഷിക്കുന്നില്ല...

ഒരിക്കലെങ്കിലും പറയു, എന്തിനു വേണ്ടിയാണ് നീയെന്നെ സ്നേഹിക്കുന്നത്???

അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവളാ പുഞ്ചിരി വീണ്ടും കണ്ടു...
നിറഞ്ഞ പുഞ്ചിരിയോടെ അവൻ പറഞ്ഞു...

"നിന്റെ മനസ്സിലെ മുറിവുകളെ ഉണക്കുവാനും തകർന്നുപോയ നിന്റെ ഹൃദയത്തെ കൂട്ടിചേർക്കുവാനും എനിക്ക് സാധിക്കും...
നശ്വരങ്ങളായ ശരീരത്തേക്കാൾ അനശ്വരമായ നിന്റെ മനസ്സിനെയാണ്‌ ഞാനാഗ്രഹിക്കുന്നത്...
നിന്റെ മനസ്സ്, അതാണെനിക്ക് വേണ്ടത്...
അതിനുവേണ്ടിയാണ് ഞാൻ അതിയായി ആഗ്രഹിക്കുന്നത്..."

നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് അവൻ പറഞ്ഞു "എനിക്ക് നിന്നെയാണ് വേണ്ടത്..."