Monday, January 20, 2014

നിഴലും നിലാവും

ഡ്രാക്കു, നിന്നിൽ ഞാനൊരു മനുഷ്യസ്നേഹിയെ കാണുന്നു...

കോൾ ഹാഡന്റെ കഥയിലെ ഡ്രാക്കുളയെപ്പോലെ, ജോനാഥൻ ഹാർക്കാറെ, അയാളുടെ വധുവിനെ, റെൻഫീൽഡിനെ, ലേഡി ജെയിനിനെ അങ്ങനെ എല്ലാവരെയും സ്നേഹിക്കുന്ന ഡ്രാക്കുള...

"നിന്റെ ചിന്തകളിലെ ഡ്രാക്കുള ഏതോ നോവലിലോ, സിനിമയിലോ ഉള്ള ഒരു കഥാപാത്രത്തോട് സാമ്യം പുലർത്തുന്നു..."

ഞാനറിഞ്ഞിടത്തോളം ഏകാന്തതയാണ് താങ്കളുടെ മനസ്സിലുള്ള ഏക പീഡനം...
വർഷങ്ങൾ, യുഗങ്ങൾ, അതുമല്ലെങ്കിൽ  നൂറ്റാണ്ടുകളുടെ ഏകാന്തത ആയിരിക്കാം...

"എന്റെ സാമീപ്യം താങ്കളെ ചിലപ്പോഴൊക്കെയെങ്കിലും എന്നെ സ്നേഹിക്കുവാൻ പ്രേരിപ്പിക്കാറില്ലേ???
എന്റെ കണ്ണുകളിൽ നിന്നും താങ്കൾ കണ്ണുകളെ വിദൂരതയിലേക്കയക്കുന്ന ഈ നിമിഷത്തിൽപോലും, എന്റെ തോളിലൂടെ അരിച്ചിറങ്ങുന്ന ഈ കൈകൾക്ക് എന്നോടുള്ള അങ്ങയുടെ സ്നേഹത്തെക്കുറിച്ച് പറയുവാനുണ്ട്...
ഒരുപക്ഷെ ശബ്ദിക്കുവാനൊരു അവസരം കിട്ടിയിരുന്നെങ്കിൽ എന്നാ കൈകൾ ആശിക്കുന്നുണ്ടായിരിക്കും...

നിസ്സംഗതയും, നിശബ്ദതയും നിറഞ്ഞ ഈ നിമിഷത്തിൽപോലും ഈ കൈകളിൽ നിന്നൊരിക്കലും അകന്നുപോകുവാൻ ഇടയാകരുതേ എന്ന് ഞാൻ ആത്മാർത്ഥമായി ആശിക്കുന്നു...

തീർത്തുപറഞ്ഞാൽ നിന്റെ നിശബ്ദത എന്നിൽ വ്യസനമുളവാക്കുന്നു, നിന്റെ കൈകളുടെ തലോടൽ ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരനുഭൂതിയും...
ഒരേസമയം എന്നിൽ ഈ രണ്ടു വികാരങ്ങളും അനുഭവപ്പെടുന്നതെങ്ങനെ എന്ന് ഞാൻ ആശ്ചര്യപ്പെടുന്ന ഈ സന്ദർഭത്തിൽ, മൂന്നു വികാരങ്ങൾക്കടിമപ്പെട്ട എന്റെ കണ്ണുകൾ നിറയുന്നു...

"നിന്റെ സാന്നിദ്ധ്യത്തിലെപ്പോഴും ഞാനൊരു കേൾവിക്കാരനായിരിക്കുവാൻ മാത്രം ആഗ്രഹിക്കുന്നു..."

ഡ്രാക്കു...
"നിന്നെ എത്ര ശ്രമിച്ചിട്ടും മനസ്സിലാക്കുവാൻ എനിക്ക് സാധിക്കുന്നില്ലല്ലോ..."

"ക്രൂരതകളിൽ ഒളിപ്പിച്ച നിന്റെ സ്നേഹം ഞാൻ മനസ്സിലാക്കുന്നു..."

"ഈ ലോകത്തെക്കുറിച്ച് നീയറിഞ്ഞ രഹസ്സ്യങ്ങൾ, നിന്നെ കൊലക്ക് കൊടുക്കുവാനല്ലാതെ ഒന്നിനും ഉപകാരപ്പെടുകയില്ല പ്രിയപ്പെട്ടവളെ...
മരണത്തിന്റെ കൈകളിലേക്ക് നിന്നെ വിട്ടുകൊടുക്കുവാൻ എനിക്കാവുകയുമില്ല...

"നീയിന്ന് അന്വേഷിച്ചു, കണ്ടെത്തിയ  സത്യങ്ങളും,രഹസ്യങ്ങളുമെല്ലാം മറന്നു കളയുക...
എന്നെക്കുറിച്ച് മറക്കുക...
നമ്മൾ തമ്മിൽ ഒരിക്കലും പരിചയപെട്ടിട്ടില്ല...
ഈ നഗരമുപേക്ഷിച്ച് നീ യാത്രയാകുക...
നിനക്കിവിടെ ബന്ധുക്കളോ, പരിചയക്കാരോ ആരുമില്ല..."

Sunday, January 19, 2014

ഇരുട്ടിന്റെ നിശ്വാസങ്ങൾ

കമ്പ്യൂട്ടർ മോണിറ്ററിൽ നോക്കിയിരുന്ന് അവൾ സമയത്തെ കൊന്നൊടുക്കുവായിരുന്നു...
ഏതാനും നിമിഷങ്ങൾ, അവയെ കൂടി മരണത്തിനു വിട്ടുകൊടുത്താൽ പിന്നെ വീട്ടിൽ പോകാം...
ഈ ജോലിയും, എകാന്തതയുമെല്ലാം അവളെ തികച്ചും അസ്വസ്ഥയാക്കിയിരുന്നു...
എല്ലാമുണ്ടായിട്ടും, എല്ലാവരുമുണ്ടായിട്ടും ഏകാന്തതയുടെ സഹചാരിയായിരുന്നു അവൾ...

ആറുമണി ആകുവാൻ ഇനിയും പതിനഞ്ച് മിനിറ്റുകൾ ബാക്കിയുണ്ട്...

ഇ മെയിൽ എല്ലാം ചെക്ക് ചെയ്തുകൊണ്ടിരിക്കുമ്പോൾ അവളെ ആകർഷിച്ചുകൊണ്ട് അയാൾ ക്യാബിനിൽ നിന്നും നടന്നുവന്നു...

പ്രത്യേകമായ ഒരു ആകർഷണവും അവനിലില്ല...
കമ്പനിയിൽ പുതിയതായി ചാർജ്ജെടുത്ത ഒരു ഫീൽഡ് എഞ്ചിനീയർ എന്നതിലൊഴികെ...

പക്ഷെ അവന്റെ കണ്ണുകളിലെ മാസ്മരീകത എന്തോ വിളിച്ചു പറയുന്നുണ്ടായിരുന്നു അവളോട്‌...
കറുത്ത ടീ ഷർട്ടും, കറുത്ത ജീൻസുമല്ലാതെ മറ്റൊരു വേഷത്തിൽ അവനെ ഒരാഴ്ചയായി കണ്ടിട്ടേ ഇല്ല...

അവന്റെ കൈകളിലെ കറുത്ത കല്ലുവച്ച മോതിരം പോലും എന്തോ നിഗൂഡതകൾ ആവരണം ചെയ്യപ്പെട്ടവയെപൊലെ അവൾക്ക് തോന്നി...

തികച്ചും യാദൃശ്ചികമായി, എന്നാൽ എന്തോ ഒരു മാസ്മരീക ശക്തി അയാളുടെ വാക്കുകൾക്കുള്ളതുപോലെ അവൾക്കനുഭവപെട്ടു...
ഇതാദ്യമായല്ല ഇങ്ങനെയൊരനുഭവം...
രണ്ടുമൂന്നു തവണയായി ഇതേ വികാരം തന്നെ കീഴ്പ്പെടുത്തുന്നത് എന്നവൾ ഓർത്തു...

ആരാണയാൾ???
ഒരപരിചിതൻ...

എന്തിനാണയാൾ എന്റെ മനസ്സുകൊണ്ട് അമ്മാനമാടുന്നത്???
അയാളുടെ വാക്കുകൾ എന്നെ ആകർഷിക്കുന്നതിനു കാരണമെന്താണ്???

കുഴക്കുന്ന ചോദ്യങ്ങളുടെ നടുവിലവൾ തന്റെ ടേബിളിനു മുന്നിലൂടെ നടന്നുപോകുന്ന അയാളെ നോക്കി വിളിച്ചു...
എന്തിനെന്നോ, എങ്ങിനെയെന്നൊ ഉള്ള ചോദ്യങ്ങളെ അവഗണിച്ചുകൊണ്ട്...

 "എക്സ്ക്യൂസ്മീ  മിസ്റ്റർ ഡെവിൾ???"

അവനു ഉള്ളിൽ കൊണ്ടിട്ടുണ്ടാവണം ഈ അഭിസംബോധന. ഒരാളും ഒരാളെ പരസ്യമായി ഡെവിൾ എന്ന് വിളിക്കാറില്ല...

മറുപടിക്കായി അധികനേരം കാത്തു നില്ക്കേണ്ടി വന്നില്ല...
അവൻ തിരിഞ്ഞു നിന്നു, മുഖത്ത് പ്രത്യേകിച്ചൊരു ഭാവ വ്യത്യാസമൊന്നുമില്ലാതെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു

"ഹെലോ മാലാഖ, നിനക്ക് സുഖമല്ലേ???"

വിളറി വെളുക്കുന്ന തന്റെ മുഖം എവിടെ ഒളിപ്പിക്കും എന്നവൾ ആലോചിച്ചു.
എന്തുകൊണ്ടെന്നെ അങ്ങനെ അഭിസംബോധന ചെയ്തു എന്നുപോലും ചോദിക്കതെയുള്ള അവന്റെ മറുപടി അവളുടെ മനസ്സിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ചു...

അവൾ ആലോചിക്കുകയായിരുന്നു; ഇയാൾക്ക് എന്നെ അറിയാമോ, ഒരുപക്ഷെ എന്നെക്കാളും എത്രയോ വർഷങ്ങൾക്ക് ചെറുപ്പമായിരിക്കും ഇയാൾ, അതുമല്ലെങ്കിൽ എന്നെക്കാൾ പ്രായമുള്ള ഒരാൾ...
എന്നിരുന്നാലും  എന്നെ "നീ" എന്ന് ഇത്ര ഉറപ്പിച്ച് വിളിക്കുവാൻ മാത്രം...!

ആ അറിയില്ല...

അരോചകമായ ആ അവസ്ഥയെ തുറന്നു പറയണം എന്നവൾ ആഗ്രഹിച്ചിരുന്നെങ്കിലും ഒരു പുഞ്ചിരി മറുപടിയായി നൽകി...

സമയം ആറുമണി ആയിരിക്കുന്നു...
അവൾ വീട്ടിലേക്ക്...

അസ്വസ്ഥമായ മനസ്സോടു കൂടി അവൾ ഉറക്കമുണർന്നു...
സ്വപ്നങ്ങളിലും ചെകുത്താൻ ആക്രമണം തുടങ്ങിയിരിക്കുന്നു...

ജീവിതമാകുന്ന പോരാട്ടത്തിൽ പാതിവഴിയിൽ മുറിവേറ്റു വീണുപോയ തന്റെ ചുറ്റിലും നൃത്തം ചെയ്യുന്ന ചെകുത്താൻമാരുടെ ദുഷിച്ച രീതികൾ സ്വപ്നങ്ങളിൽ പോലും തന്നെ സ്വൈര്യം കെടുത്തുന്നുവോ...

പക്ഷെ, ഇന്നലെ കണ്ട സ്വപ്നത്തിലെ ചെകുത്താന്, ചിരിക്കുവാൻ കഴിയുമായിരുന്നു...
വശ്യമായ പുഞ്ചിരികൾ മറുപടികളായി നൽകിയ ചെകുത്താൻ...
അവളുടെ ചോദ്യങ്ങൾക്കെല്ലാം പുഞ്ചിരിച്ചുകൊണ്ട്, എങ്കിലും കുറിക്കു കൊള്ളുന്ന മൂർച്ചയുള്ള മറുപടികൾ നൽകിക്കൊണ്ട് പുൽത്തകിടിയിലൂടെ അവളോടൊപ്പം നടക്കുന്ന ചെകുത്താൻ...

ഒരുപക്ഷേ ഇന്നലെ ഓഫീസിൽ വച്ച് താനുമായി ഏറ്റുമുട്ടിയ ആ ചെകുത്താനായിരിക്കുമോ സ്വപ്നത്തിലും വന്നുപോയത്???

തന്റെ വീട്ടിലെ ചെകുത്താൻ വിട്ടുമാറാത്ത മദ്യത്തിന്റെ ആസക്തിയിൽ കുഴഞ്ഞാടുന്ന കാലുകളോടെ പുറത്തേക്ക് പോകുന്നതവൾ കണ്ടു...

താലിമാലയിൽ കോർത്ത് കുരുങ്ങിപോയ തന്റെ സ്വാതന്ത്ര്യങ്ങളെ, സ്വസ്ഥതകളെ, താനെന്ന സ്വാർഥതകളെ പിന്നെ ചുറുചുറുക്കുളള തന്നിലെ പ്രസരപ്പിനെ എല്ലാം നിശബ്ധമായ സന്ധ്യകളുടെ ചുവപ്പ് ചാലിച്ച ഓർമ്മകളിലേക്ക് ചുരുട്ടിയെറിഞ്ഞ അവസ്ഥയെ ഓർത്തവൾ നെടുവീർപ്പിട്ടു...

വിവാഹമെന്ന കൂദാശയിലൂടെ സാത്താനെ വരിച്ച കന്യകയുടെ അവസ്ഥ അവൾ ഓർത്തുപോയി...

ഇന്നലെ രാത്രി നടന്ന ഒരു കലഹത്തിന്റെ തിണർത്ത പാടുകൾ കവിളിൽ നീറുന്നുണ്ടായിരുന്നു...

ജോലിത്തിരക്കുകൾക്കിടയിൽ ചെകുത്താന്റെ ചലനങ്ങളെ, മറ്റുള്ളവരുമായുള്ള ഇടപെടലുകളെ, അവനെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളെയെല്ലാം അവൾ ഇഴകീറി മുറിച്ചു പോസ്റ്റ്മോർട്ടം ചെയ്തു...

ഇന്നലെ നൽകിയ പുഞ്ചിരിക്ക് അയാൾ മറുപടി ഒന്നും തന്നില്ലല്ലോ???
അല്ലെങ്കിലും ചമ്മിയ ഒരു പുഞ്ചിരിക്ക് എന്ത് മറുപടി നൽകുവനാണ്???

തിരിച്ചാക്രമിക്കുക തന്നെ...
തന്റെ ശീലങ്ങളെയാണ് സ്വയം മാറ്റിമറിക്കുന്നത് എന്ന ചിന്ത അവളിലുണ്ടായിരുന്നുവെങ്കിലും അയാളെ അറിയുവാനുള്ള തീക്ഷ്ണത അവളുടെ ഗൗരവ സ്വഭാവത്തെ പതിയെപതിയെ കീഴ്പ്പെടുത്തുകയായിരുന്നു...

"ഗുഡ് മോർണിംഗ് ഡെവിൾ"

"വെരി ഗുഡ് മോർണിംഗ് സ്വീറ്റ് ഹാർട്ട്‌..."

ഇയാളൊരു പഞ്ചാര ചെകുത്താൻ ആണെന്ന് തോന്നുന്നു...
ചെകുത്താന്റെ വില കളയുവനായി...

"ശൃംഗാരം എനിക്കിഷ്ടമല്ല... മാത്രവുമല്ല ഞാൻ താങ്കളുടെ ശൃംഗാരവാക്കുകൾ കേൾക്കുവാനുള്ള ഒരു അവസ്ഥയിലുമല്ല.."

"അപ്പോൾ പറഞ്ഞു വരുന്നത് അവസ്ഥകൾ മാറിയിരുന്നേൽ എന്റെ ശൃംഗാരം നീ ആസ്വദിച്ചിരുന്നേനെ എന്നാണോ???"

"നോക്കൂ ഡെവിൾ, എനിക്കിഷ്ടമല്ല ഈ ഫ്ലർട്ടിങ്ങ്..."

"ഓക്കേ, അവഗണിക്കുക്ക... മറ്റുള്ളവർ ചെയ്യുന്നതുപോലെ എന്റെ വാക്കുകളെ അവഗണിച്ചു കളയുക"

അന്ന് സമയം കിട്ടിയപ്പോഴൊക്കെ അവൾ അവനുമായി സംസാരിച്ചിരുന്നു...

പിറ്റേന്ന് ജോലിക്ക് വന്ന അവൾ ആദ്യം അവനുമായി സംസാരിക്കുകയാണ് ചെയ്തത്...

അവനുമായി സംസാരിക്കാത്ത നിമിഷങ്ങൾ അവൾക്ക് ആരോചകങ്ങളായി തോന്നി...

അവന്റെ വാക്കുകളിലെ ശൃംഗാരങ്ങൾ സ്വീകാര്യങ്ങളും...

അവന്റെ കണ്ണുകളിലെ തീക്ഷ്ണത അവളുടെ രോമാകൂപങ്ങളെ ഉണർത്തുന്നത് അവനോടൊപ്പം സംസാരിക്കുമ്പോൾ അവളറിയുന്നുണ്ടായിരുന്നു...
എങ്കിലുമവൻ അവളോട്‌ ഒരിക്കലും അവനിൽ അവളോടുള്ള വികാരവേലിയേറ്റത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല...
മറിച്ച് വാക്കുകൾ കൊണ്ടും നോട്ടങ്ങൾക്കൊണ്ടും അവനവളെ ദിനംപ്രതി കീഴ്പ്പെടുത്തികൊണ്ടിരുന്നു...

അവൾ സ്വപ്‌നങ്ങൾ കാണുവാൻ തുടങ്ങി, ദിവാസ്വപ്നങ്ങളിൽ മുഴുകി അവൾ...
ജീവിതത്തിലാദ്യമായി അവൾ രാത്രികളെ, സായാഹ്നങ്ങളെ വാരാന്ത്യങ്ങളെയൊക്കെ വെറുത്തു...
ഓഫീസ് ക്ലോക്കിൽ ആറുമണിയാകും മുമ്പ് വീട്ടിലേക്ക് പുറപ്പെട്ടിരുന്ന അവൾ പല ദിവസങ്ങളിലും അവൻ പോയതിനുശേഷം പുറപ്പെടുവാൻ തുടങ്ങി...

മോഹിക്കുവാൻ അവകാശമില്ലെങ്കിലും അവൾ ആരുമറിയാതെ അവനെ മോഹിച്ചു...

ഒരുപാടുപേരുമായി പരിചയമുണ്ടെങ്കിലും ഇതുപോലൊരു വ്യക്തിയെ, വ്യക്തിത്വത്തെ അവൾ ആദ്യമായി അറിയുകയായിരുന്നു...
പരുക്കൻ സ്വഭാവവും, ഉള്ളിന്റെ ഉള്ളിലെ അവനെ അവഗണിക്കാനാവാത്ത അവന്റെ സ്വീകാര്യതയുമെല്ലാം അവളെ മത്തുപിടിപ്പിച്ചിരുന്നു...

അവളിൽ വെറുപ്പുളവാക്കുമായിരുന്ന മദ്യത്തിന്റെ, സിഗരറ്റിന്റെ ഗന്ധം അവന്റെ അടുത്തിരിക്കുമ്പോൾ യാദൃശ്ചികമായി അവൻ സംസാരിക്കുമ്പോൾ വരുന്ന സിഗരറ്റിന്റെ രൂഷഗന്ധം അവൾക്ക് പ്രിയമുള്ളതായി മാറി...

രാത്രിയുടെ യാമങ്ങളിൽ അവനെന്ന സങ്കല്പത്തിൽ തലയിണകളെ പുൽകി അവൾ അവനോട് രമിച്ചു...

അവനിലെ ചെകുത്താന്, ഒരു മനുഷ്യനെക്കാൾ നന്നായി അവളെ സ്നേഹിക്കുവാൻ കഴിയുമെന്ന് അവൾ അറിയുകയായിരുന്നു...
അവളുടെ സ്വപ്നങ്ങൾക്ക്  നിറങ്ങൾ നൽകിയ ചെകുത്താൻ അവളുടെ മനസ്സിനെ കീഴ്പ്പെടുത്തിക്കഴിഞ്ഞിരുന്നു...
അവൾക്ക് പിന്തിരിഞ്ഞു പോകുവാൻ കഴിയും മുമ്പേ...

ഒരിക്കൽ ചാറ്റൽ മഴ പൊടിഞ്ഞു ഭൂമിയെ തരളിതയാക്കിയ ഒരു സായന്തനത്തിൽ ഓഫീസിൽ നിന്ന് പുറത്തേക്കിറങ്ങിയ അവളെ അവൻ വാരിപുണർന്നു...
ആ നെറുകിൽ ചുംബിച്ചു...

ആഗ്രഹിച്ചിരുന്നതെങ്കിലും കുതറിമാറുവാനുള്ള അവളുടെ ശ്രമങ്ങൾ അവന്റെ ചുംബനങ്ങളാൽ തോറ്റുപിന്മാറുകയായിരുന്നു...

അവന്റെ ചുംബനങ്ങൾ  നൽകിയ  വിട്ടുമാറാത്ത ആലസ്യത്തിൽ അവൾ കിടക്കുകയായിരുന്നു...
അവനെന്ന സങ്കൽപ്പത്തിൽ അവളുടെ നെഞ്ചിൽ  ആ തലയിണയുമുണ്ടായിരുന്നു...

ആലസ്യത്തിനൊടുവിലെ മയക്കത്തിൽ അവൾ ഒരു നൂൽപാലത്തിന് നടുവിൽ നിൽക്കുന്ന അവളുടെ പ്രതിബിംബത്തെ കണ്ടു...
ഇരുവശങ്ങളിലും അവൾക്ക് നേരെ നോക്കിനിൽക്കുന്ന രണ്ടു രൂപങ്ങളെയും...
ഒരുവശത്ത് അട്ടഹസിച്ചുകൊണ്ട് നിൽക്കുന്ന പിശാചിനെയും, മറുവശത്ത് പുഞ്ചിരിതൂകി അവളെ നോക്കുന്ന പിശാചിനെയും അവൾ കണ്ടു...

തന്നെ കീഴ്പെടുത്തുന്ന അവനെന്ന മൃദുലവികാരങ്ങളെ ഒഴിവാക്കുവാനായി അവൾ ശ്രമിക്കുമ്പോഴൊക്കെയും അവൻ അവളുടെ മനസ്സിൽ നിറഞ്ഞു നിന്നു...

അവൾ അവനോട് പറഞ്ഞു...

"നീയൊരു ചെകുത്താനാണ്‌, സ്നേഹമുള്ള ചെകുത്താൻ...
ഞാനകലും തോറും എന്നെ നിന്നിലേക്ക്‌ നിന്റെ മാന്ത്രിക ശക്തിയാൽ നീ വലിച്ചിഴക്കുന്നു..
എന്തിനു നീയെന്നെ ഇത്രയധികം സ്നേഹിക്കുന്നു???
ചെകുത്താന്മാർ ഹൃദയത്തിന് വേണ്ടിയാണ് മനുഷ്യരെ തേടി വരാറുള്ളതെന്നു ഞാനെവിടെയോ വായിച്ചിട്ടുണ്ട്.
അങ്ങനെയെങ്കിൽ  എന്റെ ഹൃദയം നുറുങ്ങിയതാണ്...
ഒരിക്കലും കൂട്ടിയോജിപ്പിക്കുവാൻ കഴിയാത്തവിധം നുറുങ്ങിയത്...
ഇനിയെന്റെ ശരീരമാണ് നിനക്ക് വേണ്ടതെങ്കിൽ, അത് മറ്റൊരു ചെകുത്താൻ ഉപയോഗിച്ചതുമാണ്...
എന്നിൽ നല്ലതൊന്നും തന്നെ അവശേഷിക്കുന്നില്ല...

ഒരിക്കലെങ്കിലും പറയു, എന്തിനു വേണ്ടിയാണ് നീയെന്നെ സ്നേഹിക്കുന്നത്???

അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവളാ പുഞ്ചിരി വീണ്ടും കണ്ടു...
നിറഞ്ഞ പുഞ്ചിരിയോടെ അവൻ പറഞ്ഞു...

"നിന്റെ മനസ്സിലെ മുറിവുകളെ ഉണക്കുവാനും തകർന്നുപോയ നിന്റെ ഹൃദയത്തെ കൂട്ടിചേർക്കുവാനും എനിക്ക് സാധിക്കും...
നശ്വരങ്ങളായ ശരീരത്തേക്കാൾ അനശ്വരമായ നിന്റെ മനസ്സിനെയാണ്‌ ഞാനാഗ്രഹിക്കുന്നത്...
നിന്റെ മനസ്സ്, അതാണെനിക്ക് വേണ്ടത്...
അതിനുവേണ്ടിയാണ് ഞാൻ അതിയായി ആഗ്രഹിക്കുന്നത്..."

നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് അവൻ പറഞ്ഞു "എനിക്ക് നിന്നെയാണ് വേണ്ടത്..."

Wednesday, June 26, 2013

എളേപ്പനും ഫാനും

പുത്യ വീട്ടില്‍ ഫാന്‍ ഫിറ്റ് സ്വയം ഫിറ്റ് ചെയ്യുന്ന ഇളയപ്പന്‍..., ആളാകെ സമുദ്ര നിരപ്പില്‍ നിന്നും കഷ്ടിച്ച് മൂന്നേമുക്കാല്‍ അടി പൊക്കം ഉള്ള വ്യക്തി ആണേലും, ശിങ്കമാ....

കാലില്‍ കൂടി റോഡ്‌ റോളര്‍ കയറ്റി ഇറക്കിയ മഹാന്‍ എന്ന പേര് ഒക്കെ ഉള്ള ആളാണ്‌ കക്ഷി...!!!

സംഭവം ടാറിംഗ് സൈറ്റിലെ ടാറും, ബേബി മെറ്റലും മിക്സ് ചെയ്യുന്ന മെഷീന്‍ ഓപ്പറേറ്റര്‍ ആണ് ഇളയപ്പന്‍...
ഒരൂസം പെണ്ണ് വീടിന്‍റെ അടുത്തുള്ള റോഡ്‌ ടാറിങ്ങ്...
പെണ്ണ് വീട്ടിലും പരിസരങ്ങളിലും ഒരല്‍പം വില കിട്ടാന്‍ വേണ്ടി ഇളയപ്പന്‍ ഒന്ന് ഉഷാര്‍ ആയതാ...
നാട്ടുകാര്‍ നോക്കി നില്‍ക്കേ മിക്സര്‍ മെഷീന്‍റെ മോളില്‍ നിന്ന്, ഹൈജമ്പ് ചെയ്തു റോഡില്‍ ലാന്‍ഡ്‌ ചെയ്തതാ മൊതല്...
അടുത്തൂടെ റോഡ്‌ നിരപ്പാക്കി വരുന്ന ചെറിയ! റോഡ്‌ റോളര്‍ കണ്ണില്‍ പെട്ടില്ല...!!!

അമ്മച്ചീ എന്ന് വിളിച്ചോണ്ട് മലന്നു വീണ അളിയന്‍ നീണ്ട 15 ദിവസം കഴിഞ്ഞാ അബോധാവസ്ഥയില്‍ നിന്നും സുബോധത്തിലേക്ക് തിരിച്ചു വന്നത്...
ചുറ്റും കൂടി നിന്ന് കരയുന്ന ബന്ധുമിത്രാദികളെ നോക്കി കണ്ണ് തുറന്ന ഉടനെ "ഏയ്‌ അതൊന്നും കൊഴ്പ്പില്ല്യ, ഞാന്‍ ആ റോഡ്‌ റോളര്‍ കണ്ടില്ല..." എന്ന് സിമ്പിളന്‍ ഡയലോഗ് വിട്ടവന്‍ നമ്മടെ ഇളയപ്പന്‍'!!!

ടാറിങ്ങ് ഒക്കെ കഴിഞ്ഞു ഡൈലി രാത്രി എട്ട്/ഒമ്പത് മണിയോടെ ടാര്‍ ആന്‍ഡ്‌ മെറ്റല്‍ മിശ്രിതം കൊണ്ടിടാന്‍ ഉപയോഗിക്കുന്ന കൊച്ചു ടിപ്പര്‍ പെട്ടി ഓട്ടോയില്‍ വീടിന്‍റെ സിറ്റ് ഔട്ടിലേക്ക് അണ്‍ലോഡ് ചെയ്യപ്പെടുന്ന ഇളയപ്പന്‍'...
മേമ (ഇളയമ്മ) മക്കളോട് "വാ മക്കളേ പ്രാഞ്ചിയെ കൊണ്ട് വന്നിട്ടുണ്ട്"!!! എന്ന് പറഞ്ഞു, ബോധമില്ലാതെ, ഇഴയാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ കിടക്കുന്ന എളേപ്പന്‍ മൊതലിനെ പൊക്കി എടുത്ത് കിടക്കയിലേക്ക് ഷിഫ്റ്റ്‌ ചെയ്യുന്ന രീതി ഭയങ്കര രസാ കാണാന്‍'...
ചിരിച്ചു ചിരിച്ചു ആള് ഒരു പരുവാകും...

എന്നാലും അവരുടെ കുടുംബ ജീവിതത്തില്‍ ഇന്ന് വരെ വലിയ യുദ്ധങ്ങള്‍ ഒന്നും ഞാന്‍ കണ്ടിട്ടില്ല...

പണി എടുത്ത് കിട്ടുന്ന കാശ് അധികമൊന്നും ചിലവാക്കില്ല, നേരെ വീട്ടില്‍ കൊണ്ടുവന്നു കൊടുത്തോളും...

എല്ലാ ജോലിയും ചെയ്യും, സ്വന്തം ഓട്ടോറിക്ഷ പത്തു പൈസ കൊടുത്ത് റിപ്പയര്‍ ചെയ്യില്ല അളിയന്‍!!!
എല്ലാം സ്വയം പണികള്‍ ആണ്...
അതുകൊണ്ട് തന്നെ അഞ്ചു വര്‍ഷക്കാലയളവില്‍ ഏകദേശം ആറോ ഏഴോ ഓട്ടോറിക്ഷ മാറ്റി വാങ്ങിയിട്ടുണ്ട്...
അതൊക്കെ ഒരു കഥയാ...

അങ്ങനെ ഡൈനിംഗ് ടേബിളിന്‍റെ മുകളില്‍ ഇട്ടിരിക്കുന്ന കസേരയില്‍ നിന്നാണ് എളേപ്പന്‍ ഗെഡി ഫാന്‍ ഫിറ്റ് ചെയ്യുന്നത്,
"ഞാന്‍ സഹായിക്കണോ പേപ്പാ" എന്ന് ചോദിച്ച എന്നോട്...
"ഹേയ്... നീയാ???"
"ടാ ചെക്കാ നീയൊന്നും ചെയ്‌താല്‍ കൂട്ട്യേക്കൂടില്ല. ഇത് വല്ല്യ തൊല്ലപിടിച്ച പണിയാ"
"നീ പൊക്കോ" ന്നു പറഞ്ഞ ആളെ കൊറച്ചു കഴിയുമ്പ ടേബിള്‍ ഒക്കെ ക്ലിയര്‍ ആക്കി ഫിറ്റ് ചെയ്ത എന്നാല്‍ ഫുള്ളില്‍ കറങ്ങുന്ന ഫാനിന്‍റെ ചോട്ടില്‍ ഇരുന്നു ചോപ്പന്‍ അടിക്കണ കണ്ട്,
മേമ ആശ്ചര്യത്തോടെ "ചേട്ടാ. നിങ്ങളിത് ഇത്ര പെട്ടെന്ന് ഫിറ്റ് ചെയ്തോ?"
ചോദ്യം കേട്ട് നിസ്സാരമായി ചിരിച്ചുകൊണ്ട് പേപ്പന്‍ "നീ എന്നെപറ്റി എന്തൂട്രീ വിചാരിച്ചേ, ഞാനേ പുല്ലന്‍ ഫാമിലി ആണ്. ഇതൊക്കെ എനിക്ക് നിസ്സാര സമയം മതി!!!" എന്നൊക്കെ പറഞ്ഞു ഭയങ്കര ഇമ്പ്രഷന്‍!!!
പെട്ടെന്ന്‍ ഗ്ലാസിലൊള്ള ചോപ്പനെ ഒറ്റ വലിക്ക് സ്കൂട്ടാക്കീട്ട്, താടീം മീശേം തൊടച്ചോണ്ട്‌ ഗഡി ഇങ്ങനെ...

"ഞാനുമത് തന്ന്യാ കൊര്‍ച്ച് നേരായിട്ടു ആലോചിക്കണേ...! കൊറേ ഫാന്‍ കണ്ടിട്ടും, സെറ്റ് ചെയ്തിട്ടും ഇണ്ട്, എന്നാലും ഈ മൈര് ഫാനിന് ഇത്രേം അധികം സ്ക്രൂ ബാക്കി വന്നത് എന്താണാവോ? ചെല്‍പ്പ അവര് സ്ക്രൂ അധികം ഇട്ടു കാണും ഇതിനാത്ത്"!
എന്നാലും ഈ റെഗുലേറ്റര്‍ ഫിറ്റ് ചെയ്യാന്‍ പറ്റണേ ഇല്ലല്ലോ!!!

നോക്ക്യപ്പോ, ഒരു മൂലയ്ക്ക് ദാണ്ടേ ഒരു കവറില്‍ അത്യാവശ്യത്തിന് ഫിറ്റ് ചെയ്യാന്‍ തന്ന സ്ക്രൂ, കൊര്‍ച്ച് കേബിള്‍, ചിരിച്ചിരിക്കണ ഉഷേടെ റെഗുലേറ്റര്‍ ഇത്യാദികള്‍ ഒതുക്കി മടക്കി വച്ചേക്കണ്...

ഹവ്വെവ്വര്‍, ആ ഫാന്‍ ഇന്നും ഇത്തവണ അവധിക്ക് പോയപ്പോഴും കറങ്ങുന്ന കണ്ട്...
ഇലക്ട്രീഷ്യന്‍ വന്നു അയാളുടെ രീതിയില്‍ ഫിറ്റ് ചെയ്ത ഫാന്‍ അന്ത്യശ്വാസം വലിച്ചിട്ടു വര്ഷം മൂന്നു കഴിഞ്ഞെന്ന് മേമ പറയുന്നുണ്ടായിരുന്നു...
പേപ്പന്‍ ഫിറ്റ് ചെയ്ത ഫാന്‍ സൂപ്പര്‍ വര്‍ക്കിങ്ങ് കണ്ടീഷനിലും...!

സംഭവം ഇതൊക്കെ ആണേലും ആള്‍ ഇമ്മടെ സോള്‍ ഗെഡി ആണ്...
ഒരുപാട് നോക്കി വളര്‍ത്തിയിട്ടുണ്ട് എന്നെ...
സ്കൂള്‍ അടയ്ക്കറാകുമ്പ൦ ബഹളം തൊടങ്ങും, ക്ടാവിനെ (എന്നെ) വിളിക്കാന്‍ പൂവാ, ക്ടാവിനെ കൊണ്ടരണം ന്ന്...
ഞാന്‍ ചെന്ന് കഴിഞ്ഞാ പിന്നെ ചെണ്ടാപുറത്തു കോല് വയ്ക്കണോടത്ത് (പൂരം/പള്ളിപ്പെരുന്നാള്‍') മുഴുവന്‍ ഓട്ടോയില്‍ കൊണ്ട് നടക്കും ആള്... :-)))


ഇത്തവണ അവധിക്ക് നാട്ടില്‍ പോയപ്പോള്‍, എന്‍റെ അപ്പനും, അമ്മേടെ ആങ്ങളയും പിന്നെ പേപ്പനും, ഒരുമിച്ചിരുന്നു വെള്ളമടിക്കണ ടൈമില് എന്നെ വിളിച്ചിരുത്തി ബിയര്‍ കുപ്പി എടുത്ത് കയ്യീ തന്നിട്ട്...
"ഒരു ബീയര്‍ പോലും അടിക്കില്ല്യാന്നു പര്‍ഞാ പിന്നെ നീ എന്തൂട്ട് മൈരിലെ ക്രിസ്ത്യാനി ആണെടാ എന്ന് പറഞ്ഞു പ്രചോദനം നല്‍കിയ ആളാണ്‌ ഇമ്മടെ പേപ്പന്‍ ഗെഡി..."
ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പ അമ്മേടെ ആങ്ങള നല്ല നീറ്റ് രണ്ടുപെഗ്ഗ് ഗള്‍ഫ് വിസ്കി വിത്ത്‌ മട്ടന്‍ റോസ്റ്റ് അടിപ്പിച്ച വിദ്വാന്‍ അന്നേരം ചെവിയില്‍, "നീ നല്ല കീറാണെന്നു എനിക്കറിയാം, എന്നാലും മാന്യത വിടാണ്ട് കേറ്റിക്കോ" ന്നു പിറുപിറുത്തതും,
തലേന്നു രാത്രി പതിനൊന്ന് മണിവരെ ബാറില്‍ ഒരുമിച്ചിരുന്നു വെള്ളമടിച്ച അപ്പന്‍ എന്നെ കണ്ണിറുക്കി കാണിക്കുന്നതും മൈന്‍ഡ് ചെയ്യാതെ ഞാനാ ഹേവാര്‍ഡ്‌സ് അയ്യായിരം വാള്‍ട്ട് ബിയറിനെ ഗ്ലാസ്സിലേക്ക്‌ പതയാതെ ശ്രദ്ധയോടെ പകര്‍ത്തുകയായിരുന്നു...

ഓര്‍ക്കാന്‍ രസമുള്ള വീണ്ടുമൊരവധിക്കാലത്തിനായി കാത്തു കാത്തിരിക്കുന്നു ഞാന്‍'...

Tuesday, June 18, 2013

ചെരുപ്പ് ചെക്കിങ്ങ്

ഇത്തവണ നാട്ടില്‍ പോയപ്പോള്‍ അമ്മയുടെ ആങ്ങളയുടെ വീട്ടില്‍ പണിക്ക് ആള്‍ക്കാര്‍ നില്‍ക്കുന്നു...

സാധനങ്ങള്‍ വന്നു നില്‍ക്കുന്നു...

ഇവര്‍ക്ക് കൊടുക്കാന്‍ പൈസയുടെ ഷോര്‍ട്ട്...

എന്നോട് കാശ് എടുത്തിട്ട് വരാന്‍ പറഞ്ഞു...

ഞാന്‍ ആണേല്‍ എട്ട് കിലോമീറ്റര്‍ അപ്പുറത്ത് ഉള്ള എന്‍റെ വീട്ടിലും...

ധൃതിയില്‍ ബൈക്ക് എടുത്ത് കുറച്ച് ചെന്നപോള്‍ ചെക്കിങ്ങ്!!!
നോ ഹെല്‍മെറ്റ്‌,..!

ലൈസന്‍സ് പിന്നെ നമ്മുടെ കയ്യില്‍ പണ്ടേ ഇല്ലല്ലോ!!!

പോലീസ് പെറ്റി അടിച്ച കാശുണ്ടായിരുന്നേല്‍ എന്‍റെ കുടുംബത്തിലുള്ള മുഴുവന്‍ പേര്‍ക്കും ലൈസന്‍സ് എടുക്കാമായിരുന്നു എന്നുള്ളത് ഒരു വലിയ സത്യം ആണേലും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല...


അങ്ങനെ തിരിച്ചു വീട്ടിലേക്ക് വണ്ടി വിട്ടു...

പോകും വഴിയാ ഓര്‍ത്തത് ചുമ്മാ കയ്യും വീശി ബാങ്കില്‍ ചെന്നാല്‍ പൈസ കിട്ടില്ലല്ലോ?!

ചെക്ക് എടുത്താലെ കാശ് കിട്ടൂ എന്നൊക്കെ!!!

ചെക്കിങ്ങ് ഉണ്ടായത് നന്നായി...

ഇല്ലേല്‍ ബാങ്കില്‍ ചെന്നാല്‍ ഉള്ള അവസ്ഥ ആലോചിച്ചപ്പോള്‍ പോലീസുകാരോട് ബഹുമാനം തോന്നി!!!

പിന്നെ ഹെല്‍മെറ്റും, ചെക്കും എടുത്ത് കൊടകര ഫെഡറല്‍ ബാങ്കില്‍ വന്നപ്പോള്‍ തിരക്കില്‍ അറിയാതെ ചെരുപ്പ് ഊരിയിട്ട് പോയി...

എന്‍റെ പിഴ!
എന്‍റെ പിഴ!!
എന്‍റെ വലിയ പിഴ!!!

തിരിച്ചു വന്നപ്പോള്‍ നോ ചെരുപ്പ്...

ശരിക്കും ദേഷ്യം വന്നു...

ഏപ്രിലിലെ ചൂടില്‍ ബ്രേക്ക് പാഡില്‍ നഗ്നമായ കാലുവച്ച് വണ്ടി ഓടിക്കുക...

ഇടയ്ക്കിടെ ഗിയര്‍ മാറ്റുക ഒന്നും ഒരു സുഖവും ഇല്ലാത്ത പരിപാടി ആണെന്ന് അന്ന് മനസ്സിലായി...
പിന്നേം ചെരുപ്പൊക്കെ വാങ്ങി അങ്കിളിന്‍റെ വീട്ടില്‍ ചെന്നപോള്‍ അവര് ചോദിക്കുവാ...

"നീ നോട്ട് അടിക്കാന്‍ റിസര്‍വ് ബാങ്കില്‍ പോയതാണോ" എന്ന്...

"നോട്ട് ഒക്കെ അടിച്ചായിരുന്നു... ഉണങ്ങി കിട്ടാന്‍ ഇത്തിരി സമയം എടുത്തു, അതാ ലേറ്റ് ആയത് എന്ന് ഞാനും തട്ടിവിട്ടു...!!!

അല്ലാണ്ടെന്താ പറയാ...

Saturday, June 15, 2013

സഹജം

വെള്ളിയാഴ്ച...

ഉറക്കവും ക്ഷീണവും ഒരിക്കലും അവസാനിക്കാത്ത വാരാന്ത്യം...

സുഭിക്ഷമായ ഉച്ചഭക്ഷണത്തിനു ശേഷം ക്യാമ്പിലെ റൂമിന്‍റെ പട്ടുമെത്തയില്‍, സുഖശീതളതയുടെ മുരള്‍ച്ചകളെ അവഗണിച്ച്കൊണ്ട് വളഞ്ഞു ചുരുണ്ട് കിടക്കുമ്പോള്‍ തോന്നിയ നെഗളിപ്പോ, തിന്നിട്ട് എല്ലിന്‍റെ ഇടയില്‍ കയറിയ ബിരിയാണി വറ്റിന്‍റെ പ്രതിഫലനമോ എന്തോ...
ക്യാമ്പ് സൗകര്യങ്ങളും, ഭക്ഷണവും അത്ര പോര!!!

വിശകലനം ചെയ്തു നോക്കിയപ്പോള്‍ ശരിയാണ്, വെട്ടി നുറുക്കിയ കുറെ പച്ചക്കറികളും, എന്താണെന്ന് ഉണ്ടാക്കിയവന് പോലും വ്യക്തമല്ലാത്ത കറികളും മറ്റും തീര്‍ച്ചയായും പോഷകാഹാരങ്ങള്‍ അല്ല...
മരിച്ചതും ശീതീകരണിയില്‍ വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയമുള്ളവയുമായ ഒന്നിനും ഉപകരിക്കാത്ത ആഹാര പദാര്‍ഥങ്ങള്‍ ശരീരത്തിന് ഒരു പ്രയോജനവും നല്‍കുന്നില്ലെന്ന് മാത്രമല്ല വയറിന്‍റെ ആഴവും വ്യാപ്തിയും വര്‍ദ്ധിപ്പിക്കുന്നുവെന്ന സത്യത്തെ കൈകള്‍കൊണ്ടൊന്നുഴിഞ്ഞു തിട്ടപ്പെടുത്തി...

അനിവാര്യമായ ഒരു മാറ്റത്തെ മുന്നില്‍ കാണേണ്ടിയിരിക്കുന്നു...!!!

***********

വിശകലനം സുദീര്‍ഘമായപ്പോള്‍... പഴയ കാലത്തിലേക്കൊന്നൂളിയിട്ടു...

കുറച്ചുനാള്‍ മുമ്പ് വരെ...
രാവിലെ മുതല്‍ വൈകുന്നേരം വരെ വിശ്രമമില്ലാത്ത ജോലി...
വൈകുന്നേരം റൂമില്‍ വന്ന് കുളിച്ച്, ഭക്ഷണം പാകം ചെയ്തു കഴിക്കാന്‍ സുഹൃത്തുക്കളെ കാത്തിരിക്കുക, അവര്‍ വന്നതിനു ശേഷം ഒരുമിച്ചു ഭക്ഷണം കഴിക്കുക...
ഉറങ്ങാന്‍ കിടക്കും മുമ്പ് മുഷിഞ്ഞ വസ്ത്രങ്ങളുടെ ഓര്‍മ്മയില്‍ സ്വയം പ്രാകികൊണ്ട് അവ കഴുകി ഇടുക...
ഉറക്കത്തിന്‍റെ അഗാതങ്ങളിലേക്ക് പതിക്കും മുമ്പ് അലാറം ഞെട്ടിച്ചുകൊണ്ട് കര്‍ണ്ണപുടങ്ങളില്‍ പതിക്കുക...
വീണ്ടും പാതി മയങ്ങുന്ന മനസ്സും ശരീരവുമായി ജോലിക്ക് പോകുക...

എന്നാലിപ്പോള്‍,..

മധ്യാഹ്നങ്ങളില്‍ മൂന്ന്‍ മണിക്കൂര്‍ വിശ്രമം...
വൈകുന്നേരം റൂമില്‍ വരുക, കുളിച്ച് പോയി പാകം ചെയ്തു വച്ചിരിക്കുന്ന ആഹാരം കഴിക്കുക...
ആഴ്ച്ചയില്‍ രണ്ടു ദിവസം (തിങ്കള്‍ / വ്യാഴം) വസ്ത്രങ്ങള്‍, (അടിവസ്ത്രങ്ങള്‍ ഒഴികെ) റൂമിന് പുറത്ത് ഒരു സഞ്ചിയിലാക്കി വച്ചാല്‍ വൈകുന്നേരം വരുമ്പോള്‍ അലക്കി വൃത്തിയാക്കി തേച്ചുമടക്കി റൂമിന് വെളിയില്‍ കാണാം...

രണ്ട് ഘട്ടങ്ങളെയും വിലയിരുത്തിയപ്പോള്‍, ഇപ്പോള്‍ ജീവിക്കുന്ന രീതി സുഖകരമായി തോന്നുന്നുവോ???

ജോലിയൊഴികെ വേറെ ഒന്നിനെക്കുറിച്ചും വേവലാതിപ്പെടേണ്ട ആവശ്യം ഇല്ല...

രുചിയും, ഗുണവും കുറഞ്ഞ ആഹാരങ്ങള്‍ ഒരു പ്രശ്നമാകില്ലെന്നോ???

കുറച്ചുമുമ്പ് കഴിച്ച ബിരിയാണി ലോകത്തില്‍ വച്ചേറ്റവും ശ്രേഷ്ടമായതായി തനിക്കനുഭവപ്പെടുന്നുവോ???

ലഭിക്കുംതോറും ഇനിയും നല്ലത് ലഭിക്കണം എന്ന മനുഷ്യസഹജമായ ഒരത്യാര്‍ത്തി മാത്രമായിരുന്നുവോ കുറച്ചു മുമ്പുവരെ തോന്നിയത്...

വലുതാവുന്ന വയറിനെ അവഗണിക്കണം എന്ന് മനസ്സ് പറയുന്നുവോ???
തന്‍റെ സിക്സ്പാക്ക് സ്വപ്നം ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ലെന്നോ???

"മലയാളിക്കെന്തിനാടാ സിക്സ് പാക്ക്"

മോഹന്‍ലാല്‍, മമ്മുട്ടി, സുരേഷ് ഗോപി, ജയറാം എന്തിനേറെ പറയുന്നു കേരളം ഭരിക്കുന്ന പോലീസ്, രാഷ്ട്രീയ വിഭാഗങ്ങളില്‍ ഭൂരിഭാഗവു൦ സാമാന്യം നല്ല വയര്‍ ഉള്ളവര്‍ തന്നെ!!!
വക്കീലിനും, കൂടുന്ന കൊഴുപ്പിനെ അവഗണിക്കുവാന്‍ ഉപദേശിക്കുന്ന ഭിഷഗ്വരനുമൊക്കെ വലിയ വയറുള്ള മാന്യന്മാര്‍ തന്നെ!!!

മറ്റുള്ളവരെ അപേക്ഷിച്ച് അത്ര വലുപ്പമാര്‍ജ്ജിക്കാത്ത സ്വയം വയറിനെ മന്ദഹസിച്ചുകൊണ്ട് തഴുകി തലോടി...
സംതൃപ്തിയുടെ ഒന്നുരണ്ട് ഏമ്പക്കങ്ങള്‍ കണ്ടനാളത്തിലൂടെ ശീതീകരണിയുടെ മുരള്‍ച്ചയെ വെല്ലുവിളിച്ചുകൊണ്ട് കടന്നുപോയി...

ബിരിയാണി നല്‍കിയ ആലസ്സ്യത്തില്‍ പതിയെ, നിദ്രയുടെ വിരിമാറിലേക്ക്...

ശുഭം!!!

Wednesday, May 29, 2013

ശിവപുരം ഗ്രാമം...

മന്ത്രങ്ങളും, മണിമുഴക്കങ്ങളും മാത്രം കേട്ടിരുന്ന, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ സമാധാനം മാത്രം വിളയാടിയിരുന്ന ആ ഗ്രാമത്തിന്‍റെ ഇന്നത്തെ അവസ്ഥയെ ഓര്‍ത്ത്‌ സുകുമാരന്‍ നാടന്‍ ചാരായം കരിക്ക് വെള്ള൦ ചേര്‍ത്ത മിശ്രിതം നിറച്ച ഗ്ലാസ്സുമായി വീടിന്‍റെ മുമ്പില്‍ ഇരിക്കുകയായിരുന്നു...

സമയം ഏതാണ്ട് രാത്രി ഒരുമണിയോട് അടുത്തിരുന്നു...
ആകാശത്തില്‍ മിന്നുന്ന നക്ഷത്ര ജാലങ്ങളെ ഓര്‍ത്തപ്പോള്‍ സുകുമാരന്‍ നായരുടെ മനസ്സിലൂടെ ലക്ഷ്മി തമ്പുരാട്ടിയുടെ മുഖം മിന്നിമറഞ്ഞു പോയി...

നീണ്ട നാസികയും, തുളസ്സികതിര്‍ ചൂടിയ; നിതംബം മൂടുന്ന കേശഭാരവും, അപ്സ്സരസ്സുകളെപ്പോലും ഭ്രമിപ്പിക്കുന്ന ആകാരവടിവും ഉള്ള ലക്ഷ്മി തമ്പുരാട്ടി, ശിവപുരം ഗ്രാമത്തിന്‍റെ ഐശ്വര്യമാണെന്ന വിശ്വാസം പരക്കെ പ്രചരിച്ചിരുന്നു അന്ന് കാലത്ത്‌ ...

ആ നാട്, തന്‍റെ ഗ്രാമം, അതാണിന്ന്‍ നാശത്തിന്‍റെ വക്കിലെത്തി നില്‍ക്കുന്നതെന്നോര്‍ത്തപ്പോള്‍ സുകു തന്‍റെ കയ്യിലെ മിശ്രിതം ഒറ്റ വലിക്ക് കുടിച്ചു തീര്‍ത്തു...

ലക്ഷ്മിയുടെ മൃതദേഹം കാവില്‍ നിന്നും കണ്ടെടുത്തതും തിനുശേഷം, അവരുടെ തറവാട്ടിലെ ഓരോ ആണ്‍തരിയും ദുര്‍മരണമടഞ്ഞതു൦ പൂജ മുടങ്ങിയ ശിവക്കാവിന്‍റെ കാടുപിടിച്ച അവസ്ഥയും അതിനു ശേഷമുണ്ടായ ഓരോ അനിഷ്ട സംഭവങ്ങളും സുകുമാരന്‍റെ മനസ്സിലൂടെ കടന്നുപോയി...

പെട്ടെന്ന്‍ നായ്ക്കള്‍ ഓരിയിട്ടു, രാഘവന്‍ നായരുടെ പറമ്പില്‍ നിന്ന് കടവാവലുകള്‍ ചിറകടിച്ചു പറന്നുയര്‍ന്നു...
തന്‍റെ മുമ്പില്‍ നിറഞ്ഞ വെളുത്ത പുകപടലങ്ങളെ നോക്കി നിന്ന സുകുമാരന്‍ ആ കാഴ്ച കണ്ടു ഞെട്ടി...

(തുടരും)

Tuesday, May 21, 2013

സ്വീറ്റ്‌ റിവഞ്ച്

സ്വപ്നങ്ങളില്‍ കണ്ട ദുബായ്‌ നഗരം നേരില്‍ കണ്ടപ്പോള്‍ ആശ്ചര്യം തോന്നി. അംബരചുംബികളായ കെട്ടിടങ്ങള്‍ക്ക് നടുവിലൂടെ കാറില്‍ സഞ്ചരിച്ചപ്പോള്‍ എന്തോ ഒരു ആകാംക്ഷ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു. ഒരിക്കല്‍ ഞാന്‍ ഇവിടെ വരുവാന്‍ വേണ്ടി ആഗ്രഹിച്ചിരുന്ന കാലത്ത്‌, അങ്ങനെയൊരു സംഭവം തന്നെ നടക്കാന്‍ പോകില്ലെന്ന മട്ടിലായിരുന്നു വിധിയുടെ നിലപാട്‌'. അതിനു വേണ്ടി ചിലവാക്കിയ കാശും സമയവും എന്നെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് പറന്നു പോയത് മാത്രം ഒരോര്‍മ്മയായി അവശേഷിച്ചു..

ഇപ്പോള്‍ ഇന്നിതാ ഒരു താല്പര്യവുമില്ലാതെ, എന്നിലേയ്ക്ക് തന്നെ ഒതുങ്ങി കൂടി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ തികച്ചും അപ്രതീക്ഷിതമായ ഒരു ടൂര്‍ പ്രോഗ്രാം. അതും പത്ത് ദിനരാത്രങ്ങള്‍ കമ്പനിയുടെ മുഴുവന്‍ ചിലവില്‍ അടിച്ചുപൊളിച്ചാഘോഷിക്കാന്‍ കിട്ടിയ ഒരു അവസരം. എന്തോ ദുബായ്‌ നഗരത്തിന്‍റെ മാസ്മരീകത, അതിന്‍റെ വര്‍ണ്ണശബളമായ കാഴ്ച്ചകള്‍ ഒന്നും മനസ്സിനെ ആകര്‍ഷിക്കുന്നില്ല. മനസ്സ് നിറയെ കാര്‍മേഘങ്ങള്‍ മൂടികെട്ടിയ ആകാശം പോലെ ഇരുട്ട് നിറഞ്ഞതായിരുന്നു.
എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേയ്ക്കിറങ്ങിയത് മുതല്‍ ഗതകാല സ്മരണകള്‍ തികട്ടി തികട്ടി മനസ്സിനെ മുറിവേല്‍പ്പിക്കുന്നു. മനസ്സാകെ കലങ്ങി മറിഞ്ഞ ഒരു പ്രതീതി. തിരക്കുനിറഞ്ഞ നഗരവീഥിയിലൂടെ വാഹനം കുതിച്ചുപായുന്നു. പുറത്തേയ്ക്ക് കണ്ണും നട്ട് ഞാനും..

ഡ്രൈവറുടെ എന്നോടുള്ള “വീടെവിടെയാണ്, വീട്ടില്‍ ആരൊക്കെയുണ്ട്, വിവാഹം കഴിച്ചതാണോ” തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ യാന്ത്രികമായി മറുപടികള്‍ നല്‍കി. ഇടയ്ക്കെപ്പോഴോ വിവാഹം കഴിച്ചിട്ടില്ല എന്ന് അറിയാതെ പറഞ്ഞതിന് പിന്നീട് വയസും ജനനതീയതിയും വരെ പറയേണ്ടി വന്നു. എന്നെ കണ്ടാല്‍ മുപ്പത്തിയഞ്ച് വയസ്സ് തോന്നുമത്രേ? അയാളുടെ ആ സംസാരം എന്നെ അല്‍പനേരം കാറിന്‍റെ വ്യൂ മിററില്‍ നോക്കാനിടയാക്കി, അത്രയും പ്രായം എനിക്കുണ്ടോ?
“ഹേയ് മനുഷ്യാ.. മീശപോലും മുളയ്ക്കാത്ത എന്നെ താന്‍ കിളവനാക്കുക്കയാണോ?” എന്ന് ചോദിക്കണം എന്നുണ്ടായെങ്കിലും ഒന്നും മിണ്ടിയില്ല. വെറുതെ എന്തിനു അയാളെ പ്രകോപിപ്പിച്ച് വീണ്ടും സംസാരം നീട്ടണം....
എന്‍റെ നിശബ്ദതയുടെ അര്‍ത്ഥം മനസ്സിലാക്കിയ അയാള്‍ നിശബ്ദനായി തന്‍റെ ജോലിയില്‍ വ്യാപൃതനായി.
കാര്‍ ഒരു വലിയ കെട്ടിട സമുച്ചയത്തിന് മുന്നില്‍ പാര്‍ക്ക്‌ ചെയ്തു, എന്‍റെ ലഗേജുമെടുത്ത് ഇറങ്ങിയ അയാളുടെ കൂടെ ഞാനും പുറത്തിറങ്ങി. ഓഫീസില്‍ കയറുന്നതിനു മുന്‍പ്‌ അയാളെയും കൊണ്ട് ഒരു റെസ്റ്റോറന്റില്‍ കയറി ചായകുടിച്ചു.
മനസ്സൊന്ന് ഉഷാറാവാന്‍ രണ്ടു സ്മാള്‍ അടിച്ചാലോ? വേണ്ട, കമ്പനിയുടെ അതിഥി ആദ്യദിവസം തന്നെ മദ്യത്തിന്‍റെ ഗന്ധവുമായി ഓഫീസില്‍ ചെന്നു കയറണ്ട, വൈകീട്ടാവട്ടെ!

മുപ്പത്തിയെട്ടാം നിലയിലെ ഒഫിസിനകത്തേയ്ക്ക് കയറി ചെന്നപ്പോള്‍ കണ്ണില്‍ തടഞ്ഞത്‌ റിസപ്ക്ഷനില്‍ ഇരിക്കുന്ന മലയാളി പെണ്‍കൊടിയുടെ മുഖത്താണ്. ലോകത്തിന്‍റെ ഏതു മുക്കിലോ മൂലയിലോ പോയാലും മലയാളിയെ മലയാളി പെട്ടെന്ന് തിരിച്ചറിയും. അതെന്താണാവോ അങ്ങിനെ?

മന്ദസ്മിതം തൂകി...
“ഹെലോ ഗുഡ്‌ മോര്‍ണിംഗ് സര്‍ വെല്‍കം ടു ഗള്‍ഫ്‌ കെമിക്കല്‍സ്‌” എന്നുള്ള അവളുടെ കിളിനാദത്തിനു മറുപടി പറഞ്ഞു നോക്കിയപ്പോള്‍ കണ്ടത്‌, ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു, അഡ്മിന്‍ ഓഫീസിന്‍റെ ഗ്ലാസ്‌ ഡോര്‍ തുറന്ന് വന്ന ആ മുഖം, ഓര്‍മയില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത ആ മുഖം എന്‍റെ നേരെ വരുന്നത് കണ്ടപ്പോള്‍ ഒരുനിമിഷത്തെയ്ക്ക് തരിച്ചുനിന്നുപോയി...
എന്‍റെ കൈകള്‍ വിറയ്ക്കുന്നുവോ? നെറ്റിയില്‍ വിയര്‍പ്പ് പൊടിയുന്നുണ്ടോ?
വിളറി വെളുത്ത മുഖവുമായി അവള്‍ എന്‍റെ നേരെ നടന്നടുക്കുന്നത് കണ്ട് ഞാന്‍ കുറച്ച്നിമിഷത്തേയ്ക്ക് നിര്‍ന്നിമേഷനായി നിന്നുപോയി.
“സര്‍ പ്ലീസ് കം ഇന്‍”എന്ന റിസപ്ക്ഷനിസ്റ്റ്‌ കുട്ടിയുടെ സ്വരം കേട്ടുകൊണ്ട് സ്ഥലകാലത്തിലെയ്ക്ക് തിരിച്ചെത്തിയ ഉടനെ, മുഖത്തെ വികാരങ്ങളെ അവ എന്നില്‍ ചെലുത്തുന്ന വേദനയെ മറയ്ക്കുവാന്‍ ഞാന്‍ നന്നേ പാടുപെട്ടുപോയി.
തികച്ചും അപ്രതീക്ഷിതമായിരുന്നു ആ കൂടിക്കാഴ്ച.
ഇവള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഈ നഗരത്തിലേയ്ക്ക് വരുവാന്‍ പണ്ട് ശ്രമിച്ചിരുന്നത്. ഒടുവില്‍ "എനിക്കൊരു നല്ല ജീവിതം കിട്ടുന്നത് ഇച്ചായന് സന്തോഷമല്ലേ" എന്ന് ചോദിച്ചു കൊണ്ട് എന്നില്‍ നിന്നും നടന്നകന്നവള്‍ ഇന്ന് എന്‍റെ മുന്നില്‍ നില്‍ക്കുന്നു.

ദേഷ്യം മുഴുവന്‍ ഇവളുടെ കരണത്ത് ഒന്ന് പൊട്ടിച്ചു തീര്‍ത്താലോ എന്നുവരെ ആലോചിച്ചുകൊണ്ട് ഒരു സിഗരറ്റ് എടുത്തു ചുണ്ടില്‍ വച്ച് ‘കാന്‍ ഐ സ്മോക്ക് ഹിയര്‍?’ എന്നൊരു ചോദ്യം ചോദിക്കാനാണ് മനസ്സ് പറഞ്ഞത്‌.
‘ഷുവര്‍ സര്‍, നോ പ്രോബ്ലം’ എന്ന ഉത്തരത്തിന് മുന്പേ എന്‍റെ ചുണ്ടിലെ സിഗരറ്റ് എരിഞ്ഞു തുടങ്ങിയിരുന്നു.

അവള്‍'... എന്നെ ഒരുപാട് വേദനിപ്പിച്ച് കടന്നു കളഞ്ഞവള്‍'...
എന്‍റെ ഔദാര്യം കൊണ്ട് മാത്രം നിലനില്‍ക്കുന്ന ഈ കമ്പനിയിലെ സെയില്‍സ്‌ കോര്‍ഡിനേറ്റര്‍ ആണെന്ന വസ്തുത മനസ്സിലാക്കാന്‍ അല്പം സമയം എടുത്തുവെങ്കിലും അത് ഒരു നിമിഷമെങ്കിലും നഷ്ടപെട്ടുപോയ എന്‍റെ മനോബലത്തെ തിരിച്ചു നേടാനുള്ള സന്ദര്‍ഭമായിരുന്നു...
അപ്പോഴേയ്ക്കും അവള്‍ എന്നോട് സംസാരിച്ചു തുടങ്ങി. തികച്ചും അപരിചിതരായ രണ്ടു വ്യക്തികളെപ്പോലെ ഞങ്ങള്‍ സംസാരിച്ചു. അവളെ ആദ്യമായി ഒന്ന് അടിമുടി നോക്കി. അവളുടെ ചുണ്ടുകള്‍ വിറയ്ക്കുകയും, മൂക്കിന്‍ തുമ്പില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞിരിക്കുന്നതും വ്യക്തമായി കാണാമായിരുന്നു. കണ്ണുകളില്‍ ഈറന്‍ തുളുമ്പി നിന്നിരുന്നു. തന്‍റെ ഒരു നോട്ടം അല്ലെങ്കില്‍ ഒരു വിളി മാത്രം മതിയായിരുന്നു പെയ്യാന്‍ കാത്തിരിക്കുന്ന അവളുടെ കണ്ണിണകളിലെ കാര്‍മേഘങ്ങളെ ആര്ദ്രമാക്കുവാന്‍.'...

ഇല്ല... പാടില്ല, അങ്ങനെ വളരെ പെട്ടെന്ന് ഈ സംഗമത്തിന് ഒരു ശുഭപര്യവ്യസാനം ഉണ്ടായാല്‍ ഞാന്‍ ഇത്ര നാളും അനുഭവിച്ചതിന് എന്ത് ഫലമാണ് ഉള്ളത്? വീട്ടുകാരുടെ നിര്‍ബന്ധങ്ങളെ അവഗണിച്ച് ഇന്നും ഞാന്‍ അവിവാഹിതനായി നില്‍ക്കുന്നതിനു കാരണം ഇവളല്ലേ?
ഇല്ല... പാടില്ല ഇതെന്‍റെ സമയം, വിജയന്‍ ദാസനോടു പറഞ്ഞപോലെ ഞാന്‍ എന്‍റെ മനസ്സിനോട് പറഞ്ഞു
“എല്ലാത്തിനും ഒരു സമയം ഉണ്ട് ദാസാ... ഇതാണ് നമ്മുടെ സമയം, അല്ലെങ്കില്‍ പിന്നെ വെറുതെ സൗദി അറേബ്യയില്‍ നാട്ടില്‍ പോകാന്‍ അവധിയും കാത്തു കിടന്ന നിനക്ക് ഇങ്ങനെ ഒരു അവസരം കിട്ടുമോ?" മാനേജര്‍ അന്ന് പത്തു ദിവസം ദുബായില്‍ നിന്നിട്ട് അവിടുന്ന് നേരെ നാട്ടിലേയ്ക്ക് പോകാന്‍ അനുമതി തന്നപ്പോള്‍ മനസ്സില്‍ ആകെ കൂടി അയോളോട് ദേഷ്യം മാത്രമാണ് ഉണ്ടായത്‌. പുറകെ നാല് മാസത്തെ നീണ്ട അവധി ആണെന്ന് പിന്നീട് എയര്‍പോര്‍ട്ടില്‍ വച്ച് പറഞ്ഞപ്പോള്‍ ഉണ്ടായിരുന്ന സന്തോഷത്തെക്കാള്‍ ഇരട്ടിച്ചിരിക്കുന്നു ഇപ്പോഴത്തെ ഈ അവസരം.

അവളോട്‌ ഫോര്‍മല്‍ ആയി ‘തന്നെ മാനേജര്‍ കാബിനിലേക്ക് കൊണ്ട് പോകുവാന്‍ ആവശ്യപെടുകയും മൂകയായി എന്നെ അനുസരിക്കുകയും ചെയ്ത അവളെ പിന്തുടര്‍ന്ന്‍ പോകുമ്പോള്‍ മനസ്സില്‍ വേദനയുടെ മഴമേഘങ്ങള്‍ പെയ്തുകൊണ്ടിരിക്കുകയായിരുന്നു.
വര്‍ഷങ്ങളായി ഞാന്‍ മനസ്സില്‍ കൊണ്ട് നടന്ന ആ കാര്‍മേഘങ്ങള്‍ പെയ്തു തീരുമ്പോള്‍ എന്നിലെ അവസാന പ്രതീക്ഷകളും ഓര്‍മ്മകളുമാണല്ലോ അകന്നുപോകുന്നതെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ഞാന്‍ മാനേജര്‍ ക്യാബിനിലെയ്ക്ക് കടന്നു കയറി.

ബോറന്‍ മീറ്റിങ്ങുകളും മറ്റും അവസാനിച്ച് ഹോട്ടല്‍ മുറിയില്‍ വന്നു കയറുമ്പോള്‍ കളിയോടം നഷ്ടപെട്ട കുട്ടിയുടെ മാനസീകാവസ്ഥയില്‍ എന്‍റെ മനസ്സാകെ തളര്‍ന്നിരുന്നു. അവളെ ശരിക്കും ഒന്ന് വിലയിരുത്താനും, കാണാന്‍ സാധിച്ചതിനും ദൈവത്തോട്‌ നന്ദി പറഞ്ഞു. അങ്ങനെ പിന്നീട് നീണ്ട ഒന്‍പതു ദിവസങ്ങള്‍ക്ക് ശേഷം ദുബായ് നഗരത്തോട് യാത്ര പറഞ്ഞു പോകാന്‍ തയ്യാറെടുത്തു. മദ്യകുപ്പികളും, സിഗരറ്റിന്‍റെ ഒഴിഞ്ഞ പാക്കറ്റുകളും, കുറ്റികളും കൊണ്ട് നിറഞ്ഞ മുറി വളരെ അലങ്കോലമായി കിടന്നിരുന്നു.

ആ സായന്തനം പൊടിയും കാറ്റും നിറഞ്ഞതായിരുന്നു. മഴയുടെ വരവ് പ്രതീക്ഷിച്ചപോലെ മരങ്ങളെല്ലാം കാറ്റില്‍ ആനന്ദനൃത്തം വച്ചിരുന്നു. ഹോട്ടല്‍ റിസപ്ഷനില്‍ നിന്നും എനിക്കുള്ള വാഹനം തയ്യാറായിട്ടുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്ന് പുറത്തേക്കിറങ്ങാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും ഫോണ്‍ ചിലയ്ക്കുന്നു.
എനിക്ക് ഒരതിഥി ഉണ്ടെന്നായിരുന്നു ആ ഫോണ്‍ സന്ദേശം.

അതിഥി!!!
അതും ഇവിടെ???
എന്നെയും കാത്ത്... ഒരുപക്ഷേ അവള്‍ ആയിരിക്കുമോ? ഇന്ന് പോകുന്നതിനു മുന്‍പ്‌ കുമ്പസാരത്തിനു വന്നതാകാം...
എങ്കില്‍ ഇന്ന് അവള്‍ കരഞ്ഞുകൊണ്ടേ പോകൂ എന്ന് മനസ്സില്‍ ഉറപ്പിച്ചുകൊണ്ടാണ് ലിഫ്റ്റില്‍ കയറിയത്.

റിസപ്ഷന്‍'... 
അവളുടെ നിഴല്‍ പോലും അവിടെ ഇല്ല. പകരം എന്നെ പ്രതീക്ഷിച്ചിരുന്നത് വേറെ ഒരാള്‍ ആയിരുന്നു. മുപ്പത്‌ വയസ് തോന്നിക്കുന്ന ഒരാള്‍., ഗള്‍ഫ്‌ കെമിക്കല്‍സില്‍ നിന്നാകും. 
പോകാന്‍ നേരവും ഇവന്‍മാര്‍ വിടാന്‍ ഉദ്ദേശം ഇല്ലെന്നു തോന്നുന്നു. മന്ദഹസിച്ചുകൊണ്ട് അയാള്‍ എഴുന്നേറ്റ്‌ എന്‍റെ അടുത്തേയ്ക്ക് വന്നു. നടക്കാന്‍ പ്രയാസം ഉള്ളതുപോലെ തോന്നുന്നു അയാളെ കണ്ടിട്ട്. അതെ കാല്‍ ഒടിഞ്ഞ ഒരു വ്യക്തിയെപ്പോലെ അയാള്‍ വേച്ചു വേച്ച് നടക്കുന്നു. അറിയാതെ ഞാന്‍ അങ്ങോട്ട്‌ നടന്നു. അയാള്‍ക്ക് ഹസ്തദാനം നല്‍കി അഭിസംബോധന ചെയ്തു.
എന്തോ മനസ്സില്‍ വേദന കൂട് കൂട്ടുന്ന പോലെ.

റെസ്റ്റോറന്‍റ്ല്‍ ഒരു ടേബിളിനു ഇരുപുറവും ഇരുന്നു ഞങ്ങള്‍ കോഫി കുടിക്കുമ്പോഴും എന്‍റെ മനസ്സിലയാളുടെ ആഗാമാനോദ്ധേശ്യം എന്തായിരിക്കുമെന്ന ചിന്തയുടെ കണക്ക് കൂട്ടലുകള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ നിശബ്ദതയെ ഭേധിച്ചുകൊണ്ട് അയാള്‍ എന്നോടായി ചോദിച്ചു. “എന്താണ് സോജന്‍ ഒന്നും പറയാത്തത്? ഞാന്‍ ആരാണെന്ന് മനസ്സിലായില്ലെന്ന് തോന്നുന്നു.”. എനിക്ക് പറയുവാനായി മറുപടികളോ ചോദ്യങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്തോ എന്‍റെ മനസ് മറുപടിക്കായി ഉത്തരവുകള്‍ നല്‍കിയില്ല. വീണ്ടും അയാള്‍ എന്നോട് എന്തൊക്കെയോ പറയാന്‍ തുടങ്ങും മുന്‍പ്‌ ഞാന്‍ എഴുന്നേറ്റു.

“നിങ്ങളുടെ വരവിന്‍റെ ഉദ്ദേശ്യം എനിക്ക് വ്യക്തമായിരിക്കുന്നു മിസ്റ്റര്‍'...
എനിവേ, മൈ ഹാര്‍ട്ടി കണ്‍ഗ്രാജുലെഷന്‍സ്‌, ആന്‍ഡ്‌ ഗുഡ്‌ ബൈ”

തിരിഞ്ഞു നോക്കാതെ ഞാന്‍ നടന്നകലുമ്പോള്‍ എന്നെ ജീവിതത്തില്‍ തനിച്ചാക്കി, ഒരു നിരാശാ പൈങ്കിളി കാമുകനാക്കി മാറ്റിയ അവളോട്‌ അടങ്ങാത്ത ദേഷ്യവും വെറുപ്പുമായിരുന്നു മനസ്സ് നിറയെ.
ഞാന്‍ ആരാണെന്നും, അവള്‍ക്കാരായിരുന്നുവെന്നും അവള്‍ തന്‍റെ ഭര്‍ത്താവിനോട് പറയുകയും അവളുടെ സന്ദേശവാഹകനായി അയാളെ പറഞ്ഞയയ്ക്കുകയും ചെയ്ത ഇവളെയാണോ ഞാന്‍ ഇത്രയധികം സ്നേഹിച്ചത്?
ഇവള്‍ക്ക് വേണ്ടിയാണോ ഞാന്‍ ഇനിയും കാത്തിരിക്കുന്നത്? അതോ ഇവളുടെ നശിച്ച, എന്നെയും എന്‍റെ ഓര്‍മ്മകളേയും കാര്‍ന്നു തിന്നുന്ന പഴയ നിമിഷങ്ങള്‍ക്ക്‌ വേണ്ടിയോ?

എയര്‍പോര്‍ട്ടിലിരുന്ന് വീട്ടിലേയ്ക്ക് വിളിക്കുമ്പോള്‍, അമ്മ പുതിയതായി എനിക്ക് വേണ്ടി കണ്ടുപിടിച്ച പെണ്‍കുട്ടിയുടെ വര്‍ണ്ണനകള്‍ കേട്ട് ചിരിച്ചുകൊണ്ട് അമ്മയോട് പറഞ്ഞു.

“നിങ്ങള്‍ക്കൊക്കെ ഇഷ്ടമായെങ്കില്‍ ആലോചിച്ചുകൊള്ളൂ.. എനിക്ക് സമ്മതം.*
അതെ മനസ്സ് പാകമായിരിക്കുന്നു. ആരെയും സ്വീകരിക്കാന്‍ ഉധകുംവിധം ഞാന്‍ എല്ലാം മറക്കാന്‍ പഠിച്ചിരിക്കുന്നു.

ഇടറിയ ശബ്ദത്തോടെ അമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...

ഓക്കേ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്ത ഞാന്‍ എനിക്ക് പോകുവാനുള്ള വിമാനം ആഗതമായി എന്ന ഉച്ചഭാഷിണിയിലൂടെയുള്ള അറിയിപ്പിനെ തുടര്‍ന്ന് പുറപ്പെടുവാനൊരുങ്ങി.

ബുര്‍ജ്‌ ഖലീഫയുടെ മുകളില്‍കൂടി പറന്നുപോകുന്ന വിമാനത്തിലിരുന്നു ഞാന്‍ ദുബായ് നഗരത്തോട് വിട പറഞ്ഞു. ഏതാനും നിമിഷങ്ങള്‍ക്ക്‌ മുന്‍പ്‌ അവള്‍ അയച്ചു തന്ന മെസ്സേജ് വായിക്കാതെ തന്നെ ഡിലീറ്റ്‌ ചെയ്തുകൊണ്ട്...

ഇനിയൊരിക്കല്‍ കൂടി ഈ നഗരത്തിലേയ്ക്ക് തിരിച്ചു വരുവാനാകട്ടെ എന്ന് പ്രതീക്ഷിച്ചുകൊണ്ട്...