Wednesday, August 8, 2012

ശനിയാഴ്ചയും കോഴിമുട്ടയും


ഒരു ശനിയാഴ്ച പ്രഭാതം.

സൂര്യന്‍ ഒരു ആവശ്യവുമില്ലാതെ പതിവിലും നേരത്തെ അമേരിക്കേന്നു വടീം കൊടേം പെട്ടീം താങ്ങി മനക്കുളങ്ങര വന്നു ലാന്‍ഡ്‌ ചെയ്തു.

മനക്കുളങ്ങര സ്കൂളിന്‍റെ ഓരോര്‍മ്മയും മനസ്സില്‍ നിര്‍ത്താതെ ഞാന്‍ മായ്ച്ചു കളഞ്ഞു. ഇനി ഞായറാഴ്ച വൈകുന്നേരം ആയാലേ മനസ്സില്‍ മിസ്സിംഗ്‌ ഫീല്‍ ചെയ്യൂ. സ്കൂളിന്‍റെ അല്ല, കഴിഞ്ഞു പോയ ശനിയുടെയും, തീരാന്‍ പോണ ഞായറിന്‍റെം ഓര്‍മ്മകള്‍ എന്നെ വല്ലാതെ അലട്ടിയിരുന്നു.

"മീശമാധവനില്‍ ദിലീപ്‌ പറയുന്ന പോലെ ഇനി ഒരാഴ്ച്ച എടുക്കും ശനിയേട്ടന്‍ തിരിച്ചു വരാന്‍......................"," എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞിരുന്നു എന്ന് തോന്നുന്നു.

അങ്ങനെ പ്രത്യേകിച്ച് ഒരു പണിയുമില്ലാതെ ഞാന്‍ വീടിനു ചുറ്റും ഒരു ചെറിയ "നീരോലി വടി"യുമായി, കണ്ടതൊക്കെ തല്ലി പൊളിച്ചു നടക്കണ സമയം.
"വടി" എന്‍റെ ഒരു സന്തത സഹചാരിയായിരുന്നു. ഇപ്പോഴും കയ്യില്‍ ഒരു വടിയോ കമ്പോ കൊണ്ട് നടക്കുന്നതിനാല്‍ എനിക്കൊരു ഓമനപ്പേര് വീണു. വടിവേലു  :(((
അത് പില്‍ക്കാലത്ത് എന്‍റെ ഔദ്യോഗിക നാമധേയം ആയി മാറിയിരുന്നു.

എന്താന്നറിയില്ല ഇപ്പോഴും ഞാന്‍ ഇടയ്ക്കൊക്കെ ആ സ്വഭാവം കാണിക്കാറുണ്ട്..

"വടിവേലു രാവിലെ തന്നെ എണീറ്റോ?" എന്ന അമ്മയുടെ (അമ്മയുടെ അമ്മ) ചോദ്യം കേട്ടില്ലെന്നു നടിച്ച് ഞാന്‍ ചായക്കടയിലേക്ക് കയറി. അല്ലെങ്കിലും എനിക്കാ പേര് സമ്മാനിച്ച അമ്മയെ എനിക്കത്രയ്ക്കും മതിപ്പ്‌ പോരായിരുന്നു.

ഞാനില്ലെങ്കില്‍ അമ്മ ചായക്കട നടത്തില്ല. അറിയോ?
കാലത്ത്‌ ഞാനാ മനക്കുളങ്ങര സൊസൈറ്റിയില്‍ പോയി ചോറുംപാത്രത്തില്‍ പാല് വാങ്ങീണ്ട് വരണത്.
ആ എന്നോടാണ് ഒരു മര്യാധയുമില്ലാണ്ട് അമ്മേടെ ഈ കളിയാക്കലൊക്കെ...

അന്നുകാലത്ത് കൊടകര, വഴിയമ്പലം, മനക്കുളങ്ങര, ചക്കംകുറ്റി എന്നീ മെട്രോ പൊളിറ്റന്‍  സിറ്റികളുടെ മെയിന്‍ വാര്‍ത്താ മാധ്യമ കേന്ദ്രം ആയിരുന്നു അമ്മയുടെ ചായക്കട.

ന്യൂസ്‌ റീഡര്‍ പദവി അമ്മ തന്നെ നോക്കികോളും.

അന്നൊക്കെ ദോശയും, ചമ്മന്തിയും, പുട്ടും, കടലയും, വെള്ളയപ്പവും ഒക്കെ എന്നെ നോക്കി ചില്ലലമാരയില്‍ ഇരുന്ന് 'എന്നെ ഒന്ന് തിന്നോ' എന്ന് ദയനീയമായി ചോദിക്കുമ്പോള്‍, എന്‍റെ മുഖത്തൊരു പുച്ഛം വിടരുമായിരുന്നു, "പോടാ പുല്ലുകളെ" എന്നുള്ള രീതിയില്‍...
"അമ്മ വീട്ടീന്ന്" എന്‍റെ സ്വന്തം നാട്ടില്‍ക്ക് പറച്ചു നാട്ടപ്പോള്‍ ആദ്യത്തെ ആഴ്ചയില്‍ തന്നെ അന്നെന്നെ നോക്കി വിതുമ്പാറുള്ള ആഹാരങ്ങളെ ഓര്‍ത്ത്‌ ദീര്‍ഘനിശ്വസങ്ങള്‍ കൊറേ വിട്ടിട്ടുണ്ട്. ഹാ...അത് അവഗണനയുടെ ആകെത്തുകയാണ്.

ഒരു ചില്ല് ഗ്ലാസ്സെടുത്ത് പഞ്ചാര കൂട്ടി , പാല് കൂട്ടി, കപ്പിപൊടി ആവശ്യത്തില്‍ കൂടുതല്‍ വാരികോരിയിട്ട് ഞാന്‍ ഒരു കാപ്പി ഉണ്ടാക്കും. എന്നിട്ട് അവനെ ഒരു കപ്പിലൊഴിച്ച്, കപ്പ് വെള്ളത്തില്‍ വച്ചു ചൂടാറ്റി എടുക്കും. ചൂടാറിയ കാപ്പിയെ ഗ്ലാസ്സില്‍ പകര്‍ത്തുക ഒറ്റ വലി, നീറ്റായി വലിക്കുക. ഗ്ലാസ്സ് കഴുകി വയ്ക്കുക.

ചായകുടി കഴിഞ്ഞാല്‍ പിന്നെ ഞാന്‍ ശമ്പളം വാങ്ങിയ സര്‍ക്കാര്‍ ജോലിക്കാരന്‍ സ്വന്തം ഓഫീസിനെ ഒന്ന് നോക്കണ പോലെ ഒരു നോട്ടമാ. പിന്നെ അമ്മ കാണാണ്ട് ഒറ്റ മുങ്ങല്‍...

അന്നും അതാവര്‍ത്തിച്ചു. ഞാന്‍ മുങ്ങി. പക്ഷെ പൊങ്ങിയത് അച്ഛന്‍റെ (അമ്മയുടെ ആങ്ങള) മുന്നില്‍., കൂടെ മേമയുമുണ്ട്. വല്ലപ്പോഴും കാണുന്ന പ്രതിഭാസം ആണത്. അച്ഛന്‍ വീട്ടില്‍ അങ്ങനെയൊന്നും ഇണ്ടാവണ ആളല്ല. ഗഡി ഭയങ്കര ബിസി ആണ്. ചാലക്കുടിയിലെ കമ്പനിയില്‍ ജോലി ഉള്ള കാരണം എനിക്ക് കാണാനും മിണ്ടാനും ഒക്കെ അവസരം കുറവായിരുന്നു.
ഞാന്‍ എനീക്കുമ്പോള്‍ ചുള്ളന്‍ പോയിട്ടുണ്ടാകും. ഗെഡി പണിയും കഴിഞ്ഞു, ജോസേട്ടന്റെ തീപെട്ടികമ്പനീടെ മുന്നിലുള്ള സ്ഥിരം മീറ്റിങ്ങും കഴിഞ്ഞു ക്ഷീണിച്ചു വീട്ടില്‍ വരുമ്പോള്‍ ഞാന്‍ ഉറങ്ങിയിട്ടുണ്ടാകും.

ചുള്ളന്‍ കാരണം ഞാന്‍ പലരുടെം മുന്നില്‍ നിന്ന് കണ്ണീര്‍ വാര്‍ത്തിട്ടുണ്ട്. എനിക്കതിനന്ന് ഒരു "ഹരിച്ചന്ധനവും, കുങ്കുമപൂവും" കാണണ്ട കാര്യമുണ്ടായിരുന്നില്ല.

രാവിലെ ഒരു പത്ത്‌ പതിനൊന്നു മണി കഴിഞ്ഞാല്‍ പിന്നെ ചായക്കട ഇല്ല.
അങ്ങനെ ഉള്ളപ്പോള്‍ ഞങ്ങള്‍ അതിനകത്ത് കാണും.
അങ്ങനെ ഒരു ദിവസം ആണ് ചായക്കടയിലെ ടെസ്ക്കിന്മേല്‍ അച്ഛന്‍ ഗഡി ഒരു കൈ വച്ചിട്ട് എന്നോട് "ഇടിക്കെടാ ധൈര്യമുണ്ടെങ്കില്‍""`" എന്ന് പറഞ്ഞത്‌.....
വെല്ലുവിളി?
അതും ഇമ്മളോട്?
ഞാന്‍ എന്‍റെ സര്‍വ്വശക്തിയും എടുത്ത്‌ ആഞ്ഞൊരു കീറ് കൊടുത്തു.
എന്‍റെ കണ്ണില്‍ പൊന്നീച്ച പറന്നു, ഞാന്‍ ഇടിക്കാന്‍ കൈ ഓങ്ങിയപ്പോഴേ ഗെഡി കൈ മാറ്റിയിരുന്നു.
വേദനയുടെ ആക്കം പരമാവധി കൂട്ടുവാന്‍ എന്നില്‍ നിറഞ്ഞു നിന്ന പൈശാചീകശക്തി എന്‍റെ കണ്ണുകളെ മൂടികളഞ്ഞു.
വേദനയുടെ ആഴം എന്‍റെ കണ്ണുകളില്‍ വ്യക്തമായിരുന്നു. അന്നൊക്കെ എന്‍റെ കണ്ണീരിനു ഒരു ക്ഷാമവും ഇല്ലായിരുന്നു.

പണ്ടൊരിക്കല്‍ എന്തോ കുസൃതി ചെയ്തുകൊണ്ട് നിക്കുമ്പോള്‍ അപ്പന്‍ (അമ്മയുടെ അപ്പന്‍)))`)  ഒന്ന് ഉറക്കെ വിളിച്ചേ ഉള്ളൂ "ടാ കന്നാലീ" എന്ന്. ഞെട്ടിത്തിരിഞ്ഞ ഞാന്‍ താഴേക്ക്‌ നോക്കിപ്പോയ എന്‍റെ കാലിലൂടെ ഒരു പുഴ, അതിങ്ങനെ എന്‍റെ ട്രൌസറിന്‍റെ മധ്യഭാഗത്ത് നിന്നും ഉത്ഭവിച്ച്  സിമെന്‍റിട്ട തറയിലൂടെ ഒഴുകി പോകുംമ്പോളേക്കും അടുത്ത അണക്കെട്ട് പൊട്ടി. വളരെ പൈശാചീകവും മൃഗീയവുമായി ഞാന്‍ കരഞ്ഞു. കണ്ണുകളില്‍ കൂടി ഒരു പ്രവാഹാമായിരുന്നു. അപ്രത്തെ വീട്ടിലെ റേഡിയോ എനിക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്ത ഗാനത്തിന്‍റെ ഒരു വരി എന്‍റെ കാതില്‍ മുഴങ്ങിക്കേട്ടു. "ആലുവാപ്പുഴ പിന്നെയുമോഴുകി"..
അത്രയ്ക്കും ധൈര്യ ഷാലി ആയിരുന്നു ഞാന്‍.., ഇതിപ്പോള്‍ അതല്ല സംഭവം,
ഇത് എനിക്ക് ശരിക്കും നൊന്തു.
പ്രതികാരം ചെയ്തെ പറ്റൂ.
ഞാന്‍ അതെ നാണയത്തില്‍ തന്നെ തിരിച്ചടിക്കാന്‍ ഉറപ്പിച്ചു.
അച്ഛനെ കരയിക്കണം. പക്ഷെ ടെസ്ക്കില്‍ ഞാന്‍ കൈ വച്ചാല്‍ അച്ഛന്‍ ഇടിക്കില്ല.

ഞാന്‍ പിന്നൊന്നും ആലോചിച്ചില്ല. എന്‍റെ കൈ നേരെ എന്‍റെ സ്വന്തം നെഞ്ചത്ത് വച്ച് "ഇടിക്കാന്‍ ധൈര്യണ്ടാ?" എന്ന ഭാവത്തില്‍ അച്ഛനെ നോക്കി.
അങ്ങേരു ചിരിച്ചുകൊണ്ടെന്നെ നോക്കി. ഞാന്‍ പറഞ്ഞു.
"അച്ഛന് ധൈര്യണ്ടാ? ഇണ്ടേല്‍ ഒന്നിടിച്ചേ? കാണട്ടെ"
ഇടിയും കഴിഞ്ഞു, ഞാന്‍ വാവിട്ടു കരഞ്ഞു.
ഞാന്‍ കയ്യൊക്കെ വലിച്ചു. ടെമിങ്ങും തെറ്റിയില്ല. പക്ഷെ നെഞ്ചും കൂട് തുറന്നു രണ്ടു മൂന്ന് കിളികള്‍ പറന്നുപോയി. അന്നത്തോടെ ഞാന്‍ ഈ ഡാവുമായുള്ള ഏര്‍പ്പാട് നിര്‍ത്തി വച്ചതാ. അപ്പോഴാണ് ചുള്ളന്‍ എന്‍റെ മുന്നില്‍.., ഞാന്‍ ഒഴിഞ്ഞു മാറാന്‍ ശ്രമം നടത്തി.

അച്ഛന്‍ മേമയുമായി ഒരു മല്‍സരം നടത്താന്‍ തീരുമാനിച്ചു.
ചായക്കടയില്‍ നിന്നും അമ്മ കാണാതെ ഒരു കോഴിമുട്ട കൊണ്ടുവന്നു. അതിന്‍റെ  പ്രത്യേക രണ്ടറ്റങ്ങളില്‍ മാത്രം അമക്കി മുട്ട പൊട്ടിക്കണം. അമുക്കേണ്ട രണ്ടറ്റങ്ങള്‍ അച്ഛന്‍ പറഞ്ഞുകൊടുത്തു. മേമ വെല്ലുവിളി സ്വീകരിച്ചു.
മല്‍സരം ആരംഭിച്ചു. എനിക്ക് കുറെ കഴിഞ്ഞപ്പോള്‍ ആകാംക്ഷ കൂടി.
ആര് ജയിക്കും?
ആര് തോല്‍ക്കും?
ആരായാലും മല്‍സര തുകയായ സര്‍വത്ത് വെള്ളം എനിക്കും കിട്ടും. എന്നാലും പ്രശ്നം അതല്ല . ആരായാലും ജയിക്കണം. ഇതിപ്പോള്‍ കുറെ നേരായി ഒരു ചെറിയ മുട്ട പോലും പൊട്ടിക്കാന്‍ മേമയ്ക്ക് ആരോഗ്യമില്ലേ?

ഇനി കോഴി പരസ്യത്തിലെ പോലെ ഫെവികോള്‍ പാത്രത്തില്‍ നിന്നും അരി തിന്നിട്ട് ഇട്ട മുട്ടയാണോ?

എന്തായാലും ആകാംക്ഷ എന്നെ ഭ്രാന്ത് പിടിപ്പിക്കുകയും ഞാന്‍ നീങ്ങി നീങ്ങി മേമയും അച്ഛനും നില്‍ക്കുന്നതിന്‍റെ നടുവില്‍ ആവുകയും, മേമയുടെ കൈകള്‍ മുട്ടയേ ആരും കാണാതെ ഒരല്‍പം പൊസിഷന്‍ മാറ്റിയതും ഞാന്‍ കണ്ടു.
"മുട്ട പൊട്ടി" എന്ന എന്‍റെ ഹര്‍ഷാരവത്തിന്,
"ഈശോ" എന്ന് അടക്കിപിടിച്ചുകൊണ്ട് ചിരിക്കുന്ന അച്ഛനേം മേമയേം നോക്കി ഞാന്‍ കുറച്ചു നേരം നിന്നു.
മേമ ജയിച്ചതില്‍ ഞാന്‍ ആഹ്ലാദിച്ചു ചിരിച്ചു. ജോസ്‌ പ്രകാശ്‌ സ്റ്റൈലില്‍ "വെല്‍ ഡണ്‍ മൈ ഗേള്‍"""". എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിച്ചോ എന്തോ?

എല്ലാത്തിനും ഒടുക്കം, അവര്‍ അച്ഛനും, മേമയും ഒത്തൊരുമയോടെ, ആഴ്ചയില്‍ ഒരിക്കല്‍ മാത്രം തല കുളിക്കാവൂ എന്ന് ഡോക്ടര്‍ പറഞ്ഞിട്ടുള്ള എന്‍റെ തലയൊക്കെ കുളിപ്പിച്ച്, പൌഡര്‍ ഒക്കെ ഇടീച് കുട്ടപ്പനാക്കി ഇരുത്തി.
തലേദിവസം തല കുളിച്ചതാ ഞാന്‍.,

പക്ഷെ ആവേശം കൂടുമ്പോള്‍ നീങ്ങി നീങ്ങി അവരുടെ ഇടയില്‍ പോയി നിന്നപ്പോള്‍, പൊട്ടിയ മുട്ട ഡയറക്റ്റ് വന്നു വീണത് എന്‍റെ തലയില്‍ ആയിരുന്നു.

അങ്ങനെ കോഴിമുട്ടയും എന്നെ തോല്‍പ്പിച്ചു.

തോല്‍വികള്‍ ഇനിയും ഏറ്റുവാങ്ങാന്‍ ജീവിതമിങ്ങനെ വീണ്ടും ബാക്കിയായി.

20 comments:

  1. അങ്ങട് തകര്‍ക്കെന്റെ ചുള്ളാ...

    ReplyDelete
    Replies
    1. ഹോ എന്‍റെ ഗെടീ, ഈ കമെന്റ്റ്‌ മതി. ഇമ്മക്ക്. ഇതിത്രയ്ക്ക്‌ വല്ല്യ സംഭവം ഒന്നുമാല്ലെന്നറിയാം. ന്നാലും ഇമ്മക്ക് സന്തോഷമായി.

      Delete
  2. മ്മടെ ഭാഷേലു പെടയോടു പെടയാണല്ലോ ഗഡി തകര്‍ത്തങ്ങനങ്ങ് പോട്ടെ...തുടരുക എഴുതുക ആശംസകള്‍....

    ReplyDelete
    Replies
    1. നന്ദി സഹോദരാ :-)

      മ്മളെ സഹായിക്കണം ട്ടാ....

      Delete
  3. അവതരണം കൊള്ളാം ...

    അക്ഷരതെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ട്... അവ ശ്രദ്ധിക്കുക...
    ആശംസോള്‍ !!!

    ReplyDelete
    Replies
    1. ശരി ഇക്ക... :-)

      വന്നല്ലോ, വായിച്ചു നോക്കീലോ അത് മതി...

      Delete
  4. ആശംസകള്‍....; ആദ്യം ഈ ബ്ലോഗ്ഗില്‍ വന്നപ്പോള്‍ ഞാന്‍ കരുതിയത് ഞാന്‍ തെറ്റായ ലിങ്ക് ആണ് ക്ലിക്ക്‌ ചെയ്തത് എന്ന്... കാരണം ഞാന്‍ വിജാരിച്ചത് ഞാന്‍ എന്‍റെ സ്വന്തം ബ്ലോഗ്ഗില്‍ തന്നെ ആണോ വന്നത് എന്ന്.... നമ്മുടെ ബ്ലോഗ്ഗുകളെ പോലെ 7 എണ്ണം ഉണ്ട് എന്ന് പറയുന്നത് എത്ര ശരി... ഇവിടെ വന്നു നോക്കുമ്പോള്‍ അറിയാം.... http://vigworldofmystery.blogspot.co.uk/

    ReplyDelete
    Replies
    1. ഇഹ്ഹ്ഹ്ഹ് എന്തായാലും ആ ഇന്‍വിറ്റെഷന്‍ കലക്കി മാഷേ....

      :-)

      Delete
  5. ഞാന്‍ വായിച്ചൂട്ടാ വടിവേലൂ.....

    ReplyDelete
    Replies
    1. താങ്ക്സ് ട്ടാ ഗെടീ...

      Delete
  6. വായന സുഖം നല്‍കുന്നു .നന്നായി വരട്ടെ വടി വേലു .ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി കുമ്മാട്ടി.... :-)))

      Delete
  7. കഥ നന്നായിരിക്കുന്നു. ശൂര് ഭാഷ കലക്കി ട്ടാ!! ഒരു സംശയം അച്ഛന്റെ അച്ഛനെ അപ്പന്‍ എന്നും അമ്മയുടെ ആങ്ങളയെ അച്ഛന്‍ എന്നുമാണോ വിളിക്കുന്നത്‌? മറ്റൊരു കാര്യം, ഗംഭീരമായി കാപ്പി ഉണ്ടാക്കി ഒറ്റ വലിക്കു കുടിച്ചിട്ട് "ചായ കുടിച്ചു കഴിഞ്ഞാല്‍.." എന്നെഴുതിയത് ചെറിയൊരു കല്ലുകടി ആയി.

    ReplyDelete
    Replies
    1. അപ്പാപ്പനെ പണ്ട് മുതലേ അപ്പന്‍ എന്ന് വിളിച്ചാണ് ശീലം അമ്മാമ്മയെ അമ്മ എന്നും. പക്ഷെ ഇത് രണ്ടും അമ്മയുടെ അപ്പനും അമ്മയും ആണ്, അല്ലാതെ അപ്പന്‍റെ അല്ല :-)

      ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് അമ്മാവന്‍ അച്ഛന്‍ ആണ്. അത് അച്ചായന്‍ എന്ന കോട്ടയം സ്റ്റൈല്‍ തൃശൂര്‍ എത്തിയപ്പോഴേക്കും ചുരുങ്ങി ചുരുങ്ങി അച്ഛന്‍ ആയി എന്ന് ഞാന്‍ കണക്ക് കൂട്ടുന്നു...!!
      ആരോടെങ്കിലും അതിനെപറ്റി ചോദിച്ചാല്‍ ഒടനെ പറയും," നിനക്ക് ഇപ്പൊ ഇന്തൂട്ടാ അച്ഛനെ അച്ഛാ ന്ന് വിളിച്ചാല്‍ ഇത്രേം കൊഴപ്പം?
      അതോ ഇനി സ്റ്റൈല്‍ മാറ്റണന്ന് വല്ല നിര്‍ബന്ധോം ണ്ടോ?
      നീയാരടാ??? ഡാ ശവ്യേ കാലാ കാലങ്ങലായിട്ടു ദിങ്ങനെ വിളിച്ചാ ശീലിച്ചേ ഇമ്മള്, ഇനി നീയായിട്ട് പരിഷ്ക്കരിക്കാന്‍ നിക്കണ്ടാട്ടാ...
      കണ്ടാ ഒരു പരിഷ്കാരി വന്നേക്കാണ്"

      ഇത്രേം കേക്കണ്ട വല്ല കാര്യമുണ്ടോ? ജോസച്ചാ, ബിജുഅച്ചാ എന്നൊക്കെ തന്നെ ആണ് ഞങ്ങള്‍ വിളിച്ചത്.

      ഇനി കാപ്പി കുടി.. അതിപ്പോ ഞങ്ങള്‍ തൃശൂര്‍ കാര്ക്ക് കാപ്പിയും ചായയും ഒടുക്കം ചായ കുടില് അവസാനിക്കും....

      ഇനി ഇതേ പറ്റൂ ചങ്ങാതി വീണു പോയി കാപ്പി പ്രശ്നം അങ്ങനെ ഉരുണ്ടു പിരണ്ട് എണീക്കാം ല്ലേ?

      അഭിപ്രായങ്ങള്‍ക്ക് നന്ദി ഇണ്ട് ട്ടാ.. അടുത്ത എഴുത്ത് കല്ലുകടി ഒന്നും ഇല്ല്യാണ്ട് ക്ലിയര്‍ ആക്കാന്‍ പരമാവധി ട്രൈ ചെയ്യാം ഭായ്...

      Delete
  8. കഥയില്‍ കാര്യമായി ഒന്നും ഇല്ലെങ്കിലും ചിരിച്ച് രസിച്ച് വായന പൂര്‍ത്തിയാക്കി. പ്രയോഗങ്ങള്‍ സുന്ദരം നര്‍മ്മത്തിന്‍റെ മര്‍മം അറിഞ്ഞുള്ള എഴുത്ത്. ആശംസകള്‍., ചില അക്ഷരത്തെറ്റുകളൊക്കെയുണ്ട്, അത് തിരുത്തുമല്ലോ. അപ്പൊ അങ്ങനെ. ഗുഡ്‌ രാത്രി.

    ReplyDelete
  9. അക്ഷരത്തെറ്റുകള്‍ തിരുത്തും ആരിഫ്‌ ഭായ്...

    ചിരിപ്പിക്കാന്‍ സാധിച്ചു എന്നറിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടന്‍ ആണ്..
    കാരണം എനിക്ക് വഴങ്ങില്ല എന്ന് ഞാന്‍ കരുതിയിരുന്ന ഒരു സംരംഭം ആണ് എഴുത്ത്. അതില്‍ തന്നെ ഹാസ്യം എഴുതുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലിയും..
    എന്തായാലും അതിനു ഒരു പരിധി വരെ അതിന് സാധിച്ചു എന്നതില്‍ ഞാന്‍ കൃതാര്‍ത്ഥതനാണ്.......

    വളരെ അധികം നന്ദിയുണ്ട് എന്‍റെ ബ്ലോഗ്‌ വായിച്ചതിന്...

    ഇനിയും ഈ വഴി വരും എന്ന് പ്രതീക്ഷിക്കുന്നു..

    ReplyDelete
  10. ഈ ജാതി സംഭവങ്ങള്‍ കയിലുന്ടെങ്കില്‍ ഇനിയും പോരട്ടെ ...............അനുഭവങ്ങള്‍ എപ്പോഴും ഒരു ഓര്മ കുറിപ്പ് പോലെ വിലപ്പെട്ടതാണ്‌, അത് ചെറുതെങ്കിലും വലുതെങ്കിലും ......................നന്നായി അവതരപ്പിച്ചു ,വീണ്ടും എഴുതുക, എല്ലാ ആശംസകളും !!!!

    ReplyDelete
    Replies
    1. തീര്‍ച്ചയായും ഇനിയും ശ്രമിക്കുന്നതായിരിക്കും

      Delete