Saturday, July 21, 2012

ജനനം അഥവാ പുറപ്പാട്

1986 ജനുവരി 1ലെ ഒരു തണുത്ത പ്രഭാതം....

സമയം ഏതാണ്ട് ഒരു രണ്ടു രണ്ടര ആയിക്കാണും...

തൃശ്ശൂര്‍ ജില്ലയിലെ കൊടകരയ്ക്കടുത്തുള്ള ആളൂര്‍ ഗവണ്മെന്‍റ് ആശുപത്രിയുടെ ലേബര്‍ മുറിയുടെ വാതിലില്‍ രണ്ട് രൂപങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.
ഒന്ന് അകത്ത് പ്രസവിക്കാന്‍ പോയിരിക്കുന്ന മഹതിയുടെ അപ്പനും, മറ്റേത് പ്രസ്തുത അമ്മായി അപ്പനും.
ചുമരിനോട് ചേര്‍ന്നിട്ടിരിക്കുന്ന ഒരു അഴികളുള്ള ബെഞ്ചില്‍ രണ്ട് സ്ത്രീരൂപങ്ങള്‍. ഉറങ്ങണോ? വേണ്ടായോ? എന്ന് ചിന്തിച്ച് ഇടയ്ക്കിടയ്ക്ക് തല കുമ്പിടുന്ന പ്രക്രിയ ഇടതടവില്ലാതെ തുടന്നുകൊണ്ടേ ഇരിക്കുന്നു. അവരാണ്, അകത്തെന്ത്‌ നടക്കുന്നു എന്നറിയാതെ, ആശുപത്രി വരാന്തയില്‍ പരക്കം പായുന്ന  പുരുഷ കേസരികളുടെ വാമഭാഗങ്ങള്‍....!!.

പെട്ടെന്ന് ദിഗന്തങ്ങള്‍ ഭേധിക്കുമാറ് ഒരു കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടു....

ഉലാത്തുന്ന ആണുങ്ങള്‍ വാതിലിനു മുന്നിലേക്കോടി, ഉറക്കം തൂങ്ങിയ സ്ത്രീജനങ്ങള്‍ പാതിരാത്രിയില്‍ തങ്ങളുടെ ഉറക്കം നഷ്ടപെടുത്തിയ ആ അട്ടഹാസം തങ്ങളില്‍ ആരെങ്കിലുമാണോ പുറപ്പെടുവിച്ചത് എന്നറിയാതെ മുഖത്തോട് മുഖം നോക്കി കോട്ടുവായിട്ടു.


അങ്ങനെ ഞാന്‍ ഭൂജാതനായി. പണ്ട് യേശുക്രിസ്തു ജനിച്ചപ്പോള്‍ ആകാശത്ത് നക്ഷത്രം ഉദിച്ചെങ്കില്‍ എന്‍റെ ജനനസമയത്ത് ആകാശത്ത്‌ നഷത്രം മാത്രമല്ല, അമിട്ടും, പടക്കവും, കമ്പിത്തിരി, പൂത്തിരി, മത്താപ്പും ലോകം മുഴുവന്‍ പ്രകാശം പരത്തി, അതെന്‍റെ ജനനത്തിന്‍റെ മഹാത്മ്യം കൊണ്ടൊന്നുമല്ല, അന്ന് "ജനുവരി ഒന്ന്" ആയിരുന്നു, അതായത്‌ "ന്യൂ ഇയര്‍"

വയറ്റില്‍ വച്ച് തന്നെ ഞാന്‍ കളരിയും, കരാട്ടെയും തപാല്‍ വഴി അഭ്യസിച്ചിരുന്നത് കൊണ്ട് തന്നെ പിറന്നു വീണ ഉടനെ ഞാന്‍ ഭൂമിയിലെ പ്രാക്ടീസ്‌ തുടങ്ങി എന്നാണു കേട്ടുകേള്‍വി. എന്നെ കരിവാരിത്തേക്കാന്‍ ശത്രുക്കള്‍ പറഞ്ഞുണ്ടാക്കുന്ന ഓരോ അപവാദങ്ങള്‍ ആയി മാത്രേ നമ്മള്‍ ഇതൊകെ കേട്ടിട്ടുള്ളൂ. അന്നും ഇന്നും.

അമ്മവീട്ടിലും അപ്പന്‍റെ ഭവനത്തിലും ഭയങ്കര ആഘോഷം.
"എന്തൂട്ടാ സംഭവം? എന്തുകോപ്പിനാ ഈ സാധനങ്ങള്‍ ഒരു കൊച്ചുണ്ടായിന്നും പറഞ്ഞ് ഇത്രേം അഭ്യാസം കാണിക്കണേ? ലോകത്തൊന്നും ക്ടാങ്ങള്‍ ഉണ്ടായിട്ടില്ല്യെ?"
എന്നൊക്കെ പറയുന്ന കുശുമ്പന്‍മാരായ നാട്ടുകര്‍ക്ക് കഥകള്‍ വല്ലതും അറിയുമോ?
രണ്ടു കുടുംബങ്ങളിലെയും കടിഞ്ഞൂല്‍ സന്തതികള്‍ക്കുണ്ടായ, മുതുകില്‍ ഭാഗ്യത്തിന്‍റെതായ ഒരു കറുത്ത മറുകോടുകൂടി പിറന്ന, ആരോഗ്യമുള്ള   തറവാടിന്‍റെ പുതിയ കിരീടാവകാശി ആണ് ഞാന്‍... ആനന്ധലബ്ധിക്കിനി വേറെന്തു വേണം?

പക്ഷെ കാര്യങ്ങള്‍ കുഴപ്പത്തിലായത് എനിക്ക് ഒരു എട്ടു ഒന്‍പതു വയസായതി ശേഷമാണ്.
ജനനം മുതല്‍ ഞാന്‍ വളരെ "ഡീസെന്‍റ്" ആന്‍ഡ്‌ "പാവം" ആയതിനാല്‍ ഇന്നേവരെ ആരെയും ഉപദ്രവിച്ചിട്ടില്ല എന്നാണ് എന്‍റെ അവകാശവാദം. പക്ഷെ അത് തെറ്റാണെന്നാണെന്‍റെ അമ്മയുടെ ഒപ്പോസിഷന്‍..

ജനിച്ച് മാസങ്ങള്‍ പ്രായമുള്ള പല രാത്രികളിലും ഒരു കാരണമോ പ്രകോപനമോ ഇല്ലാതെ കരഞ്ഞു തളര്‍ന്ന എന്നെയും കൊണ്ട് ആശുപത്രിയിലേക്കൊടുന്ന വേളയില്‍ പാതിവഴിയില്‍ വച്ച്  പിറകില്‍ വരുന്ന എന്‍റെ ഇളയപ്പനെ നോക്കി ഞാന്‍ ചിരിക്കുമാത്രേ, തുടര്‍ന്ന് ചീത്തവിളികളുടെ അകമ്പടിയോടെ വീട്ടില്‍ കൊണ്ട് വരും എന്നതുമാണ് അമ്മയും കൂട്ടാളികളും എന്‍റെ നേര്‍ക്ക്‌ തൊടുത്തു വിടുന്ന ആരോപണങ്ങളില്‍ ഒന്ന്. അത് സത്യമാണെന്ന് ഞാന്‍ ഇന്ന് വരെ വിശ്വസിച്ചിട്ടില്ല. ഇതൊരു മൂന്നുവയസ്സ് വരെ ഞാന്‍ തുടര്‍ന്നു എന്നാണു അവരുടെ അനുമാനം. ചുമ്മാ...

പിന്നീടങ്ങോട്ട് വളരും തോറും എന്‍റെ ഓര്‍മ്മശക്തിയിലുള്ള പ്രാവീണ്യം കൂടി കൂടി വരുന്നതിനാല്‍ ആദ്യമാദ്യം എന്നെ അഭിസംബോധന ചെയ്തു വന്നിരുന്ന "കടിഞ്ഞൂല്‍പുത്രന്‍"'' എന്ന നാമധേയത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി ''കടിഞ്ഞൂല്‍പൊട്ടന്‍"'' എന്നാക്കി മാറ്റിയ എന്‍റെ കുടുംബത്തോട് ആന്നും ഇന്നും ഞാന്‍ യോജിച്ചിട്ടില്ല.

അമ്മവീട്ടിലെ അരുമ സന്താനം ആയതിനാല്‍ എനിക്ക് ട്രാന്‍സ്ഫര്‍ കിട്ടി പിതൃഭവനത്തില്‍ നിന്നും ഞാന്‍  അമ്മയുടെ സ്വദേശമായ "മനക്കുളങ്ങര"യിലേക്ക്‌ പോവുകയും പഠനം അവിടെ ആരംഭിക്കുവാന്‍ അവര്‍ തീരുമാനിക്കുകയും ചെയ്തു. എന്നോട് "നിനക്ക് പഠിക്കണോ" എന്നുപോലും ചോദിക്കാതെ...

ഒന്നാം ക്ലാസില്‍ മനക്കുളങ്ങര ലോവര്‍ പ്രൈമറി സ്കൂളിലെ എന്‍റെ വിദ്യാരംഭം അതിഗംഭീരം ആയിരുന്നു. എന്തുകൊണ്ടോ അംഗനവാടിയില്‍ എനിക്ക് ലഭിച്ചിരുന്ന പ്രത്യേക പരിഗനയില്‍ ആകൃഷ്ടനായിട്ടാവണം ഞാന്‍ തുടര്‍ച്ചയായി അംഗനവാടിയിലെ "ചോളം കൊണ്ടുണ്ടാക്കുന്ന ഉപ്പുമാവും അവിടെയുള്ള ഉച്ചയുറക്കവും" എന്ന ഒരു വര്‍ഷത്തെ കോഴ്സ് രണ്ട് വര്ഷം വാശിപിടിച്ച ഒരു മാന്യന്‍ എന്ന പ്രോഗ്രസ് കാര്‍ഡുമായി ആണ് മനക്കുളങ്ങര എല്‍. പി. യുടെ മലര്‍ക്കെ തുറന്ന വാതായനങ്ങളിലൂടെ പ്രൈമറി വിദ്യാഭ്യാസത്തിന് കാലെടുത്തു വച്ചത്.
അധികം നാള്‍ എനിക്കാ സൗഭാഗ്യം ആസ്വദിക്കാന്‍ സമയം ലഭിച്ചില്ല എന്നുള്ളത് ഇന്നും വിഷമകരമായ ഒരു ഓര്‍മ്മയാണ്.

ഒരു ഞായറാഴ്ച ഞാന്‍ അപ്പന്‍ എന്ന് വിളിക്കുന്ന എന്‍റെ അപ്പൂപ്പന്‍, അമ്മയുടെ അപ്പന്‍ (അമ്മയുടെ കൂടെ വിളിച്ച് പഠിച്ചതാണ്) വീട്ടിലെ തത്തമ്മയ്ക്ക് പാലുകൊടുക്കുവാന്‍ വേണ്ടി എന്നെ വിളിച്ചു. തത്തമ്മ സംഗതി കോസ്റ്റ്ലി ആണ്. തൃശ്ശൂര്‍ അങ്ങാടിയില്‍ നിന്നും വാങ്ങിയതാണ് 'ഗെടി'യെ.
സംഭവം ആളൊരു ശിമിട്ടന്‍ കേസും ആണ്. എന്നെ മാത്രമല്ല വീട്ടിലെ എല്ലാവരെയും പേര് വിളിക്കും, നല്ല കലക്കന്‍ ആയി സംസാരിക്കും. ഈ ചുള്ളന്/ചുള്ളത്തിക്ക് പാല് കൊടുക്കാന്‍ വേണ്ടി ആയിരുന്നു അപ്പന്‍ കൂട് തുറക്കാന്‍ പറഞ്ഞത്‌.,
എന്നും കാണുന്ന തത്തമ്മ അല്ലെ? വലയിട്ട കൂടില്‍ കാറ്റ് കിട്ടാത്തത് കൊണ്ട് കിട്ടിക്കോട്ടെ എന്ന് കരുതിയാണോ എന്തോ ഞാന്‍ കൂടിന്‍റെ വാതില്‍ മലര്‍ക്കെ തുറന്ന് അതിന്‍റെ അഭ്യാസം കാണുവാന്‍ പുറകിലെ മതിലിലേക്ക് എന്‍റെ ശരീരത്തെ ചാരി കൂട്ടിലേക്ക് നോട്ടമയച്ചു.
തത്തമ്മ പതിയെ എന്നെ നോക്കി, പിന്നെ എന്‍റെ പേര് വിളിച്ചു, ഞാന്‍ സന്തോഷത്താല്‍ തുള്ളിച്ചാടി തത്തമ്മ പയ്യെ തല മാത്രം വെളിയില്‍ കാണിച്ചുകൊണ്ട് എന്‍റെ പേര് ഉറക്കെയുറക്കെ വിളിച്ചു. ഞാന്‍ ആ വിളി കേട്ട് കോരിത്തരിച്ചിരുന്ന സമയത്ത് ആ 'രോമം' പറന്നു അപ്പുറത്തെ പ്രിയൂര്‍ മാവിന്‍റെ മേലെ കേറി. അവിടെ നിന്നും പയ്യെ ആകാശവിധാനത്തിലേക്ക്.
ഞാന്‍ തിരിഞ്ഞോടാന്‍ ഭാവിക്കുമ്പോള്‍ അപ്പന്‍ പയ്യെ പാത്രത്തില്‍ പാലുമായി വരുന്നു.
ചാരിനില്‍ക്കുന്ന മതില്‍ എന്‍റെ മേല്‍ മറിഞ്ഞു വീണെങ്കിലെന്ന് ഞാന്‍ ശരിക്കും ആഗ്രഹിച്ചു.
തത്തയ്ക്ക് പകരം എന്‍റെ പപ്പും പൂടയും പറിച്ച് കൂട്ടിലിടും എന്ന് ഞാന്‍ ഉറപ്പിച്ചു.

ഒഴിഞ്ഞ തത്തമ്മ പറന്നതിന്‍റെ പ്രകമ്പനത്തില്‍ ആടുന്ന വാതിലുകള്‍ ഉള്ള കൂടും, 'വെട്ടിയാല്‍ ചോരയില്ലാത്ത മുഖ'വുമായി, മിടിക്കുന്ന ഹൃദയവും, വിറയ്ക്കുന്ന കൈ കാലുകളുമായി, വളിച്ച ചിരിയും പാസ്സാക്കി നില്‍ക്കുന്ന എന്നെ കണ്ട അപ്പന്‍ പയ്യെ തിരിച്ചുപോയി...
എന്തോ എന്നെ ഒന്നും പറഞ്ഞില്ല.

എന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് പുള്ളിക്ക് അന്നെ അറിഞ്ഞിരിക്കണം...

ഞാന്‍ പക്ഷേ ഒരു രണ്ട് ദിവസം ആ കൂടിന്‍റെ ചുറ്റുവട്ടത്തും ചുറ്റികറങ്ങി. എന്നെങ്കിലും പോയ തത്ത തിരിച്ചു വരും എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു.

പക്ഷേ തത്ത പോയ സമയത്ത് അപ്പാപ്പനോട് ഞാന്‍ ഇങ്ങനെ മൊഴിഞ്ഞതോര്‍ക്കുന്നുണ്ട്.
''അപ്പാ നമ്മടെ വീട് തൊറന്നിട്ടിട്ട് ആരും പോയിട്ട് തിരിച്ചു വരാണ്ടിരിക്കണില്ലല്ലോ? വൈന്നേരം ചോറുണ്ണാറാവുമ്പോള്‍ എല്ലാരും വരാറില്ലേ? അപ്പന്‍ പേടിക്കണ്ട തത്ത പാല് കുടിക്കാന്‍ സമയാവുമ്പോള്‍ വന്നോളും" :))
ഒന്നും മിണ്ടാതെ അന്ന് അപ്പന്‍ തിരിച്ചുപോയപ്പോള്‍, എന്‍റെ വ്യസനവും, ഭയവും വര്‍ദ്ധിച്ചത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. മൂത്രശങ്ക എന്നില്‍ വര്‍ധിച്ചു വരുകയും ചെയ്തു.
ഇന്നും ഞാന്‍ അവിടെയൊക്കെ പോകുമ്പോള്‍ ആ മാവും ആ കൂട് നിന്നിരുന്ന സ്ഥലവും നോക്കാറുണ്ട്.. ചുമ്മാ ഇനി പോയ തത്ത തിരിച്ചു വന്നിട്ടുണ്ടെങ്കിലോ?

14 comments:

  1. Adipoli...
    waiting for the rest of the story

    ReplyDelete
  2. വളരെയധികം നന്ദി ഉണ്ട് അമ്മു..

    അടുത്ത ഭാഗം ഉടന്‍ വരും

    ReplyDelete
  3. ശരിക്കും ചിരിച്ചുപോയി

    ReplyDelete
  4. ഇനിയും ഒരുപാട് കഥകളും കാര്യങ്ങളും എഴുത്തും എന്ന വിശ്വാസത്തോടെ....... മുരിക്കുങ്ങലിന്റെ ബ്ലോഗ്ഗെര്‍ക്ക് എല്ലാ വിധ ആശംസകളും നേരുന്നു....................... പെരുത്ത്‌ സന്തോഷത്തോടെ ഒരു താളൂപാടം നിവാസി...... SHAIBIN ANTONY

    ReplyDelete
  5. @Shaibin Antony: അളിയാ, നിന്‍റെ പ്രോത്സാഹനങ്ങള്‍ എന്നില്‍ പ്രചോദനങ്ങള്‍ നിറയ്ക്കട്ടെ...

    ReplyDelete
  6. @ജോജി ജോജി: വളരെ നന്ദി കൂടുകാരാ..

    ReplyDelete
  7. കൊള്ളാം നന്നായിട്ടുണ്ട്...

    ReplyDelete
  8. അരുണ്‍ ശശി :)

    ReplyDelete
  9. സംഭവം കലക്കി! പക്ഷെ പുറപ്പാട് എന്ന ശീർഷകം കഥയുടെ പകുതി ഭാഗം വരെ മാത്രമല്ലേ യോജിക്കുന്നുള്ളു?

    ReplyDelete
  10. @unnimaaya: കാര്യം ശരിയാണ്. പുറപ്പെട്ട് കഴിഞ്ഞാലും പിന്നേം ഇല്ലേ ഒരു പുറപ്പാട്. അതാണ്‌ ഞാന്‍ ഉദേശിച്ചത്‌.., ജനനം എന്ന് മാത്രം കൊടുത്താല്‍ ശരിയാകുമോ എന്നൊരു സന്ദേഹം ഉണ്ടായിരുന്നു. അതാ പുറപ്പാടും കൂടി കൊടുത്തത്‌.../.

    ReplyDelete
  11. ജോ കുറച്ചുകൂടി നീളം കുറച്ച് എഴുതാൻ ശ്രമിക്കണം . വായിക്കനൊരു സുഖം കിട്ടാനാണ് . ജോക്കത് കഴിയും ശ്രമിച്ചു നോക്ക് . നന്നാവും

    ReplyDelete
  12. മിസ്റ്റര്‍ ചുണ്ടെക്കാട്: തീര്‍ച്ചയായും, ശ്രമിക്കും.. എന്‍റെ ബ്ലോഗ്‌ വായിച്ചതിനും കമന്റ് നല്‍കി പ്രോത്സാഹിപ്പിച്ചതിനും നന്ദി... :-)

    അന്‍സു: വളരെ നന്ദി :-)

    ഇനിയും പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കുന്നു :-)

    ReplyDelete